Ashes Test 2025: 69 പന്തിൽ സെഞ്ചുറിയടിച്ച് ട്രാവിസ് ഹെഡ്; ആദ്യ കളി ഇംഗ്ലണ്ടിനെ തകർത്ത് ഓസ്ട്രേലിയ
Australia Wins Against England: ആഷസിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്ക് തകർപ്പൻ വിജയം. എട്ട് വിക്കറ്റിനാണ് ഓസ്ട്രേലിയ വിജയിച്ചത്.
ആഷസ് പരമ്പരയിലെ ആദ്യ കളി ഇംഗ്ലണ്ടിനെ തകർത്ത് ഓസ്ട്രേലിയ. 8 വിക്കറ്റിനാണ് ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ തകർത്തത്. ടി20 ശൈലിയിൽ സെഞ്ചുറിയടിച്ച ട്രാവിസ് ഹെഡ് ആണ് ഓസ്ട്രേലിയക്ക് തകർപ്പൻ വിജയം സമ്മാനിച്ചത്. 83 പന്തിൽ 123 റൺസ് നേടിയ താരം രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിനെ ഒറ്റയ്ക്ക് തുരത്തുകയായിരുന്നു.
205 റൺസിൻ്റെ വിജയലക്ഷ്യവുമായാണ് ഓസ്ട്രേലിയ ബാറ്റിംഗിനിറങ്ങിയത്. ഉസ്മാൻ ഖവാജയ്ക്ക് പകരം ജേക്ക് വെതറാൾഡ് ട്രാവിസ് ഹെഡിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്തു. തുടക്കം മുതൽ ആക്രമിച്ചുകളിച്ച ഹെഡ് ഓസ്ട്രേലിയക്ക് ഗംഭീര തുടക്കം നൽകി. വെതറാൾഡും ക്രീസിലുറച്ചതോടെ ഓസ്ട്രേലിയ അനായാസം കുതിച്ചു. 75 റൺസാണ് ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ കൂട്ടിച്ചേർത്തത്. 23 റൺസ് നേടിയ വെതറാൾഡിനെ ഒടുവിൽ ബ്രൈഡൻ കാഴ്സ് പുറത്താക്കി.
Also Read: Sanju Samson: സയ്യിദ് മുഷ്താഖ് അലി ട്രോഫി ആരംഭിക്കാൻ ഇനി ദിവസങ്ങൾ; കേരള ടീമിൽ സഞ്ജു കളിക്കുമോ?
വെതറാൾഡ് മടങ്ങിയെങ്കിലും ഹെഡ് ആക്രമിച്ചുകളിച്ചു. കേവലം 36 പന്തിലാണ് താരം തൻ്റെ ഫിഫ്റ്റി തികച്ചത്. മൂന്നാം നമ്പറിലെത്തിയ മാർനസ് ലബുഷെയ്നും ആക്രമിച്ചുകളിച്ചു. ഇരുവരും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ പരിപൂർണമായും കളിയിൽ നിന്ന് പുറത്താക്കി. 69 പന്തിൽ ഹെഡ് മൂന്നക്കം തികച്ചു. 117 റൺസിൻ്റെ കൂട്ടുകെട്ടിലാണ് ട്രാവിസ് ഹെഡും മാർനസ് ലബുഷെയ്നും ചേർന്ന് പങ്കാളികളായത്. തുടർബൗണ്ടറികളുമായി കുതിച്ച ഹെഡ് ഒടുവിൽ കാഴ്സിന് മുന്നിൽ വീണു. 83 പന്തിൽ 123 റൺസ് നേടിയാണ് ഹെഡ് പുറത്തായത്. ഇതോടെ ആക്രമണം ഏറ്റെടുത്ത ലബുഷെയ്ൻ 49 പന്തിൽ ഫിഫ്റ്റി തികച്ചു. 51 റൺസ് നേടിയ ലബുഷെയ്നും രണ്ട് റൺസ് നേടിയ സ്റ്റീവ് സ്മിത്തും നോട്ടൗട്ടാണ്. ആദ്യ ഇന്നിംഗ്സിൽ 132 റൺസിന് പുറത്തായ ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സിൽ തകർപ്പൻ തിരിച്ചുവരവാണ് നടത്തിയത്.