ലോകകപ്പ് കഴിഞ്ഞുള്ള ‘വിശപ്പ്’ തീർത്തു; ആസ്റ്റൺ വില്ലയെ തകർത്ത് യുവേഫ സൂപ്പർ കപ്പ് നേടി പിഎസ്ജി
PSG wins UEFA Super Cup 2026: ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലീഷ് ക്ലബ്ബ് ആസ്റ്റൺ വില്ലയെ 2-1 ന് പരാജയപ്പെടുത്തി യുവേഫ സൂപ്പർ കപ്പ് പിസ്ജി സ്വന്തമാക്കി. തുടർച്ചയായി രണ്ടാം തവണയാണ് പിഎസ്ജി ഈ കിരീടം നേടുന്നത്. കഴിഞ്ഞ വർഷം ടോട്ടൻഹാമിനെ പരാജയപ്പെടുത്തിയാണ് പിഎസ്ജി സൂപ്പർ കപ്പ് നേടിയത്. ലൂയിസ് എൻറിക്വെ കെട്ടിപ്പടുത്ത ടീം വർക്കിന്റെ വിജയമാണ് ഈ കിരീട നേട്ടം എന്ന് വിലയിരുത്തപ്പെടുന്നു.

Psg Wins Uefa Super Cup For Second Time In A Ro
സാൽസ്ബർഗ്: തുടർച്ചയായ രണ്ടാം വർഷവും യുവേഫ സൂപ്പർ കപ്പ് (UEFA Super Cup) കിരീടത്തിൽ മുത്തമിട്ട് പാരീസ് സെയ്ന്റ് ജർമെയ്ൻ (PSG). ആസ്ട്രിയയിലെ സാൽസ്ബർഗിൽ നടന്ന ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലീഷ് ക്ലബ്ബ് ആസ്റ്റൺ വില്ലയെ 2-1 ന് പരാജയപ്പെടുത്തിയാണ് പിഎസ്ജി കിരീടം നിലനിർത്തിയത്. പിഎസ്ജി കോച്ച് ലൂയിസ് എൻറിക്വെയുടെ പ്രതികരണം കടമെടുത്താൽ, ഫിഫ ലോകകപ്പ് കഴിഞ്ഞെത്തിയ പിഎസ്ജി താരങ്ങളെല്ലാം ”വിജയത്തിനായുള്ള വിശപ്പിലായിരുന്നു”, ആ വിശപ്പ് യുവേഫ കിരീടം നേടിക്കൊണ്ട് പിഎസ്ജി താരങ്ങൾ ശമിപ്പിച്ചിരിക്കുന്നു. യൂറോപ്യൻ സൂപ്പർ കപ്പ് ചാമ്പ്യന്മാരെന്ന പദവി തുടർച്ചയായി രണ്ടാം തവണയും നിലനിർത്താൻ കഴിഞ്ഞതോടെ യൂറോപ്യൻ ഫുട്ബോളിൽ തങ്ങളുടെ ആധിപത്യം തുടരുന്നു എന്ന് പിഎസ്ജി തെളിയിച്ചിരിക്കുന്നു.
മത്സരത്തിന്റെ 20-ാം മിനിറ്റിൽ ക്വിച്ച ക്വാരത്സ്ഖേലിയയുടെ മികച്ചൊരു ഗോളിലൂടെ പിഎസ്ജി ആണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ക്യാപ്റ്റൻ ജോൺ മക്ഗിന്നിന്റെ ക്രോസിൽ നിന്ന് 17-കാരനായ ബ്രയാൻ മാഡ്ജോ ആസ്റ്റൺ വില്ലയ്ക്കായി സമനില ഗോൾ കണ്ടെത്തി. സീനിയർ ടീമിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾ നേടിയ മാഡ്ജോ, യുവേഫ സൂപ്പർ കപ്പ് ചരിത്രത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം (17 വയസ്സും 212 ദിവസവും) എന്ന അപൂർവ്വ റെക്കോർഡും സ്വന്തമാക്കി.
യുവേഫ സൂപ്പർ കപ്പിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരം എന്ന പാട്രിക് ക്ലൈവർട്ടിന്റെ 1996-ലെ റെക്കോർഡാണ് മഡ്ജോ തകർത്തത്. ഇരുടീമുകളും ഒപ്പത്തിനൊപ്പമായതിനാൽ രണ്ടാം പകുതിയിൽ കളി വീണ്ടും ആവേശകരമായി. 61-ാം മിനിറ്റിൽ വി.എ.ആർ (VAR) പരിശോധനയ്ക്ക് ശേഷം അനുവദിച്ച മനോഹരമായ ഗോളിലൂടെ ദേസിറെ ദുവെ പി.എസ്.ജിയുടെ വിജയഗോൾ കുറിച്ചു.
ഉസ്മാൻ ഡെംബെലെയുടെ പാസിൽ നിന്ന് ഫ്രഞ്ച് താരം ഡെസിരെ ദൂവേ ഗോൾ നേടിയപ്പോൾ റഫറി ആദ്യം ഓഫ്‌സൈഡ് വിളിച്ചെങ്കിലും VAR പരിശോധിച്ച് അത് ഗോളാണെന്ന് ഉറപ്പിക്കുകയായിരുന്നു. അതോടെ പിഎസ്ജി 2-1 ന് കളിയിൽ ആധിപത്യം നേടി. തുടർന്ന് കളിയിലേക്ക് തിരിച്ചുവരാൻ ആസ്റ്റൺ വില്ലയ്ക്ക് കഴിയാഞ്ഞതോടെ പിഎസ്ജി വിജയത്തോടെ കപ്പ് നില നിർത്തുകയായിരുന്നു.
ജന്മദിന സമ്മാനം
പിഎസ്ജിക്ക് ടീം നൽകിയ ജന്മദിന സമ്മാനമായി യുവേഫ സൂപ്പർ കപ്പ്. കാരണം, ക്ലബ്ബിന്റെ 56-ാം ജന്മദിനത്തിലാണ് പിഎസ്ജി ഈ യൂറോപ്യൻ കിരീടം വീണ്ടും ഉയർത്തിയത്. ഒമ്പത് വർഷങ്ങൾക്ക് ശേഷം ഈ കിരീടം നിലനിർത്തുന്ന ആദ്യ ടീം എന്ന നേട്ടവും പിഎസ്ജി സ്വന്തമാക്കി. (2017-ൽ റയൽ മാഡ്രിഡാണ് ഇതിന് മുൻപ് ഈ നേട്ടം കൈവരിച്ചത്).
കഴിഞ്ഞ വർഷം ടോട്ടൻഹാമിനെ പരാജയപ്പെടുത്തിയാണ് പിഎസ്ജി സൂപ്പർ കപ്പ് നേടിയത്. സൂപ്പർ താരം കിലിയൻ എംബാപ്പെ ക്ലബ്ബ് വിട്ട ശേഷവും ലൂയിസ് എൻറിക്വെ കെട്ടിപ്പടുത്ത ടീം വർക്കിന്റെ വിജയമാണ് ഈ കിരീട നേട്ടം എന്ന് വിലയിരുത്തപ്പെടുന്നു. വ്യക്തിഗത മികവിനേക്കാൾ കൂട്ടായ ആക്രമണ ശൈലിയാണ് മത്സരത്തിലുടനീളം പിഎസ്ജി പുറത്തെടുത്തത്.
കാര്യങ്ങൾ എളുപ്പമായിരുന്നില്ല
പിഎസ്ജി വിജയിച്ചെങ്കിലും കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല എന്നാണ് കോച്ച് ലൂയിസ് എൻറിക്വെ പ്രതികരിച്ചത്. കുറച്ചു ദിവസത്തെ മാത്രം പരിശീലനത്തിന് ശേഷം ഇറങ്ങി കിരീടം നേടുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ലെന്ന് മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ലൂയിസ് എൻറിക്വെ വ്യക്തമാക്കി. 2026 ലോകകപ്പിന് ശേഷം അവധി കഴിഞ്ഞ് തിരിച്ചെത്തിയ ഭൂരിഭാഗം താരങ്ങൾക്കും പരിശീലനത്തിനായി കുറഞ്ഞ സമയം മാത്രമേ ലഭിച്ചിരുന്നുള്ളൂ എന്ന് മത്സരത്തിന് മുമ്പ് തന്നെ എൻറിക്വെ ചൂണ്ടിക്കാണിച്ചിരുന്നു.
“കളിക്കാരുടെ കഴിവുകളെയും മികവിനെയും കുറിച്ച് എനിക്ക് വ്യക്തമായി അറിയാവുന്നതിനാൽ ഈ ജയത്തിൽ എനിക്ക് വലിയ അത്ഭുതം തോന്നിയില്ല. കഴിഞ്ഞ സീസണിലെപ്പോലെ തന്നെ ഇതും വളരെ പ്രയാസമേറിയതായിരുന്നു. ഏതാനും ദിവസങ്ങൾ മാത്രം പരിശീലനം ലഭിച്ച ഒരു ടീം ഇത്തരം ഒരു നേട്ടം കൈവരിക്കുന്നത് എടുത്തുപറയേണ്ട കാര്യമാണ്” എന്ന് എൻറിക്വെ പറഞ്ഞു. താരങ്ങൾക്ക് ഫുട്ബോളിനോടുള്ള സമർപ്പണവും വിജയിക്കാനുള്ള വിശപ്പുമാണ് ടീമിനെ മുന്നോട്ട് നയിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary
Paris Saint-Germain have won the UEFA Super Cup for the second year in a row. PSG retained the title by defeating English club Aston Villa 2-1 in a thrilling final in Salzburg, Austria. The victory was a birthday present for PSG, as the team lifted the UEFA Super Cup. This was because PSG lifted the European title again on the club’s 56th birthday.