Sanju Samson: വെറും ആറു മാസങ്ങള്‍; സഞ്ജു സാംസണ്‍ പൊളിച്ചഴുതിയത് ആ രണ്ട് തെറ്റിദ്ധാരണകള്‍
Rise of a New Sanju Samson: സഞ്ജു സാംസണ്‍ പലപ്പോഴും വിമര്‍ശിക്കപ്പെട്ടിരുന്നത് സ്ഥിരതയില്ലായ്മയുടെയും, ചില ബൗളര്‍മാര്‍ക്കെതിരെ പതറുന്നുവെന്നതിന്റെയും പേരിലുള്ള പ്രചരണങ്ങളിലൂടെയാണ്. ഹസരങ്കയുടെ സ്പിന്‍ മികവിലും, ആര്‍ച്ചറുടെ പേസ് കരുത്തിലും സഞ്ജു പരാജയമാണ് എന്ന തരത്തിലായിരുന്നു പല വിമര്‍ശനങ്ങളും.

സഞ്ജു സാംസണ്‍
സഞ്ജു സാംസണ്‍ എന്ന പ്രതിഭ പലപ്പോഴും വിമര്‍ശിക്കപ്പെട്ടിരുന്നത് സ്ഥിരതയില്ലായ്മയുടെയും, ചില ബൗളര്‍മാര്‍ക്കെതിരെ പതറുന്നുവെന്നതിന്റെയും പേരിലുള്ള വ്യാപക പ്രചരണങ്ങളിലൂടെയാണ്. ശ്രീലങ്കയുടെ വനിന്ദു ഹസരങ്കയുടെ സ്പിന്‍ മികവിലും, ഇംഗ്ലണ്ടിന്റെ ജോഫ്ര ആര്‍ച്ചറുടെ പേസ് കരുത്തിലും സഞ്ജു ‘പരാജയമാണ്’ എന്ന തരത്തിലായിരുന്നു പല വിമര്‍ശനങ്ങളും. വെറും ആറു മാസത്തെ കാലയളവില്‍ ഈ രണ്ട് പ്രചരണങ്ങളുടെയും മുനയൊടിഞ്ഞു.
2025 സെപ്റ്റംബർ 26-ന് ദുബായില്‍ നടന്ന ശ്രീലങ്കയ്‌ക്കെതിരായ ഏഷ്യാ കപ്പ് മത്സരത്തിലും, 2026 മാർച്ച് 6-ന് ഇംഗ്ലണ്ടിനെതിരായ ടി20 ലോകകപ്പ് സെമിഫൈനലിലും സഞ്ജു പുറത്തെടുത്ത പ്രകടനം വിമര്‍ശകരുടെ വായടിപ്പിച്ചു.
സഞ്ജുവിനെ പല തവണ പുറത്താക്കാന്‍ ഹസരങ്കയ്ക്കും, ആര്‍ച്ചറിനും സാധിച്ചിട്ടുണ്ടെങ്കിലും, ഇരുവരും തനിക്ക് മറ്റ് ബൗളര്‍മാരെ പോലെ തന്നെയാണെന്ന് ഈ രണ്ട് മത്സരങ്ങളിലെ പ്രകടനങ്ങളിലൂടെ താരം തെളിയിച്ചു. ഹസരങ്കയുടെ സ്പിന്‍ കെണിയില്‍ സഞ്ജു വീഴുമെന്നായിരുന്നു ഏഷ്യാ കപ്പിന് മുമ്പ് പലരും കരുതിയിരുന്നത്.
Also Read: IND vs ENG: ആവേശപ്പോരില്‍ ഇംഗ്ലണ്ട് പൊരുതിത്തോറ്റു; ഇന്ത്യ ഫൈനലില്‍
ഈ മത്സരത്തിന് മുമ്പ് ഇരുവരും എട്ട് തവണ നേര്‍ക്കുനേര്‍ വന്നിരുന്നു. അതില്‍ ആറു തവണയും ഹസരങ്ക സഞ്ജുവിനെ വീഴ്ത്തി. ഈ ആത്മവിശ്വാസവുമായി ഏഷ്യാ കപ്പില്‍ സഞ്ജുവിനെതിരെ പന്തെറിഞ്ഞ ഹസരങ്കയ്ക്ക് എല്ലാം പാളി. 11-ാം ഓവറിലെ ഹസരങ്കയുടെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി സഞ്ജു നിലപാട് വ്യക്തമാക്കി.
13-ാം ഓവറിലെ ഹസരങ്കയുടെ ആദ്യ പന്ത് നേരിട്ടതും സഞ്ജുവായിരുന്നു. ഈ പന്ത് സിക്‌സിന് പറത്തിയാണ് സഞ്ജു കണക്കുതീര്‍ത്തത്. ആ മത്സരത്തില്‍ അഞ്ചാമനായി ക്രീസിലെത്തിയ സഞ്ജു 23 പന്തില്‍ 39 റണ്‍സ് നേടിയ ശേഷമാണ് മടങ്ങിയത്.
ടി20 ലോകകപ്പിലെ സെമി ഫൈനല്‍ പോരാട്ടത്തിന് മുമ്പ് സഞ്ജു ആര്‍ച്ചറെ എങ്ങനെ നേരിടുമെന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ചകളേറെയും. പലപ്പോഴും സഞ്ജുവിനെ ഷോര്‍ട്ട് ബോളുകളിലൂടെ വീഴ്ത്തിയ ചരിത്രം ആര്‍ച്ചര്‍ക്കുണ്ട്. എന്നാല്‍ ടി20 ലോകകപ്പില്‍ കഥ മാറി.
ഇതിന് മുമ്പ് ആര്‍ച്ചറുടെ 23 പന്തുകള്‍ സഞ്ജു നേരിട്ടിട്ടുണ്ട്. നേടിയത് 25 റണ്‍സ്, പുറത്തായത് മൂന്ന് തവണ. ഈ കണക്കുകളായിരുന്നു ആശങ്ക. ടി20 ലോകകപ്പിലെ സെമിയില്‍ ആര്‍ച്ചര്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ സഞ്ജു ഒരു ഫോറും സിക്‌സും വീതം നേടി. ആര്‍ച്ചര്‍ എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തും സഞ്ജു ബൗണ്ടറി കടത്തി. ഇതിനിടെ, സഞ്ജു നല്‍കിയ ക്യാച്ചിനുള്ള അവസരം ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് കൈവിട്ടത് ഇംഗ്ലണ്ടിന് തിരിച്ചടിയായി.
ആര്‍ച്ചറുടെ 14 പന്തുകളില്‍ 38 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്. ഇംഗ്ലണ്ടിനെതിരെ 42 പന്തില്‍ 89 റണ്‍സ് നേടിയ സഞ്ജുവായിരുന്നു കളിയിലെ താരവും. തനിക്കെതിരെ ഉയര്‍ന്ന പരിഹാസങ്ങള്‍ക്ക് മനോഹരമായ ഷോട്ടുകള്‍ തീര്‍ത്താണ് സഞ്ജു മറുപടി നല്‍കിയത്. ഇനി ആര്‍ച്ചറുടെയും, ഹസരങ്കയുടെയും പേരും പറഞ്ഞ് സഞ്ജുവിനെ വിമര്‍ശിക്കാന്‍ പലരും ഒന്ന് മടിക്കും.