MS Dhoni: ഇത്തവണയും മാറ്റമില്ല; ജാര്‍ഖണ്ഡില്‍ ഏറ്റവും കൂടുതല്‍ നികുതിയടച്ചത് ‘സാക്ഷാല്‍ ധോണി’
MS Dhoni tops income tax payers list in Jharkhand and Bihar: ജാര്‍ഖണ്ഡില്‍ ഏറ്റവും കൂടുതല്‍ നികുതിയടച്ചത് എംഎസ് ധോണിയാണെന്ന് ബിഹാർ-ജാർഖണ്ഡ് പ്രിൻസിപ്പൽ ചീഫ് ഇൻകം ടാക്സ് കമ്മീഷണർ. കഴിഞ്ഞ സാമ്പത്തിക വർഷം ബിഹാറിലും ജാർഖണ്ഡിലും ഏറ്റവുമധികം നികുതി നൽകിയ വ്യക്തി ധോണിയാണ്.

MS Dhoni
റാഞ്ചി, 8-5-2026: ജാര്‍ഖണ്ഡില്‍ ഏറ്റവും കൂടുതല്‍ നികുതിയടച്ചത് ക്രിക്കറ്റ് താരം എംഎസ് ധോണിയാണെന്ന് ബിഹാർ-ജാർഖണ്ഡ് പ്രിൻസിപ്പൽ ചീഫ് ഇൻകം ടാക്സ് കമ്മീഷണർ ഡോ. ഡി. സുധാകര റാവു പറഞ്ഞു. ജാര്‍ഖണ്ഡ്, ബീഹാര്‍ സംസ്ഥാനങ്ങള്‍ രണ്ടും കൂടി ചേര്‍ത്താല്‍ പോലും ഏറ്റവും കൂടുതല്‍ നികുതിയടച്ചത് ധോണിയാണ്. രണ്ട് സംസ്ഥാനങ്ങളിൽ നിന്നുള്ള 2025-2026 സാമ്പത്തിക വർഷത്തിലെ ആദായനികുതി വരുമാനം ഏകദേശം 20,000 കോടി രൂപയാണെന്നും സുധാകര റാവു വ്യക്തമാക്കി.
2025-26 സാമ്പത്തിക വർഷത്തിൽ ബീഹാറിൽ നിന്നും ജാർഖണ്ഡിൽ നിന്നുമുള്ള മൊത്തം പിരിവ് ഏകദേശം 20,000 കോടി രൂപയായിരുന്നു. ആകെ ലഭിച്ച 20,000 കോടി രൂപയിൽ 12,000 കോടിയും ജാർഖണ്ഡിൽ നിന്നാണ് ലഭിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.
ധോണിയല്ലാതെ മറ്റാര്
കഴിഞ്ഞ സാമ്പത്തിക വർഷം ബിഹാറിലും ജാർഖണ്ഡിലും ഏറ്റവുമധികം നികുതി നൽകിയ വ്യക്തി ധോണിയാണെന്ന് സുധാകര റാവു വ്യക്തമാക്കി. എന്നാല്‍ എത്ര രൂപയാണ് ധോണി നികുതിയായി അടച്ചതെന്ന് വെളിപ്പെടുത്തിയില്ല. സെൻട്രൽ കോൾഫീൽഡ്‌സ് ലിമിറ്റഡ് , ഭാരത് കോക്കിംഗ് കോൾ ലിമിറ്റഡ്, സിഎംപിഡിഐ എന്നിവയാണ് ഏറ്റവും കൂടുതൽ നികുതി നൽകിയ സ്ഥാപനങ്ങൾ.
കഴിഞ്ഞ വർഷം ശക്തമായ മഴ മൂലം ഖനന പ്രവർത്തനങ്ങൾ തടസ്സപ്പെട്ടത് നികുതി ശേഖരണത്തെ ചെറിയ രീതിയിൽ ബാധിച്ചുവെന്നും, നടപ്പ് സാമ്പത്തിക വർഷം 20,000 കോടി കടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റാവു വ്യക്തമാക്കി. ബീഹാറിലും ജാർഖണ്ഡിലും ഏകദേശം 5.5 കോടി പാൻ കാർഡ് ഉടമകളുണ്ടെന്നും അതിൽ 40 ലക്ഷം പേർ മാത്രമാണ് റിട്ടേണുകൾ സമർപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആറ് പതിറ്റാണ്ട് പഴക്കമുള്ള 1961-ലെ ഇൻകം ടാക്സ് ആക്ടിന് പകരം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ‘പുതിയ ആദായനികുതി നിയമം 2025’-നെ കുറിച്ച് ചർച്ച ചെയ്യാൻ അദ്ദേഹം ഐടി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തിരുന്നു. രണ്ട് സംസ്ഥാനങ്ങളിൽ നിന്നുമുള്ള നൂറിലധികം ഉദ്യോഗസ്ഥർ ഈ യോഗത്തിൽ പങ്കെടുത്തു.
ലളിതമായ ഭാഷയും ഘടനയും വഴി നികുതി നടപടികൾ കൂടുതൽ വ്യക്തമാക്കാനും എളുപ്പമാക്കാനും പുതിയ നിയമം ലക്ഷ്യമിടുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. ബോധവൽക്കരണം നടത്തുന്നതിനായി ബിഹാറിലും ജാർഖണ്ഡിലും വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ധോണി എപ്പോള്‍ തിരിച്ചെത്തും?
ജാര്‍ഖണ്ഡില്‍ ഏറ്റവും കൂടുതല്‍ നികുതിയടച്ചതിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ടെങ്കിലും, അതൊന്നും ശ്രദ്ധിക്കാതെ ഐപിഎല്‍ പരിശീലനത്തില്‍ മുഴുകിയിരിക്കുകയാണ് ധോണി. ഈ സീസണില്‍ ഇതുവരെ ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ ക്യാപ്റ്റന് സാധിച്ചിട്ടില്ല. നിലവില്‍ താരം പരിക്കില്‍ നിന്ന് ഏറെക്കുറെ മുക്തനായി.
സജീവമായി പരിശീലനത്തിലും പങ്കെടുക്കുന്നുണ്ട്. എന്നാല്‍ എന്ന് മുതലാണ് അദ്ദേഹം കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നതെന്ന് വ്യക്തമല്ല. മെയ് 10-ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. ഈ മത്സരത്തില്‍ ധോണി കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ധോണിയുടെ പരിശീലന വീഡിയോ
Just too AdoraBOWL! 🦁💛 #WhistlePodu #Yellove pic.twitter.com/pkIAGszBE7
— Chennai Super Kings (@ChennaiIPL) May 7, 2026
English Summary
Bihar and Jharkhand collected Rs 20,000 crore in income tax for FY 2025-26. MS Dhoni emerged as the highest individual taxpayer in both states. The new Income Tax Act 2025 will replace the 1961 law starting April 1. Only 40 lakh out of 5.5 crore PAN holders currently file tax returns in Bihar and Jharkhand.