Hardik Pandya: ‘ഹാർദിക് അത്ര പോര; അബ്ദുൽ റസാഖ് ആയിരുന്നു നല്ലത്’; പാക് മുൻ ഓൾറൗണ്ടറെ പുകഴ്ത്തി ഹഫീസും അക്തറും
Hardik Pandya - Abdul Razzaq: ഹാർദിക് പാണ്ഡ്യയെക്കാൾ നല്ല ഓൾറൗണ്ടർ അബ്ദുൽ റസാഖ് ആയിരുന്നു എന്ന് പാകിസ്താൻ്റെ മുൻ താരങ്ങൾ. ഷൊഐബ് അക്തറും മുഹമ്മദ് ഹഫീസുമാണ് ഈ പരാമർശം നടത്തിയത്.

ഓൾറൗണ്ടർ എന്ന നിലയിൽ ഹാർദിക് പാണ്ഡ്യ അത്ര പോരെന്ന് പാകിസ്താൻ്റെ മുൻ താരം ഷൊഐബ് അക്തർ. പാകിസ്താൻ്റെ മുൻ ഓൾറൗണ്ടർ അബ്ദുൽ റസാഖ് ഹാർദിക്കിനെക്കാൾ നല്ല ഓൾറൗണ്ടർ ആണെന്ന് അക്തർ പറഞ്ഞു. പാകിസ്താനിലെ ഒരു ചാനലിൽ നടന്ന ചർച്ചയ്ക്കിടെയാണ് താരത്തിൻ്റെ പരാമർശം. മുൻ താരം മുഹമ്മദ് ഹഫീസും ചർച്ചയിലുണ്ടായിരുന്നു. അക്തറിൻ്റെ പരാമർശങ്ങളെ ഹഫീസ് പിന്തുണച്ചു.
“ഹാർദിക് പാണ്ഡ്യമാർഷലോ വഖാറോ ബ്രെറ്റ് ലീയോ ജവഗൽ ശ്രീനാഥോ ഒന്നുമല്ല. ഹാർദിക് ന്യൂ ബോളിൽ പന്തെറിയും. മധ്യ ഓവറുകളിലെറിയും. പവർ ഹിറ്ററാണ്. പാകിസ്താനിൽ ഇത്തരത്തിലുള്ള പവർ ഹിറ്റിങ് സാധാരണയാണ്. ഹാർദിക് വളരെ നല്ല ഒരു താരമാണ്. പക്ഷേ, പാകിസ്താൻ ടീമിൽ ഇത് സാധാരണയാണ്.”- അക്തർ പറഞ്ഞു.
“ഞാൻ അദ്ദേഹത്തിൻ്റെ അഭിപ്രായത്തോട് യോജിക്കുന്നു. അബ്ദുൽ റസാഖിൻ്റെ പ്രകടനങ്ങളെടുക്കൂ. അദ്ദേഹം ഹാർദിക്കിനെക്കാൾ മികച്ച താരമായിരുന്നു. പക്ഷേ, പാകിസ്താൻ ക്രിക്കറ്റ് സിസ്റ്റം റസാഖിനെ സംരക്ഷിച്ചില്ല. റസാഖും അത്ര കാര്യമായി കരിയർ സൂക്ഷിച്ചില്ല. ഹാർദ്ദിക്കിൻ്റെ ഈ വേർഷനെക്കാൾ മികച്ച താരമായിരുന്നു റസാഖ്.”- ഹഫീസ് പറഞ്ഞു.
ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസീലൻഡിനെ തോല്പിച്ച് ഇന്ത്യ കിരീടം നേടുകയായിരുന്നു. നാല് വിക്കറ്റിനാണ് ഇന്ത്യ ന്യൂസീലൻഡിനെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് മുന്നോട്ടുവച്ച 252 റൺസ് വിജയലക്ഷ്യം 49 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. 76 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് ഫൈനലിൽ ഇന്ത്യയുടെ ഇന്നിംഗ്സ് മുന്നിൽ നിന്ന് നയിച്ചത്.
ഒരു മത്സരം പോലും തോൽക്കാതെയാണ് ഇന്ത്യ കിരീടം നേടിയത്. ഗ്രൂപ്പ് എയിൽ ബംഗ്ലാദേശ്, പാകിസ്ഥാൻ, ന്യൂസീലൻഡ് എന്നീ ടീമുകളെ തോല്പിച്ച് ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യ അവസാന നാലിലെത്തി. ഗ്രൂപ്പിൽ ന്യൂസീലൻഡ് രണ്ടാം സ്ഥാനക്കാരായിരുന്നു. ഇന്ത്യയ്ക്കെതിരെ മാത്രമാണ് ന്യൂസീലൻഡ് ഗ്രൂപ്പ് ഘട്ടത്തിൽ തോറ്റത്. ചാമ്പ്യൻസ് ട്രോഫിയിലാകെ ഇന്ത്യക്കായി പന്ത് കൊണ്ടും ബാറ്റ് കൊണ്ടും മികച്ച പ്രകടനമാണ് ഹാർദിക് പാണ്ഡ്യ നടത്തിയത്. ഒരു സ്പെഷ്യലിസ്റ്റ് പേസറുമായി ഇറങ്ങിയ ഇന്ത്യയ്ക്കായി ഹാർദിക് ആണ് ബൗളിംഗ് ഓപ്പൺ ചെയ്തത്. ലോവർ ഓർഡറിൽ താരം ചില മികച്ച പ്രകടനങ്ങൾ നടത്തുകയും ചെയ്തു.