India vs England: സെഞ്ചുറിയടിച്ച് ജയ്സ്വാൾ, ഫിഫ്റ്റിയുമായി ഗിൽ; ഇംഗ്ലണ്ടിനെ സമ്മർദ്ദത്തിലാക്കി ഇന്ത്യ
India In Strong Position vs England: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ ശക്തമായ നിലയിൽ. യശസ്വി ജയ്സ്വാളിൻ്റെ സെഞ്ചുറിയുടെ മികവിൽ ആദ്യ ദിനം ചായയ്ക്ക് പിരിയുമ്പോൾ ഇന്ത്യ രണ്ട് നഷ്ടത്തിൽ 215 റൺസെന്ന നിലയിലാണ്.
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് മേൽക്കൈ. ആദ്യ ദിനം ചായയ്ക്ക് പിരിയുമ്പോൾ ഇന്ത്യ രണ്ട് നഷ്ടത്തിൽ 215 റൺസെന്ന നിലയിലാണ്. സായ് സുദർശൻ ഒഴികെ ടോപ്പ് ഓർഡർ താരങ്ങളൊക്കെ മികച്ച പ്രകടനം കാഴ്ചവച്ചു. സെഞ്ചുറി നേടിയ യശസ്വി ജയ്സ്വാളാണ് ഇന്ത്യയെ മുന്നിൽ നിന്ന് നയിക്കുന്നത്. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ഫിഫ്റ്റിയടിച്ചു.
ഇന്ത്യക്കായി ഗംഭീര തുടക്കമാണ് ഓപ്പണർമാരായ യശസ്വി ജയ്സ്വാളും കെഎൽ രാഹുലും ചേർന്ന് നൽകിയത്. വല്ലപ്പോഴും സംഭവിച്ച നില നല്ല പന്തുകളല്ലാതെ ഇന്ത്യൻ ഓപ്പണർമാരെ പരീക്ഷിക്കാൻ ഇംഗ്ലണ്ട് ബൗളർമാർക്ക് സാധിച്ചില്ല. ഇത് മുതലെടുത്ത് അനായാസം ബാറ്റ് വീശിയ ജയ്സ്വാളും ഗില്ലും ചേർന്ന് ആദ്യ വിക്കറ്റിൽ 91 റൺസാണ് കൂട്ടിച്ചേർത്തത്. 42 റൺസ് നേടിയ രാഹുലിനെ മടക്കി ബ്രൈഡൻ കാഴ്സ് ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ സമ്മാനിച്ചു. ആദ്യ മത്സരത്തിനിറങ്ങിയ സായ് സുദർശൻ റൺസൊന്നുമെടുക്കാതെ ബെൻ സ്റ്റോക്സിൻ്റെ ഇരയായി മടങ്ങി.
രണ്ട് വിക്കറ്റ് നഷ്ടത്തിൽ 92 റൺസെന്ന നിലയിലാണ് ജയ്സ്വാളും ഗില്ലും ക്രീസിൽ ഒരുമിച്ചത്. ഗിൽ ആക്രമിച്ചുകളിച്ചപ്പോൾ ജയ്സ്വാളും ബൗണ്ടറികൾ കണ്ടെത്തി. ഇതിനിടെ ജയ്സ്വാൾ ഫിഫ്റ്റി തികച്ചു. പിന്നാലെ കേവലം 55 പന്തിൽ ഗില്ലും ഫിഫ്റ്റിയിലെത്തി. ഫിഫ്റ്റിക്ക് ശേഷവും സമർത്ഥമായി ബാറ്റ് വീശിയ ജയ്സ്വാൾ ബ്രൈഡൻ കാഴ്സിനെതിരെ സിംഗിൾ നേടി സെഞ്ചുറി തികച്ചു.
കളിയിൽ ഇംഗ്ലണ്ടാണ് ടോസ് വിജയിച്ചത്. ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. സായ് സുദർശൻ അരങ്ങേറിയപ്പോൾ കരുൺ നായർ എട്ട് വർഷങ്ങൾക്ക് ശേഷം ടീമിൽ തിരികെയെത്തി. സായ് സുദർശൻ മൂന്നാം നമ്പറിൽ ഇറങ്ങിയപ്പോൾ കരുൺ ആറാം നമ്പറിൽ കളിക്കും.
അഞ്ച് മത്സരങ്ങളാണ് പരമ്പരയിൽ ആകെയുള്ളത്. പുതിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ ഇന്ത്യയുടെ ആദ്യ പരമ്പരയാണ് ഇത്. ഓഗസ്റ്റ് നാലിനാണ് പരമ്പര അവസാനിക്കുക.