ഒരു സ്റ്റിക്കർ തരുമോ! ഭൂകമ്പത്തിൽ ഒരു കാലും കുടുംബവും നഷ്ടമായ 10 വയസുകാരന്റെ ഹൃദയം തൊട്ട സർപ്രൈസുമായി റോണോ
Cristiano Ronaldo's surprise for Andres Mieles: കളിക്കളത്തിൽ കടുത്ത പോരാട്ടവീര്യം പുറത്തെടുക്കാറുള്ള കർക്കശക്കാരനാണെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ആരാധകരോട് കാണിക്കാറുള്ള സ്നേഹം ഏറെ പ്രസിദ്ധമാണ്. തന്റെ ആരാധകന്റെ സങ്കടവാർത്ത ശ്രദ്ധയിൽപ്പെട്ട റോണോ ലോകകപ്പ് തിരക്കുകൾക്കിടയിലും ഒട്ടും മടിക്കാതെ ആ പത്തുവയസുകാരന് വേണ്ടി സമയം നീക്കിവയ്ക്കാൻ തയാറായി.
”റൊണാൾഡോയുടെ ഒരു ഒഫീഷ്യൽ സ്റ്റിക്കർ തരുമോ”, ഭൂകമ്പം ഒരു കാലും കുടുബവും കവർന്ന ആൻഡ്രേസ് മിയേൽസ് (Andres Mieles) എന്ന പത്തുവയസുകാരൻ ആശുപത്രിക്കിടക്കയിൽ കിടന്നുകൊണ്ട് തന്റെ വേദനകൾക്കിടയിൽ ചുറ്റും നിന്ന് ആശ്വസിപ്പിക്കാൻ ശ്രമിച്ചവരോട് ആവശ്യപ്പെട്ടത് ഇഷ്ട താരത്തിന്റെ ഒരു സ്റ്റിക്കർ ആയിരുന്നു. ആയിരക്കണക്കിന് ആളുകളുടെ ജീവനെടുത്ത് വെനസ്വേലയെ നടുക്കിയ ഭൂകമ്പത്തിന്റെ ഇരകളിലൊരാളായിരുന്നു ആൻഡ്രേസ്. ദുരന്തത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും രക്ഷപ്പെടുത്തിയ കുട്ടികളിൽ ആൻഡ്രേസ് മിയേൽസും ഉണ്ടായിരുന്നു. ദുരന്തത്തിൽ രക്ഷപ്പട്ട പത്തുവയസുകാരന്റെ കഥയ്ക്കൊപ്പം അവന്റെ ഈ ആഗ്രഹവും അവിടുത്തെ മാധ്യമങ്ങളിൽ വാർത്തയായി.
ആൻഡ്രേസ് മിയേൽസിന്റെ സങ്കടകരമായ കഥയും ആഗ്രഹവും പ്രമുഖ മാധ്യമപ്രവർത്തകൻ ഫബ്രിസിയോ റൊമാനോ ഉൾപ്പെടെയുള്ളവർ വഴി സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുകയും ഒടുവിൽ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു. കളിക്കളത്തിൽ കടുത്ത പോരാട്ടവീര്യം പുറത്തെടുക്കാറുള്ള കർക്കശക്കാരനാണെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ആരാധകരോട് കാണിക്കാറുള്ള സ്നേഹം ഏറെ പ്രസിദ്ധമാണ്.
Also Read: എന്തായിരിക്കും മെസി അപ്പോൾ പറഞ്ഞത്? മിശിഹ പങ്കുവെച്ച രഹസ്യം വെളിപ്പെടുത്തി വൊസീഞ്ഞ
തന്റെ ആരാധകന്റെ സങ്കടവാർത്ത ശ്രദ്ധയിൽപ്പെട്ട റോണോ ലോകകപ്പ് തിരക്കുകൾക്കിടയിലും ഒട്ടും മടിക്കാതെ ആ പത്തുവയസുകാരന് വേണ്ടി സമയം നീക്കിവയ്ക്കാൻ തയാറായി. പോർച്ചുഗൽ ജേഴ്സി ധരിച്ചുകൊണ്ട് റൊണാൾഡോ അവനായുള്ള വീഡിയോ സന്ദേശം തയാറാക്കി റെക്കോഡ് ചെയ്ത് അയച്ചുനൽകി. തുടർന്ന് സംഭവിച്ചത് ഒരു പൂ ചോദിച്ചവന് പൂക്കാലം കിട്ടി എന്നതുപോലുള്ള സർപ്രൈസ് ആയിരുന്നു.
റോണോയുടെ സന്ദേശം
റോണോ തന്റ കുഞ്ഞ് ആരാധകന് അയച്ച വീഡിയോ സന്ദേശം ഇങ്ങനെയായിരുന്നു: “ഹേയ് ആൻഡ്രേസ്, സുഖമാണോ? നിനക്കൊരു വലിയ ഹഗ് (ആലിംഗനം) തരാനാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത്. നീ എന്റെ വലിയൊരു ആരാധകനാണെന്ന് എനിക്കറിയാം. നീ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. നമുക്ക് ഒരുമിച്ച് ആസ്വദിക്കാൻ വേണ്ടി എന്റെ മത്സരങ്ങളിലൊന്നിലേക്ക് നിന്നെ ക്ഷണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിന്നെ നേരിട്ട് കാണാൻ എനിക്ക് കാത്തിരിക്കാനാകുന്നില്ല. ധൈര്യമായിരിക്കൂ എന്റെ കൂട്ടുകാരാ.”
റോണോയുടെ ഒരു ഒഫീഷ്യൽ സ്റ്റിക്കർ ആഗ്രഹിച്ച ആ ബാലനെ തേടി തന്റെ പ്രിയ താരത്തിന്റെ നേരിട്ടുള്ള സന്ദേശവും ഏറ്റവും സുപ്രധാനമായ ലോകകപ്പ് മത്സരം കാണാനുള്ള ക്ഷണവും എത്തി എന്നത് വേദനകൾക്കിടയിൽ ലഭിച്ച ചെറിയൊരു സ്വാന്തനമായി മാറി. ഹോസ്പിറ്റൽ കിടക്കയിൽ കിടന്ന് നഴ്സുമാർക്കും മറ്റ് സ്റ്റാഫുകൾക്കുമൊപ്പം റൊണാൾഡോയുടെ വീഡിയോ സന്ദേശം കാണുന്ന ആൻഡ്രേസിന്റെ വൈകാരിക ദൃശ്യങ്ങൾ റോണോ ആരാധകരുടെ കണ്ണ് നിറയ്ക്കുന്നതായിരുന്നു.
പരിപൂർണ്ണമായി സുഖം പ്രാപിച്ച ശേഷം ആൻഡ്രേസിനെ നേരിട്ട് കാണുമെന്നു റൊണാൾഡോ ഉറപ്പുനൽകിയിട്ടുണ്ട്. മത്സരം കാണാനുള്ള ക്ഷണം മാത്രമല്ല, ആൻഡ്രേസ് ആഗ്രഹിച്ച ലോകകപ്പ് സ്റ്റിക്കറും മറ്റ് സമ്മാനങ്ങളും ചില കാരുണ്യപ്രവർത്തകർ വഴി അവനെ തേടി എത്തി. ക്രിസ്റ്റ്യാനോ റൊണാൾഡോ ഒപ്പിട്ട ഒരു ജേഴ്സിയും അവന് സമ്മാനമായി ലഭിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. അതേസമയം ലോകകപ്പ് അവസാനിക്കും മുമ്പ് ആൻഡ്രേസിന് ആശുപത്രിക്കിടക്കയിൽ നിന്ന് എഴുനേൽക്കാനാകുമോയെന്ന് ഇപ്പോൾ വ്യക്തമല്ല.
2026 ജൂൺ 24-ന് ആണ് വെനസ്വേലയിലെ കാരക്കാസ്, ലാ ഗ്വൈറ എന്നീ പ്രദേശങ്ങളിൽ റിക്ടർ സ്കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂകമ്പങ്ങൾ തുടർച്ചയായി ഉണ്ടായത്. ഇത് ഈ പ്രദേശത്തെയാകെ തകർത്തു. ഈ അപകടത്തിൽ ആൻഡ്രേസിന് തന്റെ കുടുംബത്തെ മുഴുവൻ നഷ്ടപ്പെട്ടു. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ വെച്ച് അവന്റെ ഒരു കാൽ മുറിച്ചു മാറ്റേണ്ടതായും വന്നു.
English Summary
Portuguese footballer Cristiano Ronaldo’s surprise gift to Andres Mieles, a young boy who survived a powerful earthquake in Venezuela, has won the hearts of fans. Ronaldo promised to invite him to watch one of his matches in person. Ronaldo has also assured that he will meet Andres in person once he is fully recovered.