Asia Cup 2025: ട്രിക്കി ചേസിൽ കരുതലോടെ കളിച്ച് ടീം ഇന്ത്യ; പാകിസ്താനെതിരെ അനായാസ ജയം
India Wins Against Pakistan: പാകിസ്താനെതിരെ അനായാസ ജയവുമായി ഇന്ത്യ. 128 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 15.5 ഓവറിൽ വിജയിക്കുകയായിരുന്നു.

തിലക് വർമ്മ
ഏഷ്യാ കപ്പിൽ പാകിസ്താനെതിരെ അനായാസ ജയവുമായി ഇന്ത്യ. പാകിസ്താൻ മുന്നോട്ടുവച്ച 128 റൺസ് വിജയലക്ഷ്യം 15.5 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. പുറത്താവാതെ 47 റൺസ് നേടിയ സൂര്യകുമാർ യാദവ് ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. പാകിസ്താനായി സയിം അയൂബ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
ശുഭ്മൻ ഗില്ലും അഭിഷേക് ശർമ്മയും ചേർന്ന് ഇന്ത്യക്ക് നല്ല തുടക്കം നൽകി. അഭിഷേക് പതിവുപോലെ ആക്രമിച്ച് കളിച്ചപ്പോൾ ഗില്ലും മോശമാക്കിയില്ല. ഷഹീൻ അഫ്രീദി അടികൊണ്ട് വലഞ്ഞപ്പോൾ മറ്റേ എൻഡിൽ നിന്നെറിഞ്ഞ പാർട് ടൈം സ്പിന്നർ സയിം അയൂബാണ് പാകിസ്താന് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. 10 റൺസ് നേടിയ ശുഭ്മൻ ഗില്ലിനെ മുഹമ്മദ് ഹാരിസ് സ്റ്റമ്പ് ചെയ്ത് പുറത്താക്കി. 13 പന്തിൽ 31 റൺസ് നേടിയ അഭിഷേക് ശർമ്മയും അയൂബിൻ്റെ ഇരയായി. ഫഹീം അഷ്റഫാണ് അഭിഷേകിനെ പിടികൂടിയത്.
രണ്ട് വിക്കറ്റ് നഷ്ടത്തിൽ 41 റൺസെന്ന നിലയിൽ നിന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവും തിലക് വർമ്മയും ചേർന്ന് ഇന്ത്യയെ മുന്നോട്ടുനയിച്ചു. രണ്ട് വശത്തുനിന്നും സ്പിന്നർമാർ എറിഞ്ഞതോടെ സ്കോറിങ് ബുദ്ധിമുട്ടായെങ്കിലും കുറഞ്ഞ വിജയലക്ഷ്യം ഇന്ത്യക്ക് തുണയാവുകയായിരുന്നു. തിലക് വർമ്മ ആക്രമിച്ചുകളിച്ചപ്പോൾ സൂര്യകുമാർ യാദവ് ഉറച്ച പിന്തുണ നൽകി.
Also Read: Asia Cup 2025: എല്ലാം വളരെ പെട്ടെന്നായിരുന്നു; സ്പിൻ കുരുക്കിൽ തകർന്നടിഞ്ഞ് പാകിസ്താൻ
പിച്ചിൻ്റെ അവസ്ഥ മനസ്സിലാക്കിയ സൂര്യയും തിലകും അനാവശ്യമായ റിസ്കുകൾ എടുക്കാതെ സുരക്ഷിതമായി ഇന്നിംഗ്സ് മുന്നോട്ടുനയിച്ചു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 56 റൺസിൻ്റെ കൂട്ടുകെട്ടിലാണ് പങ്കാളികളായത്. ഒടുവിൽ സയിം അയൂബ് തന്നെ വേണ്ടിവന്നു ഈ കൂട്ടുകെട്ട് പൊളിക്കാൻ. 31 പന്തുകളിൽ അത്ര തന്നെ റൺസ് നേടിയ തിലകിൻ്റെ കുറ്റി പിഴുതാണ് സയിം ഈ കൂട്ടുകെട്ട് അവസാനിപ്പിച്ചത്.
അഞ്ചാം നമ്പറിൽ സഞ്ജു സാംസൺ കളിക്കുമെന്ന് കരുതിയെങ്കിലും ശിവം ദുബെയാണ് എത്തിയത്. തിലക് വർമ്മ മടങ്ങിയതോടെ സ്കോറിങ് ചുമതല ഏറ്റെടുത്ത സൂര്യകുമാർ തുടർ ബൗണ്ടറികൾ കണ്ടെത്തി. സുഫിയാൻ മുഖീമിനെതിരെ സിക്സർ നേടി സൂര്യ തന്നെ ഇന്ത്യയെ വിജയിപ്പിക്കുകയും ചെയ്തു.