SMAT 2025: സയ്യിദ് മുഷ്താഖ് അലി ട്രോഫി ചാമ്പ്യൻ ക്യാപ്റ്റൻ; റൺ വേട്ടയിൽ ഒന്നാമത്: സഞ്ജുവിന് വെല്ലുവിളിയുമായി ഇഷാൻ കിഷൻ
Ishan Kishan Redemption Arc: ഝാർഖണ്ഡ് ചരിത്രത്തിലാദ്യമായി സയ്യിദ് മുഷ്താഖ് അലി ട്രോഫി നേടുമ്പോൾ അവരെ മുന്നിൽ നിന്ന് നയിച്ചത് ക്യാപ്റ്റൻ ഇഷാൻ കിഷനാണ്. സീസണിലെ ഏറ്റവും ഉയർന്ന റൺ വേട്ടക്കാരൻ.

ഇഷാൻ കിഷൻ
ഇക്കൊല്ലത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫി ജേതാക്കൾ അധികമാരും പ്രതീക്ഷിക്കാത്ത ഒരു ടീമാണ്, ഝാർഖണ്ഡ്. ആഭ്യന്തര ക്രിക്കറ്റിൽ പ്രത്യേകിച്ച് നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത ഝാർഖണ്ഡ് ഫൈനലിൽ ഹരിയാനയെ ആധികാരികമായി തോല്പിച്ചാണ് കന്നിക്കിരീടം നേടിയത്. ഫൈനലിലെ സെഞ്ചുറിയടക്കം ഝാർഖണ്ഡിൻ്റെ കിരീടനേട്ടത്തിൽ നിർണായകമായ ഒരാളുണ്ട്, ക്യാപ്റ്റൻ ഇഷാൻ കിഷൻ.
ഋഷഭ് പന്തിന് സമാന്തരമായി ടീം ഇന്ത്യ പരിമിത ഓവർ മത്സരങ്ങളിൽ പരിഗണിച്ചിരുന്ന താരമാണ് ഇഷാൻ കിഷൻ. ചില നല്ല പ്രകടനങ്ങൾ വന്നെങ്കിലും ഫീൽഡിന് പുറത്തെ ചില പ്രശ്നങ്ങളിൽ ബിസിസിഐയുമായി ഉടക്കി കിഷന് ടീമിലെ സ്ഥാനം നഷ്ടമായി. 2023ലായിരുന്നു അവസാന മത്സരം. പിന്നീട് ഐപിഎലിൽ മുംബൈ ഇന്ത്യൻസ് കൈവിട്ടു. ഹൈദരാബാദിലെത്തിയ കിഷൻ അത്ര മോശമാക്കിയില്ല. എങ്കിലും പഴയ ഇഷൻ കിഷൻ മിസ്സിംഗ് ആയിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലാണ് കിഷൻ വിശ്വരൂപം പുറത്തെടുത്തത്.
ഝാർഖണ്ഡിനെ നയിച്ച താരം 10 മത്സരങ്ങളിൽ നിന്ന് നേടിയത് 517 റൺസ്. റൺവേട്ടയിൽ ഒന്നാമത്. ശരാശരി 57, സ്ട്രൈക്ക് റേറ്റ് 197. രണ്ട് ഫിഫ്റ്റിയും ഫൈനലിലേതടക്കം രണ്ട് സെഞ്ചുറിയും. 33 സിക്സ്, 51 ഫോർ. രണ്ടിലും ഒന്നാം സ്ഥാനത്ത്. ഒരു ക്യാപ്റ്റനെന്ന നിലയിലും കിഷൻ മികച്ചുനിന്നു. കരുത്തരായ ഡൽഹിയെ തോല്പിച്ച് തുടങ്ങിയ ഝാർഖണ്ഡ് പിന്നീട് കർണാടക, തമിഴ്നാട്, പഞ്ചാബ്, മധ്യപ്രദേശ് തുടങ്ങിയ വമ്പന്മാരെയും പരാജയപ്പെടുത്തി.
ന്യൂസീലൻഡ് ടി20 പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിക്കാനിരിക്കെ ഇഷാൻ കിഷൻ വീണ്ടും ഇന്ത്യൻ ടീം പരിഗണയിൽ വന്നേക്കാൻ സാധ്യതയുണ്ട്. ഒരു നല്ല ഐപിഎൽ കൂടി ഉണ്ടായാൽ സഞ്ജു സാംസണെ പിന്തള്ളി കിഷൻ ഇന്ത്യൻ ടീമിലെ വിക്കറ്റ് കീപ്പറാകും.
വിഡിയോ കാണാം
Leading from the front! 🫡
Ishan Kishan with a magnificent hundred in the #SMAT final 💯
The Jharkhand captain walks back for 1⃣0⃣1⃣(49) 👏
Updates ▶️ https://t.co/3fGWDCTjoo@IDFCFIRSTBank | @ishankishan51 pic.twitter.com/PJ7VI752wp
— BCCI Domestic (@BCCIdomestic) December 18, 2025