AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IND W vs SL W: ജീവവായു നല്‍കിയത് ദീപ്തി-അമന്‍ജോത് കൂട്ടുക്കെട്ട്; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍

Women ODI World Cup 2025 India W vs Sri Lanka W: ഏഴാം വിക്കറ്റിലെ ദീപ്തി ശര്‍മ-അമന്‍ജോത് കൗര്‍ കൂട്ടുക്കെട്ട് ഇന്ത്യയ്ക്ക് ജീവവായു പകര്‍ന്നു. 103 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് ഈ സഖ്യം പടുത്തുയര്‍ത്തിയത്. എട്ടാം നമ്പറില്‍ ബാറ്റിങിന് എത്തിയ അമന്‍ജോതാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍

IND W vs SL W: ജീവവായു നല്‍കിയത് ദീപ്തി-അമന്‍ജോത് കൂട്ടുക്കെട്ട്; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍
ദീപ്തി ശർമ്മയും അമൻജോത് കൗറുംImage Credit source: PTI
Jayadevan AM
Jayadevan AM | Published: 30 Sep 2025 | 08:06 PM

ഗുവാഹത്തി: വനിതാ ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍. മഴ മൂലം 47 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സെടുത്തു. അര്‍ധ സെഞ്ചുറികള്‍ നേടിയ അമന്‍ജോത് കൗറിന്റെയും (56 പന്തില്‍ 57), ദീപ്തി ശര്‍മയുടെയും (53 പന്തില്‍ 53) ബാറ്റിങ് കരുത്താണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങിന് അയയ്ക്കുകയായിരുന്നു. നാലാം ഓവറില്‍ സ്മൃതി മന്ദാനയെ നഷ്ടപ്പെട്ടത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. 10 പന്തില്‍ എട്ട് റണ്‍സെടുത്ത സ്മൃതിയെ ഉദേശിക പ്രബോധനിയാണ് വീഴ്ത്തിയത്.

സ്മൃതിയെ പെട്ടെന്ന് നഷ്ടപ്പെട്ടെങ്കിലും രണ്ടാം വിക്കറ്റില്‍ പ്രതിക റാവല്‍-ഹര്‍ലീന്‍ ഡിയോള്‍ സഖ്യം ഇന്ത്യയെ കര കയറ്റാന്‍ ശ്രമിച്ചു. 67 റണ്‍സാണ് ഈ സഖ്യം ഇന്ത്യയ്ക്കായി സൃഷ്ടിച്ചത്. 59 പന്തില്‍ 37 റണ്‍സെടുത്ത പ്രതിക റാവലിനെ പുറത്താക്കി ഇനോക രണവീരയാണ് ഈ കൂട്ടുക്കെട്ട് പൊളിച്ചത്. അര്‍ധ സെഞ്ചുറിക്ക് രണ്ട് റണ്‍സ് അകലെ ഡിയോളിനെ പുറത്താക്കി രണവീര വീണ്ടും ഇന്ത്യയെ ഞെട്ടിച്ചു.

തുടര്‍ന്ന് ക്രീസിലെത്തിയ ഹര്‍മന്‍പ്രീത് കൗറിനെയും (19 പന്തില്‍ 21), ജെമിമ റോഡ്രിഗസിനെയും (ഗോള്‍ഡന്‍ ഡക്ക്) നിലയുറപ്പിക്കാന്‍ രണവീര അനുവദിച്ചില്ല. ആറു പന്തില്‍ രണ്ട് റണ്‍സെടുത്ത റിച്ച ഘോഷിനെ ലങ്കന്‍ ക്യാപ്റ്റന്‍ ചമരി അത്തപത്തു കൂടി പുറത്താക്കിയതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. ഈ സമയം ആറു വിക്കറ്റിന് 124 എന്ന നിലയിലായിരുന്നു ഇന്ത്യ. എന്നാല്‍ ഏഴാം വിക്കറ്റിലെ ദീപ്തി ശര്‍മ-അമന്‍ജോത് കൗര്‍ കൂട്ടുക്കെട്ട് ഇന്ത്യയ്ക്ക് ജീവവായു പകര്‍ന്നു.

Also Read: Women’s World Cup 2025: വനിതാ ഏകദിന ലോകകപ്പ്, ശ്രീലങ്കയ്ക്ക് ടോസ്, ഇന്ത്യ ആദ്യം ബാറ്റു ചെയ്യും

103 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് ഈ സഖ്യം പടുത്തുയര്‍ത്തിയത്. എട്ടാം നമ്പറില്‍ ബാറ്റിങിന് എത്തിയ അമന്‍ജോതാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അമന്‍ജോതിന് ശേഷം ക്രീസിലെത്തിയ സ്‌നേഹ് റാണ വമ്പനടികളുമായി കളം നിറഞ്ഞു. താരം പുറത്താകാതെ 15 പന്തില്‍ 28 റണ്‍സെടുത്തു. ശ്രീലങ്കയ്ക്കായി ഇനോക രണവീര നാലു വിക്കറ്റും, ഉദേശിക പ്രബോധനി രണ്ട് വിക്കറ്റും, അച്ചിന കുലസൂര്യയും, ചമരി അത്തപത്തുവും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.