PT Usha : ചുവട് നഷ്ടപ്പെട്ട് പിടി ഉഷ; റിലയൻസിനെ വഴിവിട്ട് സഹായിച്ച താരത്തിൻ്റെ ഐഒഎ പ്രസിഡൻ്റ് സ്ഥാനം തെറിച്ചേക്കും
CAG Auditors Accuse PT Usha : റിലയൻസിനെ വഴിവിട്ട് സഹായിച്ചെന്ന ആരോപണത്തിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻ്റ് പിടി ഉഷയ്ക്ക് കുരുക്ക് മുറുകുന്നു. ആരോപണത്തിൽ സിഎജി ഇടപെട്ടതോടെ കാര്യങ്ങൾ ഉഷയുടെ കൈവിട്ട് പോവുകയാണെന്നാണ് റിപ്പോർട്ടുകൾ.

ഭരണനിർവഹണത്തിൽ ചുവട് നഷ്ടപ്പെട്ട് പിടി ഉഷ. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻ്റായ താരത്തിന് സ്ഥാനം നഷ്ടമാവുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. റിലയൻസിനെ വഴിവിട്ട് സഹായിച്ചു എന്നും അതുവഴി അസോസിയേഷന് 24 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് ആരോപണങ്ങൾ. പാരീസ് ഒളിമ്പിക്സിനിടെ ഭാരക്കൂടുതലിൻ്റെ പേരിൽ അയോഗ്യയാക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫോഗട്ടുമായി ബന്ധപ്പെട്ടും പിടി ഉഷ വിവാദങ്ങളിൽ പെട്ടിരുന്നു. ഇതൊക്കെ പരിഗണിച്ച് പിടി ഉഷയെ സ്ഥാനത്തുനിന്ന് മാറ്റിയേക്കുമെന്നാണ് സൂചനകൾ.
ഒളിമ്പിക് അസോസിയേഷൻ സ്പോൺസർഷിപ്പിലെ ക്രമക്കേട് ഏറെക്കാലമായി പിടി ഉഷയുടെ തലയ്ക്ക് മുകളിലുണ്ട്. പാരിസ് ഒളിംപിക്സിലെ ഹോസ്പിറ്റാലിറ്റി ലോഞ്ചുമായി ബന്ധപ്പെട്ട് പിടി ഉഷയുടെ ഇടപെടലുകൾ നേരത്തെ വിവാദത്തിലായിരുന്നു. ഹോസ്പിറ്റാലിറ്റി ലോഞ്ചിൽ റിലയന്‍സുമായായിരുന്നു ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ്റെ കരാർ. കരാറില്‍ ഉഷ റിലയൻസിനെ വഴിവിട്ട് സഹായിച്ചു എന്നും ഇതിലൂടെ ഐഒഎയ്ക്ക് 24 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമായിരുന്നു ആരോപണം. വിഷയത്തിൽ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (സിഎജി) ഇടപെടുകയും ചെയ്തു. വിഷയത്തിൽ സിഎജി ഉയർത്തിയ ആരോപണങ്ങള്‍ ഉഷ നിഷേധിച്ചിരുന്നു.
പാരിസ് ഗെയിംസിൻ്റെ സൈഡ്ലൈൻസിൽ ഹോസ്പിറ്റാലിറ്റി ലോഞ്ച് നിർമിക്കാനായി 2022 ജൂലായിലാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ കരാറുകൾ ക്ഷണിച്ചത്. ഇതിൻ്റെ കരാർ റിലയൻസിന് ലഭിച്ചു എന്നാണ് പിടി ഉഷ അറിയിച്ചത്. 2022 മുതൽ 2028 വരെയുള്ള ആറ് വർഷക്കാലം കൊണ്ട് തവണകളായി 35 കോടി രൂപ നൽകാമെന്നായിരുന്നു കരാർ. പകരം, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ്റെ പ്രിൻസിപ്പൽ സ്പോൺസർ സ്ഥാനം റിലയൻസിന് നൽകുമെന്നും കരാറിലുണ്ടായിരുന്നു. എന്നാൽ, ഇക്കാര്യം ഐഒസിയുടെ നിയമപ്രകാരം അനുവദനീയമായിരുന്നില്ല. ഇക്കാര്യത്തെച്ചൊല്ലി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും പിടി ഉഷയും റിലയൻസുമായി ചില പ്രശ്നങ്ങളുണ്ടായി. 2023 സെപ്തംബർ 7ന് റിലയൻസ് ഫൗണ്ടേഷൻ സ്പോർട്സ് വൈസ് പ്രസിഡൻ്റായ സിദ്ധാർത്ഥ് ശങ്കർ കരാറിലെ നിബന്ധനകൾ മാറ്റണമെന്നാവശ്യപ്പെട്ടു. മൊത്തം തുകയുടെ 50 ശതമാനം കുറയ്ക്കണമെന്നായിരുന്നു ആവശ്യം. ഇത് ഒളിമ്പിക് അസോസിയേഷനെ ചൊടിപ്പിച്ചു. പിന്നാലെയാണ് സിഎജി ഇതിൽ ഇടപെട്ടത്.
2024 സെപ്തംബർ 12ന് സിഎജി ഓഡിറ്റ് ടീം ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് മെമ്മോറാൻഡം സമർപ്പിച്ചു. റിലയൻസിന് ഐഒഎ വഴിവിട്ട് സഹായിച്ചു എന്നതായിരുന്നു സിഎജിയുടെ കണ്ടെത്തൽ. വിൻ്റർ, യൂത്ത് ഇവൻ്റുകൾക്കൊപ്പം കോമൺവെൽത്ത്, ഏഷ്യൻ ഗെയിംസ് എന്നിങ്ങനെയുള്ള ഇവൻ്റുകൾക്കുള്ള സ്പോൺസർഷിപ്പ് നൽകിയതിലൂടെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് 24 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും സിഎജി ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെയാണ് പിടി ഉഷ സമ്മർദ്ദത്തിലായി.
ഒക്ടോബർ 8ന് ഉഷ സിഎജിക്ക് മറുപടി നൽകി. കോമൺവെൽത്ത്, ഏഷ്യൻ ഗെയിംസ്, ഒളിമ്പിക്സ് എന്നീ ഇവൻ്റുകളൊഴിലെ യൂത്ത്, വിൻ്റർ ഒളിമ്പിക്സുകൾക്ക് ആളുകളോ മാധ്യമങ്ങളോ ശ്രദ്ധ കൊടുക്കാറില്ലെന്നായിരുന്നു ഉഷയുടെ മറുപടി. സിഎജിയുടെ കണക്കുകൂട്ടൽ തെറ്റാണ്. ഇത്ര പണം ഒളിമ്പിക് അസോസിയേഷന് നഷ്ടമായിട്ടില്ല. ഒളിമ്പിക് അസോസിയേഷൻ്റെ മുൻ നേതൃത്വത്തെ പിടി ഉഷ പ്രതിക്കൂട്ടിൽ നിർത്തുകയും ചെയ്തു.
Also Read : പന്തിന് പിറകെ പാഞ്ഞ പയ്യനിൽ നിന്ന് ടെന്നീസിലേക്ക് തിരിഞ്ഞ നദാൽ! കളിമൺ കോർട്ടിലെ രാജാവ്
ഒളിമ്പിക്സ് മുന്നൊരുക്കങ്ങൾക്കായി അധിക പണം ചിലവഴിച്ചു എന്നതും അസോസിയേഷൻ പ്രസിഡൻ്റെന്ന നിലയിൽ ഉഷ ആഡംബര ജീവിതം നയിച്ചു എന്നതും പ്രതിനിധി സംഘത്തിൽ അനധികൃതമായി പലരെയും തിരുകിക്കയറ്റിയതുമൊക്കെ ഉഷയ്ക്കെതിരെ ഉയർന്ന മറ്റ് ആരോപണങ്ങളായിരുന്നു. പാരിസ് ഒളിമ്പിക്സിൽ തന്നെ കാണാനെത്തിയ പിടി ഉഷയുടേത് മാധ്യമശ്രദ്ധ പിടിച്ചുപറ്റാനുള്ള നീക്കം മാത്രമായിരുന്നു എന്ന വിനേഷ് ഫോഗട്ടിൻ്റെ ആരോപണം ഈ വിവാദങ്ങളിലെ അവസാന ആണിയായിരുന്നു. ഇതോടെ പിടി ഉഷയ്ക്ക് ചുവടുപിഴച്ചു.
നിലവിൽ പിടി ഉഷയ്ക്കെതിരെ പടയൊരുക്കം നടക്കുകയാണ്. ഈ മാസം 25നാണ് അസോസിയേഷൻ യോഗം. അസോസിയേഷൻ പ്രസിഡൻ്റിൻ്റെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്നതിനെപ്പറ്റിയും യോഗത്തിൽ ചർച്ച ചെയ്യും. എക്സിക്യൂട്ടിവ് അംഗങ്ങളുമായി ഏറെക്കാലമായി നീണ്ടുനിൽക്കുന്ന തർക്കവും പിടി ഉഷയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. 15 അംഗ അസോസിയേഷൻ എക്സിക്യൂട്ടിവ് കമ്മറ്റിയിൽ 12 പേരും ഉഷയ്ക്ക് എതിരാണ്. 2022 ഡിസംബറിലാണ് പിടി ഉഷ ഇന്ത്യൻ ഒളിമ്പിക് പ്രസിഡൻ്റ് സ്ഥാനത്തെത്തുന്നത്.