Lionel Messi: മെസി വന്നിട്ട് വേഗം പോയി; കുപ്പിയും കസേരയും വലിച്ചെറിഞ്ഞ് ആരാധകർ; മാപ്പപേക്ഷിച്ച് മുഖ്യമന്ത്രി മമത ബാനർജി
Fans Throw Bottles At Messi GOAT Tour: ഇന്ത്യാ സന്ദർശനത്തിനെതിരെ ലയണൽ മെസിക്ക് തുടക്കത്തിലേ കല്ലുകടി. താരത്തെ ശരിക്ക് കാണാൻ കഴിഞ്ഞില്ലെന്നാരോപിച്ച് ആരാധർ കുപ്പിയും കസേരയും വലിച്ചെറിഞ്ഞു.
ഇന്ത്യാ സന്ദർശനത്തിനെത്തിയ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി വേഗം വന്നിട്ട് പോയതിൽ കുപ്പിയും കസേരയും വലിച്ചെറിഞ്ഞ് ആരാധകർ. കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടത്തിയ മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിക്കിടെയാണ് ആരാധകർ അതിരുവിട്ടത്. ആരാധകബാഹുല്യത്തെ തുടർന്ന് സുരക്ഷാമുൻകരുതലായി മെസിയെ ഇവിടെനിന്ന് മാറ്റിയിരുന്നു. ഇതിനിടെയാണ് ക്ഷുഭിതരായ ആരാധകർ കുപ്പിയും കസേരയും വലിച്ചെറിഞ്ഞത്.
ആയിരക്കണക്കിന് ആളുകളാണ് മെസിയെ കാണാനായി സ്റ്റേഡിയത്തിലെത്തിയത്. 5000 മുതൽ 25000 രൂപ വരെയുള്ള ടിക്കറ്റെടുത്ത് എത്തിയ ആരാധകർക്ക് മെസിയെ ശരിയായി കാണാൻ കഴിഞ്ഞില്ല. താരത്തിന് ചുറ്റും സുരക്ഷാഉദ്യോഗസ്ഥരും പ്രത്യേക ക്ഷണിതാക്കളും അണിനിരന്നതോടെ തങ്ങൾക്ക് മെസിയെ കാണാൻ കഴിഞ്ഞില്ലെന്ന് ആരാധകർ ആരോപിച്ചു. ഇത് പ്രതിഷേധത്തിനും ആരാധകരോഷത്തിനും ഇടയാക്കി. ഇതിന് പിന്നാലെയാണ് താരത്തെ വേദിയിൽ നിന്ന് നീക്കിയത്.
Also Read: Lionel Messi: ലയണൽ മെസി കൊൽക്കത്തയിലെത്തി; ഫുട്ബോൾ ഇതിഹാസത്തിന് ഊഷ്മള സ്വീകരണം
പകൽ 11.15ഓടെയാണ് മെസി സ്റ്റേഡിയത്തിലെത്തിയത്. മുൻ നിശ്ചയിച്ചതുപ്രകാരം മെസി സ്റ്റേഡിയം മുഴുവൻ ചുറ്റി ആരാധകരെ അഭിസംബോധന ചെയ്യേണ്ടിയിരുന്നു. എന്നാൽ, ടണലിലൂടെ മെസി വന്നപ്പോൾ തന്നെ സ്റ്റേഡിയം ഇളകിമറിഞ്ഞു. ഇതോടെ 30 മിനിട്ട് ആയപ്പോൾ തന്നെ സുരക്ഷയെ മുൻനിർത്തി മെസിയെ സ്ഥലത്തുനിന്ന് മാറ്റി. ഇതിൽ പ്രകോപിതരായ ആരാധകർ കുപ്പിയും കസേരയും വലിച്ചെറിയുകയായിരുന്നു. ആരാധകർ സ്റ്റേഡിയത്തിലേക്ക് ഇരച്ചുകയറി വിതാനങ്ങൾ നശിപ്പിച്ചു. ഗോൾ പോസ്റ്റുകളും ടർഫും നശിപ്പിച്ച ആരാധകർ പോലീസെത്തിയാണ് പിന്തിരിപ്പിച്ചത്.
സംഭവത്തിൽ മുഖ്യമന്ത്രി മമത ബാനർജി മെസിയോട് ക്ഷമ ചോദിച്ചു. “സാൾട്ട് ലേറ്റ് സ്റ്റേഡിയത്തിലുണ്ടായ സംഘാടനപ്പിഴവിൽ എനിക്ക് അസ്വസ്ഥതയും ഞെട്ടലുമുണ്ട്. ഞാൻ മെസിയോട് താഴ്മയായി ക്ഷമ ചോദിക്കുന്നു. ഒപ്പം, ഇത്തരമൊരു നിർഭാഗ്യകരമായ സംഭവം ഉണ്ടായതിന് എല്ലാ ആരാധകരോടും ക്ഷമ ചോദിക്കുന്നു.”- മമത ബാനർജി പറഞ്ഞു.
വിഡിയോ കാണാം