IPL 2025: റൺ മെഷീൻ സായ്; ബാറ്റർമാർ ഒത്തൊരുമിച്ചപ്പോൾ ഗുജറാത്ത് ടൈറ്റൻസിന് തകർപ്പൻ സ്കോർ
IPL 2025 GT First Innings vs RR: രാജസ്ഥാൻ റോയൽസിനെതിരെ കൂറ്റൻ സ്കോറുമായി ഗുജറാത്ത് ടൈറ്റൻസ്. ടോസ് നഷ്ടമായി ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ 217 റൺസാണ് നേടിയത്. സായ് സുദർശൻ ഗുജറാത്തിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ ജോസ് ബട്ട്ലർ, ഷാരൂഖ് ഖാൻ എന്നിവരും തിളങ്ങി.

ഐപിഎലിൽ രാജസ്ഥാന് റോയൽസിന് മുന്നിൽ 218 റൺസിൻ്റെ വിജയലക്ഷ്യം വച്ച് ഗുജറാത്ത് ടൈറ്റൻസ്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 217 റൺസാണ് നേടിയത്. 82 റൺസ് നേടി സായ് സുദർശൻ ഗുജറാത്തിൻ്റെ ടോപ്പ് സ്കോററായി. രാജസ്ഥാനായി മഹേഷ് തീക്ഷണയും തുഷാർ ദേശ്പാണ്ഡെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഫോമിലേക്കുയർന്ന ജോഫ്ര ആർച്ചറുടെ മറ്റൊരു തകർപ്പൻ സ്പെല്ലാണ് പവർപ്ലേയിൽ കണ്ടത്. ആദ്യ ഓവറുകളിൽ സായ് സുദർശനെയും ശുഭ്മൻ ഗില്ലിനെയും വിറപ്പിച്ച് നിർത്തിയ താരം ഗില്ലിൻ്റെ (2) കുറ്റി തകർത്ത് രാജസ്ഥാന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. മൂന്നാം നമ്പറിലെത്തിയ ജോസ് ബട്ട്ലറും സായ് സുദർശനും ചേർന്ന് ഗുജറാത്തിനെ മുന്നോട്ടുനയിച്ചു. ഇരുവരും അനായാസം ബൗണ്ടറി കണ്ടെത്തിയപ്പോൾ സ്കോർ കുതിച്ചു. ഇതിനിടെ 32 പന്തുകളിൽ സായ് ഫിഫ്റ്റി തികച്ചു. 80 റൺസാണ് സുദർശനും ബട്ട്ലറും ചേർന്ന് രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. 25 പന്തിൽ 36 റൺസ് നേടിയ ബട്ട്ലറെ മടക്കി മഹേഷ് തീക്ഷണ ഈ കൂട്ടുകെട്ട് പൊളിച്ചു.
ഫിഫ്റ്റിയ്ക്ക് ശേഷം സ്ട്രൈക്ക് റേറ്റ് കുറഞ്ഞ സായ് സുദർശനെ കാഴ്ചക്കാരനാക്കി ഷാരൂഖ് ഖാൻ്റെ ഊഴമായിരുന്നു പിന്നീട്. തുടർബൗണ്ടറികളുമായി കളം നിറഞ്ഞ ഷാരൂഖ് ഖാനും സായ് സുദർശനും ചേർന്ന് മൂന്നാം വിക്കറ്റിൽ 62 റൺസ് കൂട്ടിച്ചേർത്തു. 20 പന്തിൽ 36 റൺസ് നേടിയ ഷാരൂഖിനെ വീഴ്ത്തി വീണ്ടും തീക്ഷണ രാജസ്ഥാൻ്റെ രക്ഷയ്ക്കെത്തി. അപകടകാരിയായ ഷെർഫെയിൻ റതർഫോർഡിനെ (7) സന്ദീപ് ശർമ്മ മടക്കി അയച്ചു.



Also Read: IPL 2025: ഋഷഭ് പന്തിൻ്റെ ‘വ്യാജ പരിക്ക് അടവ്’ വീണ്ടും?; ആരോപണവുമായി സമൂഹമാധ്യമങ്ങൾ
അവസാന ഓവറുകളിൽ വീണ്ടും ടൈമിങ് കണ്ടെത്തിയ സായ് സുദർശൻ ചില മികച്ച ഷോട്ടുകൾ കളിച്ചെങ്കിലും 19ആം ഓവറിൽ താരം മടങ്ങി. 53 പന്തുകൾ നേരിട്ട് 82 റൺസ് നേടിയ താരത്തെ തുഷാർ ദേശ്പാണ്ഡെയാണ് പുറത്താക്കിയത്. പിന്നാലെ റാഷിദ് ഖാൻ്റെ ചില കൂറ്റൻ ഷോട്ടുകൾ ഗുജറാത്തിനെ 200 കടത്തി. അതേ ഓവറിൽ തന്നെ 4 പന്തുകൾ നേരിട്ട് 12 റൺസ് നേടിയ റാഷിദ് ഖാൻ പുറത്തായി. യശസ്വി ജയ്സ്വാളിൻ്റെ ഒരു തകർപ്പൻ ക്യാച്ചാണ് റാഷിദിൻ്റെ വിക്കറ്റെടുത്തത്. അവസാന ഓവറിൽ നേടിയ 16 റൺസ് അടക്കം 12 പന്തിൽ 24 റൺസ് നേടിയ രാഹുൽ തെവാട്ടിയ ആണ് ഗുജറാത്തിനെ തകർപ്പൻ സ്കോറിലേക്ക് നയിച്ചത്.