Asia Cup 2025: അഭിഷേക് തുടങ്ങി, ഹാർദിക് തീർത്തു; ബംഗ്ലാദേശിന് 169 റൺസ് വിജയലക്ഷ്യം
Bangladesh Need Runs To Win: ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് റൺസ് 169 വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി അഭിഷേക് ശർമ്മയാണ് തിളങ്ങിയത്.

അഭിഷേക് ശർമ്മ
ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് നിരാശ. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് നേടാനേ സാധിച്ചുള്ളൂ. 75 റൺസ് നേടിയ അഭിഷേക് ശർമ്മയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. 38 റൺസ് നേടിയ ഹാർദിക് പാണ്ഡ്യയും തിളങ്ങി. മലയാളി താരം സഞ്ജു സാംസൺ ബാറ്റ് ചെയ്യാൻ ഇറങ്ങിയില്ല.
തകർപ്പൻ തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. അണ്ടർ 19 സിസ്റ്റത്തിലൂടെ വളർന്നുവന്ന തൻസിം ഹസൻ സാക്കിബ് ഇന്ത്യൻ ഓപ്പണർമാരെ പരീക്ഷിച്ചെങ്കിലും ഹസൻ്റെ ആദ്യ സ്പെൽ അവസാനിച്ചതോടെ റൺ ഉയർന്നു. മൂന്ന് ഓവറിൽ 17 റൺസെന്ന നിലയിൽ നിന്ന് പവർപ്ലേ അവസാനിക്കുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 72 റൺസെന്ന നിലയിലെത്തി. അഭിഷേക് നിരന്തരം ബൗണ്ടറികൾ കണ്ടെത്തിയപ്പോൾ ഗില്ലും മികച്ച പ്രകടനം നടത്തി.
Also Read: Asia Cup 2025: ബംഗ്ലാദേശ് നിരയിൽ ലിറ്റൺ ദാസില്ല, നാല് മാറ്റങ്ങൾ; ടോസ് നഷ്ടമായ ഇന്ത്യ ബാറ്റ് ചെയ്യും
പവർപ്ലേ കഴിഞ്ഞ തൊട്ടടുത്ത ഓവറിൽ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 19 പന്തിൽ 29 റൺസ് നേടിയ ശുഭ്മൻ ഗില്ലിനെ വീഴ്ത്തിയ റിഷാദ് ഹുസൈൻ 77 റൺസ് നീണ്ട ആദ്യ വിക്കറ്റ് കൂട്ടുകെട്ടും അവസാനിപ്പിച്ചു. 24 പന്തിൽ അഭിഷേക് ഫിഫ്റ്റി തികച്ചു. ബാറ്റിംഗ് പ്രമോഷൻ ലഭിച്ചെത്തിയ ശിവം ദുബെ (2) റിഷാദ് ഹുസൈൻ്റെ രണ്ടാമത്തെ ഇരയായി. അടിച്ചുതകർത്ത് കുതിച്ച അഭിഷേക് ഇന്ത്യയുടെ സ്കോറിങ് നിരക്ക് താഴാതെ സൂക്ഷിച്ചു. എന്നാൽ, 37 പന്തിൽ 75 റൺസ് നേടിയ അഭിഷേക് നിർഭാഗ്യകരമായി റണ്ണൗട്ടായതോടെ ഇന്ത്യ തകർച്ചയിലേക്ക് വീണു.
അതേ ഓവറിൽ തന്നെ സൂര്യകുമാർ യാദവിനെ (5) മുസ്തഫിസുർ റഹ്മാൻ മടക്കി. നാലാം നമ്പരിൽ ഹാർദിക് പാണ്ഡ്യയും അഞ്ചാം നമ്പരിൽ തിലക് വർമ്മയുമാണ് എത്തിയത്. എന്നാൽ, ഗംഭീരമായി പന്തെറിഞ്ഞ ബംഗ്ലാദേശ് ഇന്ത്യൻ ബാറ്റർമാരെ തടഞ്ഞുനിർത്തി. ഇതിനിടെ റൺ വരൾച്ച മറികടക്കാൻ ശ്രമിച്ച തിലക് (5) തൻസിം ഹസൻ സാക്കിബിൻ്റെ ആദ്യ ഇരയായി. അക്സർ പട്ടേലാണ് പിന്നീട് ക്രീസിലെത്തിയത്.
അവസാന ഓവറുകളിൽ ചില ബൗണ്ടറികൾ കണ്ടെത്തിയ ഹാർദിക് പാണ്ഡ്യ ഇന്ത്യയെ 160 കടത്തി. 29 പന്തിൽ 38 റൺസ് നേടിയ ഹാർദിക് പാണ്ഡ്യ അവസാന പന്തിൽ പുറത്തായി. അക്സർ പട്ടേൽ (10) നോട്ടൗട്ടാണ്.