Khalid Jamil: മനോലോയുടെ പിന്‍ഗാമിയെ കണ്ടെത്തി, ഖാലിദ് ജമീല്‍ ഇനി ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച്
Khalid Jamil Named New Head Coach Of Indian Football Team: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷെദ്പുര്‍ എഫ്‌സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ക്ലബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഐ ലീഗിലും 48-കാരനായ ജമിൽ പരിശീലകവേഷത്തില്‍ തിളങ്ങി. ഇന്ത്യയ്ക്കുവേണ്ടി 40 മത്സരങ്ങളിൽ മിഡ്ഫീൽഡറായി അദ്ദേഹം കളിച്ചു
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകനായി ഖാലിദ് ജമീലിനെ നിയമിച്ചു. ടെക്‌നിക്കല്‍ കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ച് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്‍ (എഐഎഫ്എഫ്) ആണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഖാലിദ് ജാമിൽ, സ്റ്റീഫൻ കോൺസ്റ്റന്റൈൻ, സ്റ്റെഫാൻ തർക്കോവിച്ച് എന്നീ മൂന്ന് പേരുകളാണ് അവസാന വട്ടം ചര്‍ച്ചകളിലുണ്ടായിരുന്നത്. എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബേ, വൈസ് പ്രസിഡന്റ് എൻ.എ. ഹാരിസ്, ട്രഷറർ കിപ അജയ്, എക്സിക്യൂട്ടീവ്, ടെക്നിക്കൽ കമ്മിറ്റികളിലെ അംഗങ്ങൾ, ബിമൽ ഘോഷ്, അർമാണ്ടോ കൊളാക്കോ, ഷബ്ബീർ അലി, എഐഎഫ്എഫിന്റെ ടെക്നിക്കൽ ഡയറക്ടർ സയ്യിദ് സാബിർ പാഷ, നാഷണല്‍ ടീം ഡയറക്ടർ സുബ്രത പോൾ എന്നിവര്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഖാലിദ് ജമീലിനെ പരിശീലകനായി തിരഞ്ഞെടുത്തത്.
ഇന്ത്യന്‍ പരിശീലകനെ തിരഞ്ഞെടുക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചത് അര്‍മാണ്ടോ കൊളാക്കോയും, ഷബ്ബീര്‍ അലിയുമായിരുന്നു. ഇന്ത്യൻ പരിശീലകർക്ക് സ്വയം തെളിയിക്കാൻ ന്യായമായ അവസരം നൽകേണ്ടതുണ്ടെന്നും ചര്‍ച്ചകളുയര്‍ന്നു. സുഖ്‌വീന്ദർ സിംഗ്, സയ്യിദ് നയീമുദ്ദീൻ എന്നിവരെപ്പോലുള്ളവർ മുഖ്യ പരിശീലകരായിരുന്നപ്പോള്‍ ഇന്ത്യ ഫിഫ റാങ്കിംഗിൽ വളരെ ഉയർന്ന നിലയിലായിരുന്നുവെന്ന് ടെക്നിക്കൽ കമ്മിറ്റി ചെയർപേഴ്‌സൺ ഐ.എം. വിജയനും വ്യക്തമാക്കി.
ഇതിനകം രണ്ട് തവണ എഐഎഫ്എഫിന്റെ പരിശീലക പുരസ്‌കാരം ലഭിച്ച ഖാലിദ് ജമീലിനെ ഐഎം വിജയനും പിന്തുണച്ചു. തുടര്‍ന്ന് ടെക്‌നിക്കല്‍ കമ്മിറ്റിയുടെ ശുപാര്‍ശ യോഗം അംഗീകരിക്കുകയായിരുന്നു. ഇന്ത്യൻ ഫുട്ബോളിന്റെ പുരോഗതിക്കായി, ഒരു ഇന്ത്യൻ പരിശീലകന് അവസരം നൽകണമെന്ന് എൻ.എ. ഹാരിസ്, പിങ്കി ബോംപാൽ മഗർ, തോംഗം തബാബി ദേവി, ക്ലൈമാക്സ് ലോറൻസ്, മെൻല എതൻപ, ആരിഫ് അലി തുടങ്ങിയവരും അഭിപ്രായപ്പെട്ടു. സ്റ്റീഫൻ കോൺസ്റ്റന്റൈനെ പരിശീലകനാക്കണമെന്ന് ചില അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം ഖാലിദ് ജമീലിനെ പരിശീലകനായി തിരഞ്ഞെടുക്കുകയായിരുന്നു.
The AIFF Executive Committee, in the presence of the Technical Committee, has approved the appointment of Khalid Jamil as the new head coach of the Senior India Men’s National Team.#IndianFootball ⚽️ pic.twitter.com/R1FQ61pyr4
— Indian Football Team (@IndianFootball) August 1, 2025
ഓഗസ്റ്റ് 29 ന് താജിക്കിസ്ഥാനിലും ഉസ്ബെക്കിസ്ഥാനിലുമായി ആരംഭിക്കുന്ന സിഎഎഫ്എ നേഷൻസ് കപ്പായിരിക്കും ജമീലിന്റെ ആദ്യ ദൗത്യവും വെല്ലുവിളിയും. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷെദ്പുര്‍ എഫ്‌സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ക്ലബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഐ ലീഗിലും 48-കാരനായ ജമിൽ പരിശീലകവേഷത്തില്‍ തിളങ്ങിയിട്ടുണ്ട്. ഇന്ത്യയ്ക്കുവേണ്ടി 40 മത്സരങ്ങളിൽ മിഡ്ഫീൽഡറായി അദ്ദേഹം കളിച്ചിട്ടുണ്ട്. എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യത റൗണ്ടില്‍ ഇന്ത്യന്‍ ടീമിന്റെ മുന്നേറ്റം സാധ്യമാക്കുകയെന്നതാണ് ജമീലിന് മുന്നിലുള്ള പ്രധാന കടമ്പ.
യോഗ്യതാ റൗണ്ടിന്റെ മൂന്നാം റൗണ്ടിൽ ഇതുവരെ ഒരു മത്സരവും ജയിച്ചിട്ടില്ല. ഗ്രൂപ്പ് സിയിൽ ഒരു സമനിലയും തോൽവിയുമായി ഇന്ത്യ അവസാന സ്ഥാനത്താണ്. സിംഗപ്പൂരിനെതിരെ രണ്ട് മത്സരങ്ങളും ബംഗ്ലാദേശിനെതിരെയും ഹോങ്കോങ്ങിനെതിരെയും ഓരോ മത്സരങ്ങളും വീതമാണ് ഇന്ത്യയ്ക്ക് ശേഷിക്കുന്നത്. മാനോലോ മാര്‍ക്വെസ് പരിശീലക സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ഇന്ത്യ പുതിയ കോച്ചിനെ തേടിയത്.