Asia Cup 2025: ‘ട്രോഫിയൊക്കെ തരാം, പക്ഷേ സൂര്യകുമാർ യാദവ് ഒരു കാര്യം ചെയ്യണം’: നിബന്ധന വച്ച് മൊഹ്സിൻ നഖ്‌വി
Mohsin Naqvi Over Trophy Controversy: ഏഷ്യാ കപ്പ് ട്രോഫി വിവാദത്തിൽ മൊഹ്സിൻ നഖ്‌വിക്കെതിരെ ബിസിസിഐ. നഖ്‌വി ധാർഷ്ട്യം കാണിച്ചു എന്ന് ബിസിസിഐ ആരോപിച്ചു.
ഏഷ്യാ കപ്പ് ട്രോഫി വിവാദത്തിൽ ധാർഷ്ട്യം തുടർന്ന് എസിസി ചെയർമാൻ മൊഹ്സിൻ നഖ്‌വി. ബിസിസിഐ അധികൃതരായ രാജീവ് ശുക്ലയോടും ആശിസ് ഷെലാറിനോടുമാണ് മൊഹ്സിൻ നഖ്‌വിയുടെ ധാർഷ്ട്യം. ഇക്കാര്യം പാകിസ്താൻ മാധ്യമമായ ജിയോ സൂപ്പർ റിപ്പോർട്ട് ചെയ്തെന്ന് എൻഡിടിവി അടക്കമുള്ള രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എസിസി യോഗത്തിൽ വച്ച് ട്രോഫി തിരികെനൽകണമെന്ന് ബിസിസിഐ പ്രതിനിധികൾ ആവശ്യപ്പെട്ടെങ്കിലും നഖ്‌വി അതിന് തയ്യാറായില്ല. യോഗത്തിൻ്റെ അജണ്ടയിൽ അതില്ലെന്നായിരുന്നു നഖ്‌വിയുടെ മറുപടി. ട്രോഫി തിരികെനൽകണമെന്ന് രാജീവ് ശുക്ല വാശിപിടിച്ചപ്പോൾ ‘ഇന്ത്യൻ ടീമിന് ട്രോഫി വേണമെങ്കിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് എസിസി ഓഫീസിലെത്തി എൻ്റെ കയ്യിൽ നിന്ന് സ്വീകരിച്ചോട്ടെ’ എന്നായി നഖ്‌വിയുടെ പ്രതികരണം. നിലവിൽ ദുബായിലെ എസിസി ഓഫീസിലാണ് ഏഷ്യാ കപ്പ് ട്രോഫിയുള്ളത്.
സഹകരിക്കാൻ തയ്യാറാവാതിരുന്ന മൊഹ്സിൻ നഖ്‌വിക്കെതിരെ ഐസിസിക്ക് പരാതിനൽകുമെന്നാണ് ബിസിസിഐയുടെ ഭീഷണി. നിശ്ചിതസമയത്തിനുള്ളിൽ ട്രോഫി ഇന്ത്യൻ ടീമിന് കൈമാറിയില്ലെങ്കിൽ ഐസിസിയ്ക്ക് പരാതിനൽകുമെന്ന് ബിസിസിഐ പറഞ്ഞു. എസിസി യോഗത്തിൽ നഖ്‌വി ഉരുണ്ടുകളിച്ചെന്നും ട്രോഫി നേടിയ ഇന്ത്യയെ അഭിനന്ദിക്കാൻ പോലും തയ്യാറായില്ലെന്നും ബിസിസിഐ നേരത്തെ ആരോപിച്ചിരുന്നു. ഫൈനലിൽ പാകിസ്താനെ അഞ്ച് വിക്കറ്റിന് വീഴ്ത്തിയാണ് ഇന്ത്യ കിരീടം നേടിയത്.