മൈന്‍ഡ് ഗെയിമാണ് താരം! ലങ്കന്‍ ബാറ്ററെ സ്ലെഡ്ജ് ചെയ്ത് സിറാജ്; തൊട്ടടുത്ത ഓവറില്‍ വിക്കറ്റ്
Mohammed Siraj Sledges Kamil Mishara: മുഹമ്മദ് സിറാജും ശ്രീലങ്കയ്‌ക്കെതിരെ 'സ്ലെഡ്ജിങ്' ആയുധമാക്കി. ശ്രീലങ്കൻ ബാറ്ററായ കാമിൽ മിഷാരയ്‌ക്കെതിരെയാണ് സിറാജ് വാക്പോരിലേർപ്പെട്ടത്. സംഭവം രംഗം വഷളാക്കുമെന്ന ഘട്ടത്തിൽ അമ്പയർക്ക് ഇടപെടേണ്ടി വന്നു. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ കാമില്‍ മിഷാര പുറത്തായി എന്നതാണ് ശ്രദ്ധേയം.
കൊളംബോ ടെസ്റ്റില്‍ ‘മൈന്‍ഡ് ഗെയിം’ പതിവാക്കി ഇന്ത്യന്‍ താരങ്ങള്‍. ശ്രീലങ്ക പേസര്‍ അസിത ഫെര്‍ണാണ്ടോയും, ഇന്ത്യന്‍ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളും തമ്മിലുള്ള വാക്കുതര്‍ക്കം കയ്യാങ്കളിയുടെ വക്കിലെത്തിയിരുന്നു. ഇരുവര്‍ക്കുമെതിരെ ഐസിസി മാച്ച് ഫീസിന്റെ 25 ശതമാനം പിഴയും, ഒരു ഡീമെറിറ്റ് പോയിന്റും ശിക്ഷയായി വിധിച്ചു. ഇതിന് പിന്നാലെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജും ശ്രീലങ്കയ്‌ക്കെതിരെ ‘സ്ലെഡ്ജിങ്’ ആയുധമാക്കി. രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ ശ്രീലങ്കൻ ബാറ്ററായ കാമിൽ മിഷാരയ്‌ക്കെതിരെയാണ് സിറാജ് വാക്പോരിലേർപ്പെട്ടത്. സംഭവം രംഗം വഷളാക്കുമെന്ന ഘട്ടത്തിൽ അമ്പയർക്ക് ഇടപെടേണ്ടി വന്നു. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ കാമില്‍ മിഷാര പുറത്തായി എന്നതാണ് ശ്രദ്ധേയം.
ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സിലെ ഒൻപതാം ഓവറിലായിരുന്നു സംഭവം. ഇടങ്കയ്യൻ ബാറ്ററായ കാമിൽ മിഷാരയെ സ്ലെഡ്ജ് ചെയ്യാന്‍ സിറാജ് നിരന്തരം ശ്രമിച്ചു. ഒന്നാം ടെസ്റ്റിൽ നീരോഷൻ ഡിക്‌വെല്ലയ്‌ക്കെതിരെ ജയ്‌സ്വാൾ നടത്തിയ തന്ത്രത്തിന് സമാനമായിരുന്നു ഇത്. ഡിക്‌വെല്ലയെ പ്രകോപിപ്പിക്കാൻ ജയ്‌സ്വാൾ ഐപിഎൽ ഓഫർ വരെ മുന്നോട്ടുവെച്ചിരുന്നു. ഒടുവിൽ അതേ ഓവറിൽ പ്രസിദ്ധ് കൃഷ്ണ ഡിക്‌വെല്ലയെ പുറത്താക്കുകയും ചെയ്തു.
സിറാജ് പുറത്തെടുത്തതും സമാന തന്ത്രം
സമാനമായ രീതിയിൽ സിറാജ് മിഷാരയോട് നിരന്തരം സംസാരിച്ചുകൊണ്ടിരുന്നെങ്കിലും ബാറ്റർ അതിൽ വലിയ താല്പര്യം കാണിച്ചില്ല. സ്റ്റമ്പ് മൈക്രോഫോണിൽ സിറാജിന്റെ ചില വാക്കുകൾ പതിഞ്ഞു. മൂന്നാം തവണയും സിറാജ് പ്രകോപനം തുടർന്നതോടെ അമ്പയർ ഇടപെട്ടു.
തുടർന്നുള്ള ഓവറിന്റെ രണ്ടാം പന്തിൽ തന്നെ മിഷാര പുറത്തായി. പ്രസിദ്ധ് കൃഷ്ണയ്ക്കായിരുന്നു ഇത്തവണയും വിക്കറ്റ്. സിറാജിന്റെ ‘മൈന്‍ഡ് ഗെയിമാ’ണ് ഈ വിക്കറ്റിന് പിന്നിലെന്ന് പൂർണ്ണമായി പറയാനാകില്ല. ഓഫ് സ്റ്റമ്പിന് തൊട്ടുവെളിയിലായി പ്രസിദ്ധ് എറിഞ്ഞ മികച്ചൊരു ഷോർട്ട് പിച്ചിൽ ബാറ്റ് വെച്ച മിഷാരയ്ക്ക് പിഴച്ചു. ഉയർന്നുപൊന്തിയ പന്ത് ബാറ്റിൽ തട്ടി വിക്കറ്റ് കീപ്പർ ധ്രുവ് ജുറെലിന്റെ കൈകളിലെത്തുകയായിരുന്നു. മൂന്നാം ദിനത്തിലെ ആദ്യ മണിക്കൂറിൽ ഇന്ത്യയ്ക്ക് നേടാനായ ഏക വിക്കറ്റും ഇതായിരുന്നു.
ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 9 വിക്കറ്റിന് 503 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു. 8/2 എന്ന നിലയിലാണ് ശ്രീലങ്ക മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. നിലവില്‍ കൊളംബോ ടെസ്റ്റില്‍ ശ്രീലങ്ക കൂട്ടത്തകര്‍ച്ച നേരിടുകയാണ്.
ലങ്കയെ കുറഞ്ഞ സ്‌കോറില്‍ പുറത്താക്കി, രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങിന് അയക്കാനാകും ഇന്ത്യയുടെ ശ്രമം. ഇന്നിങ്‌സ് ജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഗാല്ലെയിൽ നടന്ന ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ, കൊളംബോയിൽ വിജയിച്ച് പരമ്പര തൂത്തുവാരാനാണ് ലക്ഷ്യമിടുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഫൈനല്‍ പ്രവേശനത്തിനുള്ള പ്രതീക്ഷകള്‍ സജീവമാക്കാന്‍ ഇന്ത്യയ്ക്ക് ലങ്കയ്‌ക്കെതിരായ വിജയം നിര്‍ണായകമാണ്.
English Summary
Mohammed Siraj repeatedly sledged Sri Lanka’s Kamil Mishara on Day 3 in Colombo. The umpire intervened after Siraj’s third attempt to provoke the batter. Prasidh Krishna dismissed Mishara in the very next over with a rising short ball.