ശാപം, 86-ാം മിനിറ്റിലെ ആഫ്രിക്കൻ ശാപം! ഫുട്ബോൾ ലോകകപ്പിൽ ഇതുവരെ പുറത്തായത് മൂന്ന് രാജ്യങ്ങൾ
FIFA World Cup 2026: മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളുടെ തോൽവിക്കും അതുവഴിയുള്ള പുറത്താകലിനും കളിയിലെ ഒരു പ്രത്യേക സമയം നിർണായകമായി എന്ന ശ്രദ്ധേയമായ ഒരു നിരീക്ഷണം ചില ആരാധകർ ഇപ്പോൾ മുന്നോട്ട് വച്ചിട്ടുണ്ട്. 86-ാം മിനിറ്റ് ആണ് ആ സമയം. '86-ാം മിനിറ്റിലെ ആഫ്രിക്കൻ ശാപം' എന്നനിലയ്ക്ക് ട്രോൾ പേജുകളിലും മറ്റും ഈ കൗതുക സംഭവം ഇതിനകം ചർച്ചചെയ്യപ്പെട്ടിട്ടുണ്ട്.

Fifa World Cup 2026 (3)
അനിശ്ചിതത്വങ്ങളുടെ കളിയാണ് ഫുട്ബോൾ. എത്ര ആധിപത്യമുള്ള ടീമാണെങ്കിലും അടിപതറാനും കളി മാറിമറിയാൻ ചിലപ്പോൾ കണ്ണടച്ച് തുറക്കുന്ന സമയം മതിയാകും. കളിക്കാരുടെ പ്രതിഭ പോലെ തന്നെ ഭാഗ്യനിർഭാഗ്യങ്ങളും കളിക്കളത്തിൽ മത്സരിക്കുന്നു. ഇപ്പോൾ നടക്കുന്ന ഫിഫ ലോകകപ്പിന്റെ കാര്യമെടുത്താൽ കൗതുകകരമായ പലകാര്യങ്ങളും കാണാം. ഇംഗ്ലണ്ട് – ഘാന മത്സരത്തിൽ ഇംഗ്ലീഷ് സൂപ്പർതാരവും ക്യാപ്റ്റനുമായ ഹാരികെയ്ൻ ഗോളടിക്കുന്നത് തടയാൻ മന്ത്രവാദം ചെയ്തു എന്ന് അവകാശപ്പെട്ട് നാന ക്വാകു ബോൺസാം എന്ന ഘാന മന്ത്രവാദി രംഗത്തെത്തിയതും ആ മത്സരത്തിൽ അദ്ദേഹം ഗോളടിക്കാതിരുന്നതും ഒരു കൗതുക സംഭവമായിരുന്നു. 2026 ഫിഫ ലോകകപ്പിലെ അന്ധവിശ്വാസത്തിന്റെ സ്പർശമുള്ള കൗതുകങ്ങൾ അവിടം കൊണ്ട് അവസാനിച്ചില്ല എന്നാണ് ഇപ്പോൾ ആരാധകർ നടത്തുന്ന ചില നിരീക്ഷണങ്ങൾ തെളിയിക്കുന്നത്.
ഫിഫ ലോകകപ്പ് 2026-ൽ ഇപ്പോൾ റൗണ്ട് ഓഫ് 32 മത്സരങ്ങൾ പുരോഗമിക്കുകയാണ്. തോൽക്കുന്ന ടീം ടൂർണമെന്റിൽ നിന്ന് പുറത്താകും, ജയിക്കുന്ന ടീം പ്രീ ക്വാർട്ടറിലേക്ക് മുന്നേറും എന്നതാണ് അവസ്ഥ. റൗണ്ട് ഓഫ് 32 മത്സരങ്ങളിൽ ചിലത് ഇതിനകം കഴിയുകയും ചില രാജ്യങ്ങൾ പുറത്താകുകയും ചെയ്തിട്ടുണ്ട്.
Also Read: ആഘോഷിച്ചു, മരിച്ചു! ലോകകപ്പ് മത്സരത്തിലെ വിജയാഘോഷത്തിനിടെ രണ്ട് മരണം
മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളുടെ തോൽവിക്കും അതുവഴിയുള്ള പുറത്താകലിനും കളിയിലെ ഒരു പ്രത്യേക സമയം നിർണായകമായി എന്ന ശ്രദ്ധേയമായ ഒരു നിരീക്ഷണം ചില ആരാധകർ ഇപ്പോൾ മുന്നോട്ട് വച്ചിട്ടുണ്ട്. 86-ാം മിനിറ്റ് ആണ് ആ സമയം. ’86-ാം മിനിറ്റിലെ ആഫ്രിക്കൻ ശാപം’ എന്നനിലയ്ക്ക് ട്രോൾ പേജുകളിലും മറ്റും ഈ കൗതുക സംഭവം ഇതിനകം ചർച്ചചെയ്യപ്പെട്ടിട്ടുണ്ട്.
ഐവറി കോസ്റ്റ്, ഡിആർ കോംഗോ, സെനഗൽ എന്നീ മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിലെ ടീമുകളാണ് 86-ാം മിനിറ്റിലെ ആഫ്രിക്കൻ ശാപ’ത്തിൽപ്പെട്ട് ടൂർണമെന്റിൽ നിന്ന് പുറത്തായത് എന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. പരിശോധിച്ചാൽ ഇതിൽ ഒരു കൗതുകം ഒളിഞ്ഞിരിക്കുന്നുണ്ട് എന്നത് സത്യമാണ്. ഈ മൂന്ന് ടീമുകൾക്കും റൗണ്ട് ഓഫ് 32 മത്സരങ്ങളിൽ 86-ാം മിനിറ്റിൽ അശ്രദ്ധയുണ്ടാകുകയും അതുമൂലം കളികൈവിട്ട് ടൂർണമെന്റിൽ നിന്ന് പുറത്താകുകയും ചെയ്തിട്ടുണ്ട്.
അതുവരെ പൊരുതി നിന്ന ശേഷവും മുന്നിട്ടുനിന്ന ശേഷവുമാണ് 86-ാം മിനിറ്റിൽ എതിർ ടീം നേടിയ ഗോളിൽ ഈ ടീമുകൾ തോൽവിയിലേക്ക് പോയത് എന്നത് ഏറെ കൗതുകകരമാണ്. റൗണ്ട് ഓഫ് 32-ൽ ഐവറി കോസ്റ്റിനെ തകർത്ത് നോർവേയും കോംഗോയെ പരാജയപ്പെടുത്തി ഇംഗ്ലണ്ടും സെനഗലിനെ തോൽപ്പിച്ച് ബെൽജിയവുമാണ് പ്രീ ക്വാർട്ടറിലേക്ക് മുന്നേറിയത്.
ഐവറി കോസ്റ്റ് – നോർവേ
റൗണ്ട് ഓഫ് 32-ൽ ഐവറി കോസ്റ്റ് – നോർവേ മത്സരത്തിൽ നിർണായകമായത് 86-ാം മിനിറ്റാണ്. മത്സരത്തിൽ ആദ്യം ഗോൾ നേടിയത് നോർവേ ആയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ അമദ് ഡിയാലോയിലൂടെ ഐവറികോസ്റ്റ് സമനില ഗോൾ കണ്ടെത്തി മത്സരത്തിലേക്ക് തിരിച്ചുവന്നു. പക്ഷേ 86-ാം മിനിറ്റിൽ സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാളണ്ട് ഗോൾ നേടിയതോടെ വിജയം നോർവേ സ്വന്തമാക്കി, ഐവറി കോസ്റ്റ് പുറത്താകുകയും ചെയ്തു.
ഇംഗ്ലണ്ട് – കോംഗോ മത്സരം
റൗണ്ട് 32-ൽ ഇംഗ്ലണ്ടിനെതിരായ മത്സത്തിൽ ഏഴാം മിനിറ്റിൽ നേടിയ ഗോളുമായി ആദ്യ പകുതിയിൽ കോംഗോ മുന്നിട്ടുനിന്നു. എന്നാൽ രണ്ടാം പകുതിയിൽ 75-ാം മിനിറ്റിൽ ഇംഗ്ലണ്ടിനായി ഹാരി കെയ്ൻ സമനില ഗോൾ കണ്ടെത്തി. പിന്നീട് 86-ാം മിനിറ്റിൽ ഹാരികെയ്ൻ രണ്ടാമതും വല കുലുക്കി. അങ്ങനെ കോംഗോയുടെ ഈ ലോകകപ്പിലെ യാത്ര അവസാനിപ്പിക്കാൻ 86-ാം മിനിറ്റിലെ ആ രണ്ടാം ഗോൾ കാരണമായി.
ബെൽജിയം – സെനഗൽ മത്സരം
റൗണ്ട് ഓഫ് 32 മത്സത്തിൽ ബെൽജിയത്തിനെതിരേ രണ്ട് ഗോളിന് മുന്നിട്ട് നിന്ന സെനഗലിന് തിരിച്ചടി ആരംഭിച്ചത് 86 മിനിറ്റിൽ ഗോൾ വഴങ്ങിയത് മുതലായിരുന്നു. 86-ാം മിനിറ്റിൽ റൊമേലു ലുക്കാക്കു ആണ് ബെൽജിയത്തിനായി ആദ്യ ഗോൾ നേടിയത്. അവിടെ സെനഗലിന്റെ അടിപതറാൻ തുടങ്ങി, 89 മിനിറ്റിൽ യൂറി ടീലിസ്മാൻ ബെൽജിയത്തിന്റെ സമനില ഗോൾ കണ്ടെത്തി. പിന്നീട് മത്സരം എക്സ്ട്രാടൈമിലേക്ക് കടക്കുകയും 120-ാം മിനിറ്റിൽ വാറിലൂടെ ലഭിച്ച പെനാൽറ്റി ബെൽജിയം ഗോളാക്കുകയും ചെയ്തു. അതോടെ സെനഗൽ പുറത്ത്.
English Summary
The round of 32 matches of the FIFA World Cup 2026 are currently underway. Some fans have now made a remarkable observation that a specific moment in the game was crucial for the defeat and subsequent elimination of three African countries in the round of 32. That moment is the 86th minute. This curious incident has already been discussed on troll pages and others as the ‘African curse of the 86th minute’. Fans point out that the teams Ivory Coast, DR Congo and Senegal were eliminated from the tournament after conceding goals due to the ‘African curse of the 86th minute’.