IPL 2025: പഞ്ചാബ്- ഡൽഹി മത്സരം ഉപേക്ഷിച്ചു; സ്റ്റേഡിയത്തിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു
PBKS vs DC Match Called Off: പഞ്ചാബ് കിംഗ്സും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരം ഉപേക്ഷിച്ചു. 11ആം ഓവറിലെ ആദ്യ പന്തെറിഞ്ഞതിന് ശേഷമാണ് മത്സരം ഉപേക്ഷിച്ചത്.

ഐപിഎലിൽ ഇന്ന് നടക്കുന്ന പഞ്ചാബ് കിംഗ്സ് – ഡൽഹി ക്യാപിറ്റൽസ് മത്സരം നിർത്തിവച്ചു. ഫ്ലഡ്ലൈറ്റ് അണഞ്ഞതോടെയാണ് മത്സരം നിർത്തിവച്ചതെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിശദീകരണം. എന്നാൽ, പാക് ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ സുരക്ഷാ നടപടി ആയാണ് നടപടിയെന്നും റിപ്പോർട്ടുകളുണ്ട്. സ്റ്റേഡിയത്തിൽ നിന്ന് നിലവിൽ ആളുകളെ ഒഴിപ്പിക്കുകയാണ്.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് അതിശക്തമായ നിലയിൽ നിൽക്കെയാണ് മത്സരം ഉപേക്ഷിക്കുന്നത്. 10.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് എന്ന നിലയിലായിരുന്നു പഞ്ചാബ്. 10 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 122 റൺസിലെത്തിയ പഞ്ചാബിന് 11ആം ഓവറിലെ ആദ്യ പന്തിൽ ആദ്യ വിക്കറ്റ് നഷ്ടമായി. ഇതിന് പിന്നാലെ ഒരു ഫ്ലഡ് ലൈറ്റ് അണഞ്ഞു. ഇതോടെ കളി അല്പസമയം നിർത്തിവച്ചു. പിന്നാലെ രണ്ടാമത്തെ ഫ്ലഡ്ലൈറ്റും അണഞ്ഞതോടെ ലൈവ് ഫീഡ് കട്ടായി ചർച്ച ആരംഭിച്ചു. ഇതിന് ശേഷമാണ് കളി നിർത്തിവച്ചതായി വിവരം ലഭിച്ചത്.
Also Read: Bomb Threat : ബോംബ് വെച്ച് തകർക്കും; നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീക്ഷണി
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനായി ഓപ്പണർമാരും ഇരുവരും ഫിഫ്റ്റി നേടി. ആക്രമിച്ചുകളിച്ച ഇരുവരും പഞ്ചാബിന് തകർപ്പൻ തുടക്കമാണ് സമ്മാനിച്ചത്. പ്രിയാൻഷ് ആര്യ 25 പന്തിൽ ഫിഫ്റ്റിയടിച്ചപ്പോൾ പ്രഭ്സിമ്രാൻ സിംഗ് 28 പന്തുകളിൽ അർദ്ധസെഞ്ചുറി തികച്ചു. ഫിഫ്റ്റിയ്ക്ക് പിന്നാലെയും ആക്രമണം തുടർന്ന പ്രിയാൻഷിനെ ഒടുവിൽ ടി നടരാജൻ മടക്കുകയായിരുന്നു. 34 പന്തുകളിൽ അഞ്ച് ബൗണ്ടറിയും ആറ് സിക്സറും സഹിതം 70 റൺസ് നേടിയാണ് താരം മടങ്ങിയത്.
ഔദ്യോഗിക വിശദീകരണം അനുസരിച്ച് ധരംശാലയിലെ ഫ്ലഡ്ലൈറ്റ് കേടായതാണ് കളി നിർത്തിവച്ചതിലേക്ക് നയിച്ചത്. ഇക്കാര്യം ഔദ്യോഗിക ബ്രോഡ്കാസ്റ്റർമാരായ ജിയോഹോട്ട്സ്റ്റാർ തന്നെ അറിയിച്ചു. പ്രദേശത്തുണ്ടായ സാങ്കേതിക തകരാർ മൂലം സ്റ്റേഡിയത്തിൽ വൈദ്യുതി നഷ്ടപ്പെട്ടു എന്നും അതുകൊണ്ട് കളി നിർത്തിവെക്കുന്നു എന്നുമാണ് ബിസിസിഐയുടെ ഔദ്യോഗിക വിശദീകരണം. സംഭവത്തിൽ ബിസിസിഐ ക്രിക്കറ്റ് ആരാധകരോട് ക്ഷമ ചോദിച്ചു.