David Miller: ‘അദ്ദേഹത്തിന്റെ സിക്സറുകളാണ് ജയത്തിന് അടുത്തെത്തിച്ചത്’; മില്ലറെ പിന്തുണച്ച് അക്‌സര്‍
Axar Patel supports David Miller: ഡേവിഡ് മില്ലറിനെ പിന്തുണച്ച് ഡല്‍ഹി ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ രംഗത്തെത്തി. മില്ലര്‍ നേടിയ സിക്‌സറുകള്‍ ഇല്ലായിരുന്നെങ്കില്‍ ഡല്‍ഹി വിജയത്തിന്റെ അടുത്ത് പോലും എത്തില്ലായിരുന്നുവെന്ന് അക്‌സര്‍ പറഞ്ഞു. വികാരങ്ങള്‍ നിയന്ത്രിക്കണം. ഏത് സാഹചര്യത്തിലും ശാന്തരാകണമെന്നും അക്‌സര്‍.

ഡേവിഡ് മില്ലര്‍
ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള മത്സരത്തിൽ ഡേവിഡ് മില്ലര്‍ (David Miller) ഹീറോയോ, വില്ലനോ എന്ന് ചോദിച്ചാല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ആരാധകര്‍ ഉത്തരം പറയാന്‍ അല്‍പം പ്രയാസപ്പെടും. കാരണം ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ഡല്‍ഹിയെ വിജയത്തിന് അടുത്തെത്തിച്ചതും, ‘പടിക്കല്‍ കൊണ്ടുപോയി കലമുട’ച്ചതും മില്ലറായിരുന്നു. അവസാന രണ്ട് പന്തില്‍ ഡല്‍ഹിക്ക് ജയിക്കാന്‍ രണ്ട് റണ്‍സ് മാത്രം മതിയായിരുന്നു. എന്നാല്‍ ടീമിനെ വിജയത്തിലെത്തിക്കാമെന്ന ആത്മവിശ്വാസത്തില്‍ 20-ാം ഓവറിലെ അഞ്ചാം പന്തില്‍ സിംഗിള്‍ എടുത്ത് കുല്‍ദീപ് യാദവിന് സ്‌ട്രൈക്ക് കൈമാറാന്‍ മില്ലര്‍ കൂട്ടാക്കിയില്ല. ഒടുവില്‍ അവസാന രണ്ട് പന്തുകളില്‍ റണ്‍സ് വിട്ടുകൊടുക്കാതെ പ്രസിദ്ധ് കൃഷ്ണ ഗുജറാത്തിനെ വിജയത്തിലെത്തിക്കുകയും ചെയ്തു.
ഇതോടെ ഗുജറാത്ത് ഒരു റണ്‍സിന്റെ അപ്രതീക്ഷിത ജയം സ്വന്തമാക്കി. 211 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിയുടെ പോരാട്ടം 209 റണ്‍സില്‍ അവസാനിച്ചു. 20 പന്തില്‍ 41 റണ്‍സുമായി മില്ലര്‍ പുറത്താകാതെ നിന്നു. മില്ലര്‍ ആ സിംഗിള്‍ എടുത്തിരുന്നെങ്കില്‍ മത്സരം സൂപ്പര്‍ ഓവറിലേക്കെങ്കിലും നീളുമായിരുന്നു. ഇതോടെ മില്ലറിനെ അനുകൂലിച്ചും, വിമര്‍ശിച്ചും നിരവധി ആരാധകരാണ് രംഗത്തെത്തിയത്.
മില്ലറിനെ അനുകൂലിച്ച് അക്‌സര്‍
എന്നാല്‍ മില്ലറിനെ പിന്തുണച്ച് ഡല്‍ഹി ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ രംഗത്തെത്തി. മില്ലര്‍ നേടിയ സിക്‌സറുകള്‍ ഇല്ലായിരുന്നെങ്കില്‍ ഡല്‍ഹി വിജയത്തിന്റെ അടുത്ത് പോലും എത്തില്ലായിരുന്നുവെന്ന് അക്‌സര്‍ പറഞ്ഞു. വികാരങ്ങള്‍ നിയന്ത്രിക്കണം. ഏത് സാഹചര്യത്തിലും ശാന്തരാകണം അക്സർ പട്ടേൽ പറഞ്ഞു. എല്ലാവര്‍ക്കും സങ്കടമുണ്ട്. എന്നാല്‍ ഇപ്പോഴും നമുക്ക് പുഞ്ചിരിക്കാന്‍ കഴിയും. അടുത്ത മത്സരത്തില്‍ മികച്ച രീതിയില്‍ തിരിച്ചെത്താനാകുമെന്നും അക്‌സര്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ഗ്രൗണ്ടില്‍ വെച്ചും അക്‌സര്‍ മില്ലറിനെ സമാധാനിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിൻ്റെ 72 റൺസ് മികവിലാണ് നാല് വിക്കറ്റ് നഷ്ടത്തിൽ 210 റൺസെടുത്തത്. 22 പന്തിൽ 52 റൺസെടുത്ത ജോസ് ബട്ലറും 32 പന്തിൽ 55 റൺസെടുത്ത വാഷിങ്ടൺ സുന്ദറുമാണ് ജിടിയുടെ സ്കോർ ബോർഡ് 200 കടത്തിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹിക്ക് കെ എൽ രാഹുൽ മികച്ച തുടക്കം നൽകിയെങ്കിലും ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായത് ഡിസിക്ക് മേൽ സമ്മർദ്ദമായി. അവസാന ഓവറിൽ ഡേവിഡ് മില്ലർ അടിച്ചുകൂട്ടിയ സിക്സറുകളുടെ പിൻബലത്തിലാണ് ഡൽഹി വിജയലക്ഷത്തിൻ്റെ അരികിലേക്കെത്തിയത്. മൂന്ന് വിക്കറ്റെടുത്ത റാഷിദ് ഖാനാണ് മത്സരത്തിലെ താരം.