നടന്നത് ‘ഇടിമിന്നൽക്കളി’! മറഡോണയെ ഓർമ്മിപ്പിച്ച് ജൂഡ് ബെല്ലിങ്ഹാം; അപൂർ റെക്കോഡുമായി ഹാരി കെയ്ൻ
FIFA World Cup 2026 England VS Mexico: ഇംഗ്ലണ്ട് - മെക്സിക്കോ മത്സരം ആവേശകരമാക്കിയതിൽ മുഖ്യ പങ്ക് വഹിച്ചത് ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിങ്ഹാം ആണ്. ടൂർണമെന്റിൽ ഇതുവരെ ഒരു ഗോൾ പോലും വഴങ്ങാത്ത മെക്സിക്കോയുടെ പോസ്റ്റിലേക്ക് ആദ്യപകുതിയിൽ ഒന്നര മിനിറ്റിനിടെ രണ്ട് ഗോളുകൾ ആണ് ജൂഡ് (36', 38' മിനിറ്റുകളിൽ) അടിച്ചുകയറ്റിയത്. അർജന്റീനയുടെ ഇതിഹാസ താരം മറഡോണയെ ഓർമ്മിപ്പിക്കുന്നതായിരുന്നു ജൂഡിന്റെ ഇരട്ടഗോൾ നേട്ടം.

Fifa World Cup 2026 England Vs Mexico
മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പ് 2026 പ്രീ ക്വാർട്ടറിലെ ഇംഗ്ലണ്ട് x മെക്സിക്കോ മത്സരത്തിൽ ആദ്യം കളി തുടങ്ങിയത് ഇടിയും മിന്നലും ആലിപ്പഴ വർഷവുമായിരുന്നു. പിന്നീട് ഇരുടീമുകളും കളത്തിലെത്തിയതോടെ പെയ്തിറങ്ങിയത് ആവേശവും ഗോൾവർഷവും റെഡ്കാർഡുമൊക്കെ. ഒടുവിൽ മെക്സിക്കോയെ അവരുടെ മണ്ണിൽത്തന്നെ മുട്ടുകുത്തിച്ച് ഇംഗ്ലണ്ട് ക്വാർട്ടറിലേക്ക്. മെക്സിക്കോ സിറ്റിയിലെ അസ്‌റ്റെക്ക സ്റ്റേഡിയം ആണ് ആവേശകരമായ ഈ ലോകകപ്പ് പോരാട്ടത്തിന് വേദിയായത്. കനത്ത ഇടിമിന്നലും മഴയും ആലിപ്പഴ വർഷവും ഉണ്ടായതിനെ തുടർന്ന് നിശ്ചയിച്ച സമയത്തെക്കാൾ ഒരു മണിക്കൂർ വൈകിയാണ് മത്സരം ആരംഭിച്ചത്.
കാലാവസ്ഥയും മെക്സിക്കോ ടീമും ഉയർത്തിയ കനത്ത വെല്ലുവിളി അതിജീവിച്ച് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഹാരി കെയ്ന്റെ സംഘം വിജയം പിടിച്ചെടുത്തത്. ഇംഗ്ലണ്ടിനായി ജൂഡ് ബെല്ലിംഗ്ഹാം ഇരട്ട ഗോളുകൾ നേടിയപ്പോൾ നായകൻ ഹാരി കെയ്ൻ പെനാൽറ്റിയിലൂടെ വിജയഗോൾ കണ്ടെത്തി. മറുവശത്ത് ഹൂലിയൻ കിന്യോനയും റൗൾ ഹിമെനെസും ആണ് മെക്സിക്കോയ്ക്കായി ഗോളുകൾ നേടിയത്.
Also Read: ‘തോറ്റിട്ടില്ല തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല’! ബ്രസീൽ തോറ്റപ്പോൾ ജയിച്ചത് ചരിത്രം!
മറഡോണയെ അനുസ്മരിപ്പിച്ച് ജൂഡ് ബെല്ലിങ്ഹാം
ഇംഗ്ലണ്ട് – മെക്സിക്കോ മത്സരം ആവേശകരമാക്കിയതിൽ മുഖ്യ പങ്ക് വഹിച്ചത് ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിങ്ഹാം ആണ്. ടൂർണമെന്റിൽ ഇതുവരെ ഒരു ഗോൾ പോലും വഴങ്ങാത്ത മെക്സിക്കോയുടെ പോസ്റ്റിലേക്ക് ആദ്യപകുതിയിൽ ഒന്നര മിനിറ്റിനിടെ രണ്ട് ഗോളുകൾ ആണ് ജൂഡ് (36′, 38′ മിനിറ്റുകളിൽ) അടിച്ചുകയറ്റിയത്.
ഇരട്ടഗോളുകൾ നേടിയതോടെ ചരിത്രപ്രസിദ്ധമായ അസ്‌റ്റെക്ക സ്റ്റേഡിയത്തിൽ ഒരൊറ്റ ലോകകപ്പ് മത്സരത്തിൽ രണ്ട് ഗോളുകൾ നേടുന്ന രണ്ടാമത്തെ താരം എന്ന റെക്കോർഡ് ഇതോടെ ബെല്ലിങ്ഹാം സ്വന്തമാക്കി. അർജന്റീനയുടെ ഇതിഹാസ താരം മറഡോണയെ ഓർമ്മിപ്പിക്കുന്നതായിരുന്നു ജൂഡിന്റെ ഇരട്ടഗോൾ നേട്ടം. 1986-ൽ ഇതേ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരെ രണ്ട് ഇതിഹാസ ഗോളുകൾ ഡീഗോ മറഡോണ നേടിയിട്ടുണ്ട്.
മറഡോണയ്ക്ക് ശേഷം ഈ സ്റ്റേഡിയത്തിൽ ഇരട്ടഗോളുകൾ നേടുന്ന ആദ്യ താരമാണ് ബെല്ലിങ്ഹാം. മറഡോണ അന്ന് നേരിട്ടത് ഇംഗ്ലണ്ടിനെ ആയിരുന്നു എന്നതും കൗതുകകരമാണ്. ഇന്ന് ജൂഡിലൂടെ ഇംഗ്ലണ്ട് ആ ചരിത്രം ഒന്ന് പുതുക്കി എഴുതിയിരിക്കുന്നു. ജൂഡ് മാത്രമല്ല, നായകൻ ഹാരി കെയ്നും ഈ മത്സരത്തിൽ ഒരു അപൂർവ റെക്കോഡ് സ്വന്തമാക്കി.
ഹാരി കെയ്ന്റെ റെക്കോഡ്
പെനാൽറ്റിക്ക് മറുപടി പെനാൽറ്റി എന്ന നിലയിൽ ചൂടേറിയ പോരാട്ടമാണ് ഇംഗ്ലണ്ട്- മെക്സിക്കോ മത്സരത്തിൽ നടന്നത്. ഈ മത്സരത്തിലെ രണ്ട് പെനാൽറ്റികളിലും ഇംഗ്ലീഷ് ക്യാപ്റ്റന്റെ പങ്കുണ്ട് എന്നതാണ് കൗതുകകരം. ഇംഗ്ലണ്ടിനായി പെനാൽറ്റി ഗോൾ നേടിയത് ഹാരി കെയ്ൻ ആയിരുന്നു. മറുഭാഗത്ത് മെക്സിക്കോയ്ക്ക് പെനാൽറ്റി കിട്ടാൻ കാരണമായതും കെയ്ൻ തന്നെയായിരുന്നു.
ഒരു ലോകകപ്പ് മത്സരത്തിൽ ഒരേസമയം തന്റെ ടീമിനായി പെനാൽറ്റി ഗോൾ നേടുകയും, പിന്നീട് എതിർ ടീമിന് പെനാൽറ്റി വഴങ്ങുകയും ചെയ്ത ആദ്യ ഇംഗ്ലീഷ് താരം എന്ന റെക്കോഡ് ആണ് ഈ മത്സരത്തിൽ ഹാരി കെയ്ന്റെ പേരിൽ കുറിക്കപ്പെട്ടത്. കെയ്ൻ വഴങ്ങിയ പെനാൽറ്റിയിലൂടെയാണ് മെക്സിക്കോയുടെ രാഹുൽ ജിമെനെസ് അവരുടെ രണ്ടാമത്തെ ഗോൾ നേടിയത്.
റെഡ് കാർഡ്
മെക്സിക്കോയ്ക്ക് എതിരായ മത്സരത്തിന്റെ 53-ാം മിനിറ്റിൽ ഇംഗ്ലീഷ് ഡിഫെൻഡർ ജാരെൽ ക്വാൻസ വാർ പരിശോധനയ്ക്ക് ശേഷം റെഡ് കാർഡ് കണ്ട് പുറത്തായി. 2006 ലോകകപ്പിൽ വെയ്ൻ റൂണി റെഡ് കാർഡ് കണ്ടതിന് ശേഷം ആദ്യമായാണ് ഒരു ഇംഗ്ലണ്ട് താരം ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ പുറത്താകുന്നത്. തുടർന്ന് 10 പേരുമായി കളിച്ചാണ് ഇംഗ്ലണ്ട് മെക്സിക്കോയെ തറപറ്റിച്ചത് എന്നതും മത്സരത്തിന്റെ ആവേശം കൂട്ടിയ ഘടകമാണ്.
English Summary
The main role in making the England-Mexico match exciting was played by English player Jude Bellingham. Jude scored two goals in the first half (36′ and 38′ minutes) against the post of Mexico, who had not conceded a single goal in the tournament so far. Jude’s double goal was reminiscent of Argentina’s legendary player Maradona. Diego Maradona scored two legendary goals against England in the same stadium in 1986.