T20 World Cup 2026: ബംഗ്ലാദേശ് മാധ്യമപ്രവർത്തകരുടെ അക്രഡിറ്റേഷൻ അപേക്ഷ നിരസിച്ചു എന്ന് ആരോപണം
Bangladesh Journalists Accreditation Application Rejected: ബംഗ്ലാദേശ് മാധ്യമപ്രവർത്തകരുടെ അക്രഡിറ്റേഷൻ അപേക്ഷ നിരസിച്ചു എന്ന് റിപ്പോർട്ട്. ലോകകപ്പ് കവർ ചെയ്യാനുള്ള അപേക്ഷയാണ് നിരസിച്ചത്.

ടി20 ലോകകപ്പ്
ടി20 ലോകകപ്പിലേക്ക് ബംഗ്ലാദേശ് മാധ്യമപ്രവർത്തകർക്കും പ്രവേശനമില്ല. ടി20 ലോകകപ്പ് കവർ ചെയ്യാനുള്ള ബംഗ്ലാദേശ് മാധ്യമപ്രവർത്തകരുടെ അക്രഡിറ്റേഷൻ അപേക്ഷ നിരസിച്ചു എന്നാണ് ആരോപണമുയരുന്നത്. മാധ്യമപ്രവർത്തകർക്ക് അക്രഡിറ്റേഷൻ നൽകാനുള്ള നടപടിക്രമങ്ങൾ ഐസിസി ആരംഭിച്ചുകഴിഞ്ഞു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ബംഗ്ലാദേശ് മാധ്യമങ്ങൾ തന്നെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ബംഗ്ലാദേശിൽ നിന്നുള്ള നിരവധി മാധ്യമപ്രവർത്തകർക്ക് ടി20 ലോകകപ്പ് കവർ ചെയ്യാനുള്ള അനുമതി നിഷേധിച്ചു എന്നാണ് റിപ്പോർട്ടുകൾ. ലോകകപ്പിൽ നിന്ന് പിന്മാറാനുള്ള ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിൻ്റെ തീരുമാനവുമായി ഇതിന് ബന്ധമുണ്ടോ എന്ന സംശയമുണ്ട്. എന്നാൽ, മത്സരക്രമങ്ങളിലുണ്ടായ വ്യത്യാസവും അപേക്ഷകളിലെ ബാഹുല്യവും കാരണമാണ് ഇത് സംഭവിച്ചതെന്ന് ഐസിസി പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.
ബംഗ്ലാദേശിൽ നിന്നുള്ള 90ഓളം മാധ്യമപ്രവർത്തകർ അക്രഡിറ്റേഷനായി അപേക്ഷിച്ചു എന്നാണ് റിപ്പോർട്ടുകൾ. ബംഗ്ലാദേശ് പങ്കെടുക്കുന്നുണ്ടെങ്കിൽ പോലും ഇത്രയധികം പേരെ ഉൾക്കൊള്ളിക്കുക അസാധ്യമാണ്. ഒരു രാജ്യത്തിൻ്റെ പങ്കാണെങ്കിൽ 40 പേരിലധികം ഉണ്ടാവാൻ പാടില്ല. ആതിഥേയ രാജ്യത്തിൻ്റെ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് അപേക്ഷകളുടെ കാര്യത്തിൽ ഐസിസി തീരുമാനമെടുക്കുന്നത്.
Also Read: T20 World Cup 2026: “ബംഗ്ലാദേശിനെ വഴിതെറ്റിക്കുന്നത് പാകിസ്താൻ”; രൂക്ഷവിമർശനവുമായി ബിസിസിഐ
ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡിനെ ഐസിസി ടി20 ലോകകപ്പിൽ ഉൾപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ സുരക്ഷാപ്രശ്നങ്ങൾ ഉള്ളതിനാൽ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശിൻ്റെ ആവശ്യം ഐസിസി തള്ളിയിരുന്നു. ഇന്ത്യയിൽ സുരക്ഷാപ്രശ്നങ്ങളില്ലെന്നും ലോകകപ്പിൽ പങ്കെടുക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമറിയിക്കണമെന്നും ഐസിസി ആവശ്യപ്പെട്ടു. തീരുമാനമറിയിക്കാൻ ഐസിസി നൽകിയ സമയം അവസാനിച്ചതോടെയാണ് ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡ് ലോകകപ്പിനെത്തിയത്.
അതേസമയം, ടി20 ലോകകപ്പിൽ പാകിസ്താൻ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാനൊരുങ്ങുന്നു എന്ന് റിപ്പോർട്ടുകളുണ്ട്. ബംഗ്ലാദേശിൻ്റെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റാൻ ഐസിസി തയ്യാറാവാത്തതിൽ പ്രതിഷേധിച്ചാണ് പാകിസ്താൻ്റെ തീരുമാനം. ഫെബ്രുവരി 15ന് ശ്രീലങ്കയിലെ കൊളംബോയിലാണ് ഇന്ത്യക്കെതിരായ മത്സരം തീരുമാനിച്ചിരിക്കുന്നത്.