Rishabh Pant: ലൈവായി മോശം വാക്ക് ഉപയോഗിച്ച് പന്ത്; ഗവാസ്‌കറുടെ പഴി ബ്രോഡ്കാസ്റ്റർമാർക്ക്
Why Sunil Gavaskar is Backing Rishabh Pant: രാജസ്ഥാൻ റോയൽസിനെതിരായ കനത്ത തോൽവിക്ക് ശേഷം ലൈവ് ടിവി അഭിമുഖത്തിനിടെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ ഋഷഭ് പന്ത് മോശം വാക്ക് ഉപയോഗിച്ചത് വിവാദമായിരുന്നു. എന്നാല്‍ പന്തിനെ പിന്തുണച്ച് സുനില്‍ ഗവാസ്‌കര്‍ രംഗത്തെത്തി.

Rishabh Pant
Rishabh Pant Controversy: ഋഷഭ് പന്തും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും മറക്കാനാഗ്രഹിക്കുന്ന ഒരു ഐപിഎല്‍ സീസണായിരിക്കും ഇത്തവണത്തേത്. പോയിന്റ് ടേബിളില്‍ ഏറ്റവും അവസാനമാണ് പന്ത് നയിക്കുന്ന ലഖ്‌നൗവിന്റെ സ്ഥാനം. 14 മത്സരങ്ങളില്‍ ജയിച്ചത് നാലെണ്ണത്തില്‍ മാത്രം. പത്തിലും തോറ്റു. എട്ട് പോയിന്റുകളാണ് സമ്പാദ്യം. ക്യാപ്റ്റനെന്ന നിലയിലും ബാറ്ററായും മികച്ച പ്രകടനം പുറത്തെടുക്കാന്‍ പന്തിന് സാധിച്ചില്ല. അടുത്ത സീസണില്‍ പന്തിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റിയേക്കുമെന്ന് സൂചനയുണ്ട്. ചില വിവാദങ്ങളിലും പന്ത് അകപ്പെട്ടിരുന്നു.
ലൈവ് ടിവി അഭിമുഖത്തിനിടെ മോശം വാക്ക് ഉപയോഗിച്ചതാണ് പന്തിനെ വിവാദ നായകനാക്കിയത്. എന്നാല്‍ ലഖ്‌നൗ ക്യാപ്റ്റനെ പിന്തുണച്ച് മുന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍ രംഗത്തെത്തി. രാജസ്ഥാൻ റോയൽസിനെതിരായ കനത്ത തോൽവിക്ക് ശേഷം പന്ത് നടത്തിയ കടുത്ത പ്രതികരണമാണ് വിവാദമായത്. രാജസ്ഥാനോടേറ്റ പരാജയത്തിന് പിന്നാലെ ലൈവ് പോസ്റ്റ്-മാച്ച് അഭിമുഖത്തിനെത്തിയ പന്ത് ഒരു മോശം വാക്ക് ഉപയോഗിച്ചിരുന്നു.
ഗവാസ്‌കറിന്റെ പിന്തുണ
ഈ പെരുമാറ്റത്തിന്റെ പേരിൽ പന്തിനെതിരെ വ്യാപകമായ രീതിയിൽ വിമർശനങ്ങൾ ഉയർന്നു. ഇതിന് പിന്നാലെയാണ് പിന്തുണയുമായി ഗവാസ്‌കര്‍ രംഗത്തെത്തിയത്. തോൽവിക്ക് തൊട്ടുപിന്നാലെ ക്യാപ്റ്റനെ അഭിമുഖത്തിനായി വിളിക്കുന്ന ബ്രോഡ്കാസ്റ്റർമാരുടെ രീതിയെയാണ് ഗവാസ്കർ കുറ്റപ്പെടുത്തിയത്. മത്സരത്തിൽ പരാജയപ്പെട്ട ടീമിന്റെ നായകന് മാനസികമായി ഒന്ന് ശാന്തനാകാൻ പോലും സമയം നൽകാത്തതാണ് ഇത്തരം സംഭവങ്ങളിലേക്ക് നയിക്കുന്നതെന്ന് സുനില്‍ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.
“തന്റെ കളിക്ക് ശേഷമുള്ള അഭിമുഖത്തിൽ ഋഷഭ് പന്ത് മോശം വാക്ക് പ്രയോഗിച്ചത് ഒരു കാര്യം ചിന്തിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നു. മത്സരത്തിൽ പരാജയപ്പെട്ട് വെറും മിനിറ്റുകൾ മാത്രം പിന്നിടുമ്പോൾ തന്നെ ആ ടീമിന്റെ ക്യാപ്റ്റനെ അഭിമുഖം ചെയ്യേണ്ടത് അത്രയ്ക്ക് അത്യാവശ്യമാണോ? അതൊരു അവസാന ഓവർ വരെ നീണ്ടുനിന്ന ആവേശപ്പോരാട്ടമാണെങ്കിൽ, തോറ്റ ക്യാപ്റ്റന്റെ നിരാശ എത്രയോ വലുതായിരിക്കും. അതിലുപരി, കടുത്ത ചൂടിൽ ഓരോ പന്തിലും സ്റ്റമ്പുകൾക്ക് മുന്നിലേക്കും പിന്നിലേക്കും ഓടി കളി നിയന്ത്രിക്കുന്ന ഒരു വിക്കറ്റ് കീപ്പർ കൂടിയാണ് ആ ക്യാപ്റ്റനെങ്കിൽ, അത് അയാളുടെ നിരാശയും അസ്വസ്ഥതയും ഇരട്ടിയാക്കും,” മിഡ്-ഡേയിലെ തന്റെ കോളത്തിൽ ഗവാസ്കർ കുറിച്ചു.
വിജയിച്ച ടീമിലെ ‘പ്ലെയർ ഓഫ് ദി മാച്ച്’ ആയ താരത്തോട് ആദ്യം സംസാരിക്കുന്നതായിരിക്കും കൂടുതൽ നല്ല ആശയം. ആ സമയം കൊണ്ട് പരാജയപ്പെട്ട ടീമിന്റെ ക്യാപ്റ്റന് മുഖത്തൊന്ന് വെള്ളമൊഴിക്കാനും, തന്റെ മനസ്സ് ശാന്തമാക്കി തിരികെ കൊണ്ടുവരാനും കുറച്ച് സമയം ലഭിക്കും. അതിനുശേഷം അയാളെ അഭിമുഖത്തിനായി വിളിക്കാം. എങ്ങനെയായാലും സമ്മാനദാന ചടങ്ങിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകാൻ കുറച്ചു സമയം എടുക്കുമല്ലോ. അതുകൊണ്ട് തോറ്റ ടീമിന്റെ ക്യാപ്റ്റന് കുറച്ച് മിനിറ്റുകൾ കൂടി അനുവദിച്ചാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അത് സഹായിക്കുമെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.
English Summary
Sunil Gavaskar defended Rishabh Pant after his controversial live TV interview. The LSG captain used profanity following a frustrating loss to Rajasthan Royals. Gavaskar blamed the broadcasters for interviewing losing captains too quickly. He suggested giving players more time to calm down after matches.