കൂടുതൽ കരുത്തോടെ ഇന്ത്യ-ഇന്തോനേഷ്യ പങ്കാളിത്തം; ബന്ധം ശക്തവും ഊർജ്ജസ്വലവുമെന്ന് പ്രധാനമന്ത്രി; പുതിയ സൗഹൃദഗാഥ
ഇന്തോനേഷ്യൻ സന്ദർശനം പൂർത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടികൾ ഭാരത-ഇന്തോനേഷ്യ ബന്ധത്തിൽ പുതിയൊരു നാഴികക്കല്ലായി മാറി. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ ശക്തമാക്കിക്കൊണ്ട് പ്രതിരോധം, വാണിജ്യം, ഡിജിറ്റൽ സാങ്കേതികവിദ്യ, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം, ധാതുക്കൾ, സാംസ്കാരിക പൈതൃകം തുടങ്ങിയ വിവിധ മേഖലകളിലായി ആകെ 20 കരാറുകളിലും ധാരണാപത്രങ്ങളിലുമാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്.
ജക്കാർത്ത/ന്യൂഡല്‍ഹി: ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ബന്ധം ശക്തവും ഊർജ്ജസ്വലവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ വളർന്നുവരുന്ന പങ്കാളിത്തത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. പ്രധാനമന്ത്രി മോദിയുടെ ഇന്തോനേഷ്യൻ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിൽ മികച്ച മുന്നേറ്റമുണ്ടാക്കി. വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയും ഇന്തോനേഷ്യയും വിവിധ കരാറുകളില്‍ ഒപ്പുവെച്ചു. പ്രധാനമന്ത്രി മോദിയും ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയും വിപുലമായ ചര്‍ച്ചകള്‍ നടത്തി. പ്രതിരോധ കയറ്റുമതി, മാരിടൈം കണക്റ്റിവിറ്റി, ക്രിട്ടിക്കല്‍ മിനറലുകള്‍, ഡിജിറ്റൽ പൊതു ഇൻഫ്രാസ്ട്രക്ചർ, വ്യാപാരം എന്നിവയെ കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ചകള്‍.
ഇന്ത്യയിൽ നിർമ്മിച്ച ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ കൂടുതൽ വാങ്ങാൻ ഇന്തോനേഷ്യ തീരുമാനിച്ചു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര ബിയോണ്ട് വിഷ്വൽ റേഞ്ച് എയർ ടു എയർ മിസൈലുകളും വാങ്ങാനും തീരുമാനമായി. സബാംഗ് തുറമുഖത്തിന്റെ സംയുക്ത വികസനത്തിനായുള്ള കരാറും ഇരുരാജ്യങ്ങളും അന്തിമമാക്കി.
മോദിയുടെ ട്വീറ്റ്:
The India-Indonesia friendship is strong and vibrant! 🇮🇳 🇮🇩@prabowo pic.twitter.com/U57syfi670
— Narendra Modi (@narendramodi) July 8, 2026
ഇന്ത്യയുടെ ഒഎൻഡിസി മാതൃകയിൽ വികസിപ്പിച്ച ‘ION’ എന്ന ഡിജിറ്റൽ കൊമേഴ്സ് ശൃംഖല ഇരുരാജ്യങ്ങളും ചേർന്ന് പുറത്തിറക്കി. ഇന്തോനേഷ്യയിൽ 2029-ൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനായി ഇന്ത്യ പ്രത്യേക ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ വികസിപ്പിച്ചു നൽകും. ഇന്ത്യയുടെ യുപിഐ സംവിധാനം ഇന്തോനേഷ്യയിലെ സാമ്പത്തിക മേഖലയുമായി സംയോജിപ്പിക്കാനും തീരുമാനമായി.
ധാരണാപത്രത്തിൽ ഒപ്പുവെച്ചു
സ്റ്റീൽ, നിക്കൽ, അപൂർവ ധാതുക്കൾ എന്നിവയുടെ വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി ഇരുരാജ്യങ്ങളും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികൾക്കും മറ്റ് നൂതന സാങ്കേതികവിദ്യകൾക്കും ആവശ്യമായ ‘റേർ എർത്ത് പെർമനന്റ് മാഗ്നറ്റുകൾ’ നിർമ്മിക്കുന്നതിനുള്ള ഫാക്ടറികൾ ഇന്തോനേഷ്യയിൽ സ്ഥാപിക്കാൻ ഇന്ത്യ നിക്ഷേപം നടത്തും.
മോദിക്ക് സിവിലിയൻ ബഹുമതി
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിൽ നൽകിയ സംഭാവനകൾ പരിഗണിച്ച് ഇന്തോനേഷ്യയുടെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ‘ബിന്താങ് അദിപൂർണ’ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ബാംഗ്ലൂർ ഇന്തോനേഷ്യയിൽ ഒരു ആഗോള കാമ്പസ് സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ‘പ്രബാനൻ ക്ഷേത്രത്തിന്റെ’ പുനരുദ്ധാരണത്തിനും സംരക്ഷണത്തിനുമായി ഇന്ത്യ സാങ്കേതിക സഹായം വാഗ്ദാനം ചെയ്തു.
മോദിയെ പ്രശംസിച്ച് സുബിയാന്റോ
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ കൈവരിച്ച വലിയ വളർച്ചയെ പ്രശംസിച്ച പ്രസിഡന്റ് സുബിയാന്റോ, താൻ മോദിയുടെ ഒരു വലിയ ആരാധകനാണെന്നും കഴിഞ്ഞ കുറേ വർഷങ്ങളായി അദ്ദേഹം നടപ്പിലാക്കുന്ന നയങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും പറഞ്ഞു. ജക്കാർത്തയിൽ നടന്ന ഇന്ത്യൻ പ്രവാസി സംഗമത്തിൽ സംസാരിക്കവേ ഇന്ത്യയോടും ഇന്ത്യൻ സംസ്കാരത്തോടുമുള്ള തന്റെ പ്രത്യേക സ്നേഹം അദ്ദേഹം വെളിപ്പെടുത്തി.
“2025 ജനുവരിയിൽ ഞാൻ ഇന്ത്യയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തുന്നതിന് തൊട്ടുമുമ്പ്, ഒരു ജിനോം സ്വീക്വൻസിങ് ടെസ്റ്റ് നടത്തിയിരുന്നു. എന്റെ ഡിഎൻഎ പരിശോധിച്ചപ്പോൾ എനിക്ക് ഇന്ത്യൻ ഡിഎൻഎ ഉണ്ടെന്ന് കണ്ടെത്തി. ഇത് സത്യമാണ്. അതുകൊണ്ടായിരിക്കാം ഇന്ത്യൻ സംഗീതം കേൾക്കുമ്പോഴൊക്കെ എന്റെ ശരീരം അറിയാതെ നൃത്തം വെക്കുന്നത്,” അദ്ദേഹത്തിന്റെ ഈ വാക്കുകൾ സദസ്സിൽ വലിയ കയ്യടിയും ആവേശവും ഉണർത്തി.
സാമ്പത്തിക വളർച്ച
ആഗോളതലത്തിൽ പലവിധ പ്രതിസന്ധികൾ നിലനിൽക്കുമ്പോഴും ഇന്ത്യ ഒന്നിലധികം പരിഷ്കാരങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും മികച്ച പ്രകടനത്തിലൂടെ രാജ്യം അതിവേഗത്തിലുള്ള സാമ്പത്തിക വളർച്ച കൈവരിക്കുകയാണെന്നും പ്രധാനമന്ത്രി പ്രസംഗത്തിൽ പറഞ്ഞു. തനിക്ക് ലഭിച്ച ഊഷ്മളമായ വരവേൽപ്പിന് പ്രധാനമന്ത്രി പ്രവാസികളോട് നന്ദി പറഞ്ഞു. ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയും ഈ പരിപാടിയിൽ പങ്കെടുത്തത് ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള അടുത്ത ബന്ധത്തിന്റെ തെളിവായി മോദി എടുത്തുപറഞ്ഞു.