Womens ODI World Cup: വനിതാ ഏകദിന ലോകകപ്പിലേക്ക് ഇനി ഒരാഴ്ച; പ്രതീക്ഷയോടെ ടീം ഇന്ത്യ
Womens ODI World Cup Countdown: വനിതാ ഏകദിന ലോകകപ്പ് ഈ മാസം 30ന് ആരംഭിക്കും. സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിൽ ഇന്ത്യയ്ക്ക് പ്രതീക്ഷകൾ ഏറെയാണ്.
വനിതാ ഏകദിന ലോകകപ്പിലേക്ക് ഇനി ഒരാഴ്ച. ഈ മാസം 30നാണ് വനിതാ ഏകദിന ലോകകപ്പ് ആരംഭിക്കുക. ഈ മാസം 26 മുതൽ സന്നാഹമത്സരങ്ങൾ ആരംഭിക്കും. ഹർമൻപ്രീത് കൗറിൻ്റെ കീഴിൽ ഇന്ത്യൻ ടീം വലിയ പ്രതീക്ഷയിലാണ്. കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യൻ ടീം കരുത്തുറ്റ ഒരു ശക്തിയായി വളർന്നതും കഴിഞ്ഞ ദിവസം ഓസ്ട്രേലിയക്കെതിരെ അവസാനിച്ച ഏകദിന പരമ്പരയിൽ നല്ല പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞതും ആരാധകരുടെ പ്രതീക്ഷയും വർധിപ്പിക്കുന്നുണ്ട്.
ഏഴ് തവണ ചാമ്പ്യന്മാരായ, നിലവിലെ ജേതാക്കളായ ഓസ്ട്രേലിയക്കെതിരെ ടീം ഇന്ത്യ നടത്തിയ പ്രകടനങ്ങൾ ഒരു വെളിപ്പെടുത്തലായി കണക്കാക്കാം. ആദ്യ കളി നിരാശപ്പെടുത്തിയെങ്കിലും രണ്ടാമത്തെ കളി ഓസീസ് വനിതാ ടീമിൻ്റെ ചരിത്രത്തിലെ തന്നെ മോശം പരാജയം സമ്മാനിക്കാൻ ഇന്ത്യക്ക് സാധിച്ചു. 102 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. മൂന്നാമത്തെ കളിയിൽ ഓസ്ട്രേലിയ 412 റൺസെന്ന റെക്കോർഡ് സ്കോർ പടുത്തുയർത്തിയപ്പോൾ ഒരു കൂറ്റൻ തോൽവി പ്രതീക്ഷിച്ചെങ്കിലും അതേ നാണയത്തിൽ ഇന്ത്യ തിരിച്ചടിച്ചു. ഏതാണ്ട് 25 ഓവർ വരെ ഓവറിൽ 10 റൺസ് സ്കോർ ചെയ്ത ഇന്ത്യ കളി തോറ്റത് വെറും 43 റൺസിനാണ്.
സ്മൃതി മന്ദനയാണ് ടീം ഇന്ത്യയുടെ ജീവാത്മാവും പരമാത്മാവും. ഓസീസ് പര്യടനത്തിൽ ഒരു ഫിഫ്റ്റിയും രണ്ട് സെഞ്ചുറിയും. സ്ട്രൈക്ക് റേറ്റ് 138. കഴിഞ്ഞ കുറേ നാളുകളായി സ്മൃതി തൻ്റെ ഗെയിം വേറൊരു തലത്തിലേക്ക് ഉയർത്തുകയാണ്. പോയ വർഷം ഐസിസി പ്ലയർ ഓഫ് ഫി ഇയർ ആയി സ്മൃതിയെ തിരഞ്ഞെടുത്തതും ഇതുകൊണ്ടാണ്.
സ്മൃതിക്കൊപ്പം ഓപ്പണിങ് പങ്കാളിയായ പ്രതിക റാവലും ഒരു ഗംഭീര കണ്ടെത്തലാണ്. ഷഫാലിക്ക് പകരമെത്തി വിശ്വസിക്കാവുന്ന ഓപ്പണിങ് പങ്കാളിയായി റാവൽ വളരെ വേഗം മാറി. ജമീമ റോഡ്രിഗസ്, ഹർലീൻ ഡിയോൾ, ദീപ്തി ശർമ്മ, റിച്ച ഘോഷ് തുടങ്ങി കരുത്തുറ്റ ബാറ്റിംഗ് നിരയിൽ ക്യാപ്റ്റൻ ഹർമ്മൻപ്രീത് കൗറാണ് ഫോമിൽ അല്ലാത്തത്. എങ്കിലും അതൊരു വലിയ ആശങ്കയല്ല.
ബൗളിംഗ് ആണ് കുറച്ച് പ്രശ്നം. രേണുക സിംഗ്, അരുന്ധതി റെഡ്ഡി, ക്രാന്തി ഗൗഡ്, രാധ യാദവ് തുടങ്ങി നല്ല പേരുകളുണ്ടെങ്കിലും ചില വിടവുകളുണ്ട്. അതിനെ പരിഹരിക്കുന്ന തരത്തിൽ തലയുയർത്തിനിൽക്കാൻ ബാറ്റിംഗ് നിരയ്ക്ക് കഴിയുമെങ്കിൽ ഇത്തവണ കപ്പ് ബിസിസിഐ ഓഫീസിലിരിക്കും.