AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kochi Tuskers Kerala: വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് കൊച്ചി ടസ്‌കേഴ്‌സ് കേരള; ടീമിന് വേണ്ടി ശശി തരൂര്‍ ഭീഷണിപ്പെടുത്തിയെന്ന് ലളിത് മോദി, ഗുരുതര ആരോപണം

Kochi Tuskers Kerala IPL: ഫ്രാഞ്ചെസിയുടെ കരാര്‍ ഒപ്പിടലുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് ലളിത് മോദിയുടെ ആരോപണം

Kochi Tuskers Kerala: വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് കൊച്ചി ടസ്‌കേഴ്‌സ് കേരള; ടീമിന് വേണ്ടി ശശി തരൂര്‍ ഭീഷണിപ്പെടുത്തിയെന്ന് ലളിത് മോദി, ഗുരുതര ആരോപണം
ലളിത് മോദി, ശശി തരൂര്‍ (image credits: social media, PTI)
Jayadevan AM
Jayadevan AM | Published: 26 Nov 2024 | 09:35 PM

കൊച്ചി ടസ്‌കേഴ്‌സ് കേരളയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളില്‍ പ്രതികരിച്ച് ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദി. ടീം ഉടമകൾ തമ്മിലുള്ള തർക്കം കാരണം, 2011 സീസൺ ആരംഭിക്കുന്നതിന് മുമ്പ് നൽകേണ്ടിയിരുന്ന ഫ്രാഞ്ചൈസി ഫീസിലെ 10% ബാങ്ക് ഗ്യാരണ്ടി ഘടകം അടയ്ക്കുന്നതിൽ ഫ്രാഞ്ചൈസി പരാജയപ്പെപ്പെടുകയായിരുന്നു. ബാങ്ക് ഗ്യാരണ്ടി നൽകുന്നതിൽ പരാജയപ്പെട്ടതിനാൽ ഫ്രാഞ്ചെസിയെ പിന്നീട് ഐപിഎല്ലില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

എന്നാല്‍ ഫ്രാഞ്ചെസിയുടെ കരാര്‍ ഒപ്പിടലുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് ലളിത് മോദിയുടെ ആരോപണം. രാജ് ഷമാനിയുമായുള്ള പോഡ് കാസ്റ്റിലാണ് മോദി ആരോപണമുന്നയിച്ചത്. ഐപിഎല്ലുമായുള്ള വിവാദത്തെ തുടര്‍ന്ന് ശശി തരൂരിന് കേന്ദ്രമന്ത്രിസ്ഥാനം രാജി വയ്‌ക്കേണ്ടി വന്നിരുന്നു.

ലളിത് മോദിയുടെ വാക്കുകള്‍:

നിരവധി ബിഡുകളുണ്ടായിരുന്നു. പൂനെയുമായുള്ള ബിഡ് 380 മില്യണ്‍ തുകയ്ക്ക് സഹാറ ഗ്രൂപ്പ് നേടി. രണ്ടാമത്തെ വലിയ ബിഡ് 348 മില്യണ്‍ രൂപയുടേതായിരുന്നു. അത് കൊച്ചി ടസ്‌കേഴ്‌സിന്റേത് ആയിരുന്നു. മൂന്നാമത്തേത്‌ അദാനി ഗ്രൂപ്പിന്റേതും. അത് 333 മില്യണ്‍ രൂപയുടേതായിരുന്നു.

സഹാറയുടെ ബിഡില്‍ ഞാന്‍ ഉടന്‍ ഒപ്പിച്ചു. കൊച്ചിയുടെ ബിഡ് നോക്കൂ. ഇതുമായി ബന്ധപ്പെട്ട് കുറേ ചോദ്യങ്ങളുണ്ടാകും. ഞാനാണ് ഐപിഎല്‍ ചെയര്‍മാനും കമ്മീഷണറും. ഗെയിമിന്റെയും ടീമിന്റെയും സമഗ്രത ഉറപ്പു വരുത്തുകയായിരുന്നു എന്റെ പ്രാഥമിക ലക്ഷ്യം.

കൊച്ചി ഫ്രാഞ്ചെസിയുടെ 12 ഷെയര്‍ഹോള്‍ഡേഴ്‌സിനെ നോക്കൂ. ആദ്യ റൗണ്ട് ലേലത്തിലെ ജെപി ഗ്രൂപ്പായിരുന്നു ഉണ്ടാകേണ്ടിയിരുന്നത്. പെട്ടെന്ന് ഒരാഴ്ച കൊണ്ട് എല്ലാം മാറിമറിഞ്ഞു. ഷെയര്‍ഹോള്‍ഡേഴ്‌സ് 50 മില്യണിന്റെ കരാറില്‍ ഒപ്പിട്ടു. അവര്‍ 34 മില്യണ്‍ ഞങ്ങള്‍ക്ക് നല്‍കേണ്ടതാണ്. എങ്ങനെ അവര്‍ ഈ ടീമിന് ഫണ്ട് ചെയ്യും?

ഞാന്‍ എല്ലാ ഷെയര്‍ഹോള്‍ഡേഴ്‌സിനെയും വിളിച്ചു. വിവാദങ്ങള്‍ അവിടെ തുടങ്ങി. കരാറില്‍ ഒപ്പിടണമെന്ന സമ്മര്‍ദ്ദം എനിക്ക്‌ വന്നു. കരാറില്‍ ഒപ്പിടണമെങ്കില്‍ എല്ലാ ഷെയര്‍ഹോള്‍ഡേഴ്‌സിനെയുംകാണണമെന്ന് ഞാന്‍ തീരുമാനിച്ചു.

ഓരോരുത്തരുടെയും പശ്ചാത്തലം ചോദിച്ചു. എല്ലാം റെക്കോഡ് ചെയ്തു. ഇതില്‍ ഒരാള്‍ മിസിങ് ആയിരുന്നു. സുനന്ദ പുഷ്‌കറായിരുന്നു അത്. 50 മില്യണ്‍ കണ്‍സോര്‍ഷ്യത്തില്‍ സുനന്ദയുടേതായി ഒന്നുമില്ലായിരുന്നു. പക്ഷേ, അവര്‍ക്ക് സൗജന്യമായി ടീമിന്റെ 25 ശതമാനം ഉടമസ്ഥാവകാശവുമുണ്ട്. കൂടാതെ വരുമാനത്തില്‍ 15 ശതമാനവും അവര്‍ക്ക് ലഭിക്കുന്നു.

തന്റെ പിതാവിന് ഈ സ്ത്രീയെ അറിയാമെന്നും, അവരാണ് ഇവരെ കണ്‍സോര്‍ഷ്യത്തിലേക്ക് കൊണ്ടുവന്നതെന്നും ഗെയ്ക്വാദ് എന്നൊരാള്‍ പറഞ്ഞു. ഞാന്‍ അദ്ദേഹത്തിന്റെ പിതാവുമായി സംസാരിക്കാന്‍ പറ്റുമോയെന്ന് ചോദിച്ചു. ഞാന്‍ അദ്ദേഹത്തിന്റെ പിതാവിനെ ഫോണില്‍ വിളിച്ച് സുനന്ദ ആരാണെന്ന് ചോദിച്ചു. പിന്നീട് വിളിക്കാം സര്‍ എന്ന് പറഞ്ഞ് അദ്ദേഹം ഫോണ്‍ വച്ചു.

പെട്ടെന്ന് എനിക്ക് ശശി തരൂരിന്റെ ഫോണ്‍ കോള്‍ വന്നു. സുനന്ദയെ കുറിച്ച് ചോദിക്കാന്‍ എങ്ങനെ ധൈര്യം വന്നുവെന്നായിരുന്നു എന്നോട് തരൂര്‍ ചോദിച്ചു. എല്ലാവരോടും സൗഹൃദത്തോടെ ഇടപെടുന്നയാളാണ് ഞാനെന്ന് മറുപടി നല്‍കി. എന്താണ് പ്രശ്‌നമെന്നും ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. നിങ്ങള്‍ ഒരു കണ്‍സോര്‍ഷ്യം വച്ചു. ഞാന്‍ മീറ്റിങ് നടത്തി. സുനന്ദ എന്തുകൊണ്ടാണ് ഇതില്‍ പങ്കെടുക്കാത്തതെന്നും ഞാന്‍ ചോദിച്ചു.

അവരെക്കുറിച്ച് ചോദിക്കാന്‍ ധൈര്യപ്പെടരുതെന്നും അങ്ങനെ ചെയ്താല്‍ ഇഡിയെ കൊണ്ട് നാളെ ഞാന്‍ റെയ്ഡ് ചെയ്യിക്കുമെന്നായിരുന്നു തരൂരിന്റെ മറുപടി. ഇന്‍കം ടാക്‌സിനെക്കൊണ്ട് നിങ്ങളെ പിടിപ്പിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നിങ്ങള്‍ ആരാണെന്നാണ് വിചാരമെന്ന് തിരിച്ച് ചോദിച്ചു. മോശം വാക്ക് ഉപയോഗിച്ച് ഫോണ്‍ വച്ചു. കരാര്‍ ഒപ്പിടില്ലെന്നും ഞാന്‍ പറഞ്ഞു. കാരണം ഇതില്‍ എന്തോ ശരികേടുണ്ടായിരുന്നു.

പിന്നീട് ബിസിസിഐ പ്രസിഡന്റായിരുന്ന ശശാങ്ക് മനോഹര്‍ എന്നെ വിളിച്ചു. കരാര്‍ ഒപ്പിടുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഒപ്പിടില്ലെന്ന് ഞാനും പറഞ്ഞു. ഇന്ന് രാത്രി തന്നെ ഒപ്പിടണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. എന്തിനാണ് ഇത്ര ധൃതിയെന്നായിരുന്നു എന്റെ ചോദ്യം. ഒപ്പിട്ടില്ലെങ്കില്‍ എന്നെ പുറത്താക്കുമെന്നും പറഞ്ഞു.

ബിസിസിഐ പ്രസിഡന്റിന്റെ പ്രേരണയാലാണ് കരാറില്‍ ഒപ്പിട്ടതെന്നും സ്വന്തം തീരുമാനപ്രകാരമല്ല ചെയ്തതെന്നും രേഖപ്പെടുത്തുമെന്ന് ഞാന്‍ വ്യക്തമാക്കി. അങ്ങനെ ഞാന്‍ കരാറില്‍ ഒപ്പിട്ടു. പിറ്റേന്ന് രാവിലെ സുനന്ദ പുഷ്‌കറും ശശി തരൂരും വിവാഹിരാകുന്നുവെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത കണ്ടു. അതുവരെ എനിക്ക് ഒരു ഐഡിയയുമില്ലായിരുന്നു. പിന്നീട് കാര്യങ്ങള്‍ വ്യക്തമായി. തുടര്‍ന്ന് ട്വിറ്ററിലൂടെ റെക്കോഡിങുകള്‍ ഉള്‍പ്പെടെയുള്ളവ പങ്കുവച്ച് എല്ലാ കാര്യങ്ങളും പറഞ്ഞു. വിഷയം വന്‍ വിവാദമായി. പാര്‍ലമെന്റില്‍ വരെ ചര്‍ച്ചയായി.

Follow Us