Champions Trophy 2025: ‘ആതിഥേയർ പാകിസ്താൻ; എന്നിട്ടും സമ്മാനദാനച്ചടങ്ങിൽ പിസിബി പ്രതിനിധികൾ ആരുമില്ല’: വിമർശനവുമായി ഷൊഐബ് അക്തർ
Shoaib Akhtar Slams PCB: പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെ വിമർശിച്ച് മുൻ താരം ഷൊഐബ് അക്തർ. ആതിഥേയരായിട്ടും സമ്മാനദാനച്ചടങ്ങിൽ പിസിബി പ്രതിനിധികൾ എത്താതിരുന്നതിന് കാരണം തനിക്കറിയില്ലെന്നാണ് അക്തർ പറഞ്ഞത്.

ചാമ്പ്യൻസ് ട്രോഫിയുടെ ആതിഥേയരായിട്ടും സമ്മാനദാനച്ചടങ്ങിൽ പിസിബി പ്രതിനിധികൾ ഇല്ലാതിരുന്നതിനെതിരെ പാകിസ്താൻ മുൻ താരം ഷൊഐബ് അക്തർ. പിസിബി പ്രതിനിധികൾ സമ്മാനദാനച്ചടങ്ങിൽ എത്താതിരുന്നത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസ്സിലാവുന്നില്ലെന്ന് അക്തർ പറഞ്ഞു. തൻ്റെ എക്സ് അക്കൗണ്ടിലൂടെയാണ് അക്തറിൻ്റെ വിമർശനം. ഫൈനലിൽ ന്യൂസീലൻഡിനെ വീഴ്ത്തി ഇന്ത്യയാണ് ചാമ്പ്യൻസ് ട്രോഫി ജേതാക്കളായത്.
“ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ജേതാക്കളായി. സമ്മാനദാനച്ചടങ്ങിൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പ്രതിനിധികളാരും ഇല്ലാതിരുന്നത് വിചിത്രമായിത്തോന്നി. പാകിസ്താനായിരുന്നു ചാമ്പ്യൻസ് ട്രോഫിയുടെ ആതിഥേയർ. എന്നാൽ, പാകിസ്താനിൽ നിന്നുള്ള ആരും അവിടെയില്ലായിരുന്നു. ഇത് എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ല. എന്തുകൊണ്ടാണ് ഒരു ട്രോഫി നൽകാനോ പിസിബിയെ പ്രതിനിധാനം ചെയ്യാനോ ആരും വരാതിരുന്നത്? നമ്മൾ ആതിഥേയത്വം വഹിച്ചിട്ടും ആരും വന്നില്ല. വളരെ നിരാശ തോന്നുന്നു.”- അക്തർ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച വിഡിയോയിലൂടെ പറഞ്ഞു.
ന്യൂസീലൻഡിനെ നാല് വിക്കറ്റിനാണ് ഇന്ത്യ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 251 റൺസ് ആണ് നേടിയത്. ഈ സ്കോർ 49 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. 76 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ശ്രേയാസ് അയ്യർ (48), കെഎൽ രാഹുൽ (34 നോട്ടൗട്ട്) എന്നിവരും ഇന്ത്യക്കായി നിർണായക സംഭാവനകൾ നൽകി. ന്യൂസീലൻഡിനായി മൈക്കൽ ബ്രേസ്‌വെൽ, മിച്ചൽ സാൻ്റ്നർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രോഹിത് ശർമ്മ ഫൈനലിലെ താരമായപ്പോൾ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും തിളങ്ങിയ ന്യൂസീലൻഡ് താരം രചിൻ രവീന്ദ്രയാണ് ടൂർണമെൻ്റിലെ താരം.




Also Read: Rohit Sharma: കളിയാക്കിയവരെ കൊണ്ട് കയ്യടിപ്പിച്ച മുതൽ; രോഹിത് വഴി തനി വഴി
ഒറ്റക്കളി പോലും തോൽക്കാതെയാണ് ഇന്ത്യ ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയത്. ഗ്രൂപ്പ് എയിൽ ബംഗ്ലാദേശിനെ തോല്പിച്ച് ടൂർണമെൻ്റ് ആരംഭിച്ച ഇന്ത്യ പിന്നീട് പാകിസ്താനെയും ന്യൂസീലൻഡിനെയും വീഴ്ത്തി ഗ്രൂപ്പിൽ ഒന്നാമതായി. സെമിഫൈനലിൽ ഓസ്ട്രേലിയയെ തകർത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. ന്യൂസീലൻഡ് ആവട്ടെ ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യക്കെതിരെ പരാജയപ്പെട്ട് രണ്ടാം സ്ഥാനക്കാരായാണ് സെമിയിലെത്തിയത്. സെമിയിൽ ദക്ഷിണാഫ്രിക്കയെ മറികടന്നാണ് കിവീസ് ഫൈനലിലെത്തിയത്. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ വച്ചായിരുന്നു ഫൈനൽ മത്സരം. പരിക്കേറ്റ പേസർ മാറ്റ് ഹെൻറി ഇല്ലാതെയാണ് ന്യൂസീലൻഡ് ഫൈനലിനിറങ്ങിയത്. ഇന്ത്യ മാറ്റങ്ങളില്ലാതെ ഫൈനൽ കളിച്ചു.