മിശിഹയ്ക്കെതിരേ പൊരുതി വീണവരെ ഉയർത്തി ‘അയാൾ’ അവരുടെ ‘ദൈവ’മായി! കാൽപ്പന്തിലെ ‘ചരിത്ര പുരുഷൻ’ ആയി
FIFA World Cup 2026 Vozinha: ലയണൽ മെസിയുടെ 5 ഷോട്ടുകൾ ഉൾപ്പെടെ 10 തകർപ്പൻ സേവുകളാണ് വൊസിഞ്ഞ അർജന്റീനയ്ക്ക് എതിരായ മത്സരത്തിൽ നടത്തിയത്. അതും അവസാന 60 മിനിറ്റുകളിൽ മെസിയുടെ 4 ഉറച്ച ഗോളവസരങ്ങളാണ് വൊസീഞ്ഞ തടുത്തിട്ടത്. ഫ്രീ കിക്കുകളും വൺ-ഓൺ-വൺ അവസരങ്ങളും ഉൾപ്പെടെയുള്ള ഈ സേവുകളെ അദ്ഭുതത്തോടെയാണ് ലോകം കണ്ടുകൊണ്ടിരുന്നത്.
വലിയൊരു യുദ്ധത്തിന് ശേഷം പടക്കളത്തിൽ വീണു കിടന്ന ധീര സൈനികരെ അനുസ്മരിപ്പിക്കുന്ന വിധത്തിലായിരുന്നു, സാക്ഷാൽ ലയണൽ മെസിയുടെ അർജന്റീനയെ വിറപ്പിച്ച ശേഷം കീഴടങ്ങിയ കേപ് വെർദെയുടെ താരങ്ങൾ മത്സര ശേഷം മൈതാനത്ത് വീണുകിടന്നിരുന്നത്. അപ്പോൾ അവർക്കരികിലേക്ക് ‘അയാൾ’ വന്നു, ക്ഷീണമേതും കാണിക്കാതെ അതുവരെയും എതിരാളികളെ തന്നാലാകും വിധം തടഞ്ഞ ബലിഷ്ഠമായ കൈകൾകൊണ്ട് തന്റെ സഹതാരങ്ങളെ ഓരോരുത്തരെയായി അയാൾ താങ്ങിയെടുത്തു. എന്നിട്ട് അവരോരോരുത്തരോടും പറഞ്ഞു ”തലയുയർത്തിപ്പിടിക്കാം, നമ്മൾ ചരിത്രം കുറിച്ചവരാണ്”. അതെ ‘അയാൾ’ പറഞ്ഞതാണ് ശരി, ഈ ലോകകപ്പ് ആര് നേടിയാലും 2026 ലോകകപ്പിന്റെ ചരിത്രത്തിലും കാൽപ്പന്ത് കളിയുടെ ആരാധകരുടെ മനസിലും ഇടംപിടിച്ച് അവർ ‘ജയിച്ചു’ കഴിഞ്ഞിരുന്നു.
വീണുകിടന്ന താരങ്ങളെ മാത്രമല്ല, ആരാലും അറിയപ്പെടാതെ കിടന്ന ഒരു കുഞ്ഞൻ രാജ്യത്തെയും അയാളാണ് ഇന്ന് നിവർത്തി നിർത്തിയിരിക്കുന്നത്, ലോകത്തിന് കാണിച്ച് കൊടുത്തിരിക്കുന്നത്. 2026 ഫിഫ ലോകകപ്പിന്റെ ചരിത്രത്തിൽ തന്നെയും തന്റെ ടീമിനെയും അതുവഴി രാജ്യത്തെയും അടയാളപ്പെടുത്തി ചരിത്രപുരുഷനും രക്ഷകനുമായ ആ നാൽപ്പതുകാരനാണ് ജൊസിമാർ ജോസെ എവോറ ഡയസ് (Josimar José Évora Dias) അഥവാ വൊസിഞ്ഞ.
Also Read: ഇംഗ്ലണ്ടിലും രക്ഷയില്ല? രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് ഞെട്ടിക്കുന്ന തോൽവി
ലോക ഫുട്ബോളിലെ ഇതിഹാസ താരങ്ങളിലൊരാളാണ് അർജന്റീന നായകൻ ലയണൽ മെസി. കളിക്കളത്തിലെ പല സൂപ്പർതാരങ്ങളോടും പടവെട്ടി തന്റെ മികവുകൊണ്ട് കോടിക്കണക്കിന് ആരാധകരുടെ ഹൃദയങ്ങളിൽ ഇടംപിടിച്ച് ഇതിഹാസമായി മാറിയ മെസിക്ക് എതിരാളികൾ ഏത് വമ്പനായാലും കുലുക്കമുണ്ടാകാറില്ല. എന്നാൽ സാക്ഷാൽ മെസിയുടെ വരെ മനസ് കീഴടക്കിയാണ് കേപ് വെർദെയും വൊസീഞ്ഞയും ലോകകപ്പിനോട് വിടപറഞ്ഞിരിക്കുന്നത്. തങ്ങളെ വിറപ്പിച്ച ഈ ടീമിന് അർജന്റീനയും മെസിയും നൽകിയ ബഹുമാനവും സ്നേഹവും കണ്ട് കോടിക്കണക്കിന് ആരാധകരുടെ മനംനിറഞ്ഞു.
കേപ് വെർദേയുമായുള്ള റൗണ്ട് ഓഫ് 32 മത്സരം അർജന്റീനയ്ക്ക് ഈസി ജയമാണ് സമ്മാനിക്കുക എന്ന് പലരും കണക്കുകൂട്ടി. എന്നാൽ കേപ് വെർദെ എന്ന ഒരു കുഞ്ഞൻ രാജ്യത്തുനിന്ന് ഇതാദ്യമായി ലോകകപ്പ് കളിക്കാൻ എത്തിയ ടീം ഗ്രൂപ്പ് ഘട്ടത്തിൽ മുൻ ലോക ചാമ്പ്യന്മാർ കൂടിയായ സ്പെയിനിനെയും തങ്ങളെക്കാൾ ഏറെ വമ്പൻ ടീമായ സൗദി അറേബ്യയെയും സമനിലയിൽ തളച്ചു എന്നത് ശ്രദ്ധേയമാണ്.
ടീമിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനങ്ങളിൽ കരുത്തുള്ള കരങ്ങളുമായി ഗോൾവല കാത്ത വൊസിഞ്ഞ ഒരു നിർണായ ഘടകമായി. സ്പെയിനെ തടഞ്ഞുനിർത്തിയ ആദ്യ മത്സരത്തിൽ തന്നെ ‘അയാൾ’ ഈ ലോകകപ്പിന്റെ ശ്രദ്ധയിലേക്ക് തന്നെയും തന്റെ രാജ്യത്തെയും കാണിച്ചുകൊടുത്തിരുന്നു. വൊസിഞ്ഞയെയും ടീമിനെയും തങ്ങൾ വില കുറച്ച് കണ്ടിരുന്നില്ല എന്ന് മെസി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും അർജന്റീനയും ലോകവും പ്രതീക്ഷിച്ചതിനെക്കാൾ അപ്പുറത്തെ പോരാട്ട വീര്യമാണ് കേപ് വെർദെ മൈതാനത്ത് പുറത്തെടുത്തത്.
തകർപ്പൻ സേവുകളാണ്
ലയണൽ മെസിയുടെ 5 ഷോട്ടുകൾ ഉൾപ്പെടെ 10 തകർപ്പൻ സേവുകളാണ് വൊസിഞ്ഞ അർജന്റീനയ്ക്ക് എതിരായ മത്സരത്തിൽ നടത്തിയത്. അതും അവസാന 60 മിനിറ്റുകളിൽ മെസിയുടെ 4 ഉറച്ച ഗോളവസരങ്ങളാണ് വൊസീഞ്ഞ തടുത്തിട്ടത്. ഫ്രീ കിക്കുകളും വൺ-ഓൺ-വൺ അവസരങ്ങളും ഉൾപ്പെടെയുള്ള ഈ സേവുകളെ അദ്ഭുതത്തോടെയാണ് ലോകം കണ്ടുകൊണ്ടിരുന്നത്. നിലവിലെ ലോക ചാമ്പ്യന്മാരെ 120 മിനിറ്റുവരെ മൈതാനത്ത് വെള്ളം കുടിപ്പിച്ചത് വൊസീഞ്ഞയുടെ അസാമാന്യ ഗോൾകീപ്പിംഗ് മികവായിരുന്നു.
വൊസീഞ്ഞ മാത്രമല്ല, എതിർപാളയത്തിൽ പോയി ഗോളടിക്കുകയും അർജന്റീനയെ പൂട്ടാൻ ആവതും ശ്രമിക്കുകയും ചെയ്ത് ഓരോ കേപ് വെർദെ താരവും തങ്ങളാലാകും വിധം വിട്ടുകൊടുക്കാതെ പോരാടി. അതിന്റെ റിസൾട്ടാണ് ഇന്ന് ലോകം ഈ കുഞ്ഞൻ ടീമിന് നൽകുന്ന സ്നേഹവും ആദരവും. ഏറ്റവുമധികം പേർ കണ്ട ലോകകപ്പ് മത്സരങ്ങളിലൊന്നായി ഈ പോരാട്ടം ഇടംപിടിച്ചുകഴിഞ്ഞു.
ആരും തല താഴ്ത്തരുത്
മത്സരശേഷം വൊസിഞ്ഞ തന്റെ സഹതാരങ്ങളോട് പറഞ്ഞത് ഇങ്ങനെ: “ആരും തല താഴ്ത്തരുത്! നമ്മൾ തോറ്റിട്ടില്ല, നമ്മൾ ലോകത്തിന് മുന്നിൽ ജയിച്ചവരാണ്. അർജന്റീന എന്ന വൻ ശക്തിയെ എക്സ്ട്രാ ടൈം വരെ വിറപ്പിക്കാൻ കഴിഞ്ഞത് ചെറിയൊരു കാര്യമല്ല. ഈ ടൂർണമെന്റിലേക്ക് നമ്മൾ വരുമ്പോൾ ആരും നമ്മളെ മാനിച്ചിരുന്നില്ല. എന്നാൽ ഇന്ന് ലോകം മുഴുവൻ നമ്മുടെ രാജ്യത്തിന്റെ പേര് മന്ത്രിക്കുന്നു.”
“നമുക്കിടയിൽ ദ്വീപുകളോ, അതിരുകളോ, ദൂരമോ ഇല്ല. നമ്മൾ ഒരൊറ്റ കൊടിയും ഒരൊറ്റ ഹൃദയവുമായി ഒന്നിച്ചു പോരാടി. മൈതാനത്ത് നമ്മൾ 11 പേരല്ല കളിച്ചത്, മറിച്ച് നമ്മുടെ രാജ്യം മുഴുവനാണ്. തോൽവിയിലും നമ്മുടെ രാജ്യത്തിന്റെ കളി സംസ്കാരവും ധീരതയും തെളിയിക്കാൻ കഴിഞ്ഞതിൽ നമുക്ക് അഭിമാനിക്കാം. തലയുയർത്തിപ്പിടിച്ചു തന്നെ നമുക്ക് നാട്ടിലേക്ക് മടങ്ങാം!”
ലോകം അംഗീകരിച്ച സത്യം
മത്സരശേഷം വൊസിഞ്ഞ തന്റെ സഹതാരങ്ങളോട് പറഞ്ഞ ഓരോ വാക്കും സത്യമാണ്. അവർ തോറ്റിട്ടില്ല, അവർ ലോകത്തിന് മുന്നിൽ ജയിച്ചവരാണ്. മത്സരശേഷം ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർക്കിടയിൽ കേപ് വെർദെ എന്ന രാജ്യവും അതിന്റെ കളിക്കാരും ചർച്ച ചെയ്യപ്പെടുന്നു. ഈ ലോകകപ്പ് ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിൽ അതിലെ താരങ്ങളെ പ്രത്യേകിച്ച് നായകൻ വൊസിഞ്ഞയെ കൊണ്ടാടപ്പെടുന്നു. ഇത് വൊസിഞ്ഞയുടെയും സംഘത്തിന്റെയും വിജയം തന്നെയാണ്, ഇവരിലൂടെ വിജയിച്ചത് ഫുട്ബോൾ എന്ന കായിക മത്സരമാണ്.
English Summary
Despite their World Cup Round of 32 defeat to Argentina, Cape Verde and goalkeeper Vozinha have won the hearts of football fans. Vozinha’s words to cheer up his teammates after the match are now being celebrated among football fans. The 40-year-old goalkeeper has already become the face of this World Cup.