India vs West Indies: ഇന്ത്യ സെമി ഫൈനലില്‍, സഞ്ജുവിന് അര്‍ധ സെഞ്ചുറി; ‘നുമ്മ’ ഡബിള്‍ ഹാപ്പി

IND vs WI Super Eight Match: വെസ്റ്റ് ഇന്‍ഡീസിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സെമി ഫൈനലില്‍ പ്രവേശിച്ചു. 50 പന്തില്‍ പുറത്താകാതെ 97 റണ്‍സ് അടിച്ചുകൂട്ടിയ സഞ്ജുവാണ് വിജയശില്‍പി.

India vs West Indies: ഇന്ത്യ സെമി ഫൈനലില്‍, സഞ്ജുവിന് അര്‍ധ സെഞ്ചുറി; നുമ്മ ഡബിള്‍ ഹാപ്പി

Sanju Samson

Updated On: 

01 Mar 2026 | 11:03 PM

കൊല്‍ക്കത്ത: സഞ്ജു സാംസണിന്റെ ബാറ്റിങ് കരുത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സെമി ഫൈനലില്‍ പ്രവേശിച്ചു. 50 പന്തില്‍ പുറത്താകാതെ 97 റണ്‍സ് അടിച്ചുകൂട്ടിയ സഞ്ജുവാണ് ഇന്ത്യയുടെ വിജയറണ്‍ കണ്ടെത്തിയത്. സ്‌കോര്‍: വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ നാലു വിക്കറ്റിന് 195, ഇന്ത്യ 19.2 ഓവറില്‍ അഞ്ച് വിക്കറ്റിന് 199.

196 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ തുടക്കത്തില്‍ തന്നെ പ്രഹരം നേരിട്ടു. 11 പന്തില്‍ 10 റണ്‍സെടുത്ത ഓപ്പണര്‍ അഭിഷേക് ശര്‍മയെ മൂന്നാം ഓവറില്‍ നഷ്ടമായി. അക്കീല്‍ ഹൊസൈന്റെ പന്തില്‍ ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ക്ക് ക്യാച്ച് നല്‍കിയാണ് അഭിഷേക് പുറത്തായത്.

വണ്‍ ഡൗണായെത്തിയ ഇഷാന്‍ കിഷനും തൊട്ടുപിന്നാലെ പുറത്തായി. തുടക്കത്തില്‍ തന്നെ രണ്ട് ബൗണ്ടറികള്‍ നേടിയെങ്കിലും ക്രീസില്‍ അധിക നേരം തുടരാന്‍ കിഷന് സാധിച്ചില്ല. ആറു പന്തില്‍ 10 റണ്‍സെടുത്ത കിഷനെ ജേസണ്‍ ഹോള്‍ഡറാണ് പുറത്താക്കിയത്. ഈ ക്യാച്ചെടുത്തതും ഹെറ്റ്‌മെയറായിരുന്നു. ഇതോടെ 4.3 ഓവറില്‍ രണ്ട് വിക്കറ്റിന് 41 എന്ന നിലയിലായി ഇന്ത്യ.

Also Read: India vs West Indies: കരുത്തറിയിച്ച് കരീബിയന്‍ സംഘം; വെര്‍ച്വല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയ്ക്ക് 196 റണ്‍സ് വിജയലക്ഷ്യം

തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ സഞ്ജുവിനൊപ്പം, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചു. കരുതലോടെ കളിച്ചെങ്കിലും ഷമാര്‍ ജോസഫിന്റെ പന്തില്‍ സൂര്യയ്ക്ക് പാളി. സൂര്യയുടെ അലക്ഷ്യമായ ഷോട്ട് ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡിന്റെ കൈകളിലൊതുങ്ങി. 16 പന്തില്‍ 18 റണ്‍സായിരുന്നു സൂര്യയുടെ സമ്പാദ്യം.

സൂര്യകുമാര്‍ പുറത്താകുമ്പോള്‍ 10.2 ഓവറില്‍ മൂന്ന് വിക്കറ്റിന് 99 എന്ന നിലയിലായിരുന്നു ഇന്ത്യ. നാലാം വിക്കറ്റില്‍ സഞ്ജു സാംസണ്‍-തിലക് വര്‍മ സഖ്യം തകര്‍പ്പനടികളുമായി കളം നിറഞ്ഞപ്പോള്‍ ഇന്ത്യയ്ക്ക് വീണ്ടും വിജയപ്രതീക്ഷ വര്‍ധിച്ചു. എന്നാല്‍ 15 പന്തില്‍ 17 റണ്‍സെടുത്ത തിലകിനെയും ഹോള്‍ഡര്‍ പുറത്താക്കിയതോടെ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സ്‌റ്റേഡിയം നിശബ്ദമായി.

തുടര്‍ന്ന് ക്രീസിലെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് അധിക നേരം പിടിച്ചുനില്‍ക്കാനായില്ല. 14 പന്തില്‍ 17 റണ്‍സെടുത്ത ഹാര്‍ദ്ദിക് ഷമാര്‍ ജോസഫിന് വിക്കറ്റ് നല്‍കി മടങ്ങി. ഇതോടെ ഇന്ത്യ പ്രതിരോധത്തിലായി. എന്നാല്‍ സഞ്ജു സാംസണ്‍ ക്രീസിലുള്ളതും, വമ്പനടികള്‍ക്ക് പേരുകേട്ട ശിവം ദുബെ ക്രീസിലെത്തിയതും ഇന്ത്യയ്ക്ക് ആത്മവിശ്വാസം പകര്‍ന്നു. വന്നപാടെ രണ്ട് ബൗണ്ടറികള്‍ നേടി ദുബെ പ്രതീക്ഷ കാത്തു. റൊമാരിയോ ഷെപ്പേര്‍ഡ് എറിഞ്ഞ അവസാന ഓവറില്‍ സഞ്ജു ഇന്ത്യയ്ക്കായി വിജയലക്ഷ്യം മറികടന്നു.

Follow Us
സ്നേക്ക് പ്ലാന്റ് വീട്ടിലെ ഈ ഇടങ്ങളിൽ വയ്ക്കരുത്
വെളുത്തുള്ളി തൊലി പെട്ടെന്ന് കളയാം; ഇങ്ങനെ ചെയ്താല്‍ മതി
ചായ കൂടുതൽ തിളപ്പിക്കുന്നതും പ്രശ്നമാണ്... കാരണം
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ