FIFA World Cup 2026: വെബ്‌സൈറ്റില്‍ തകരാര്‍; സൗജന്യ ലോകകപ്പ് ടിക്കറ്റുകള്‍ സ്വന്തമാക്കി ആരാധകര്‍; ഒടുവില്‍ സംഭവിച്ചത്
FIFA World Cup 2026 Free Tickets Cancelled Over Website Error: വെബ്‌സൈറ്റിലുണ്ടായ സാങ്കേതിക തകരാര്‍ മൂലം ചില ആരാധകര്‍ക്ക് ലഭിച്ച സൗജന്യ ലോകകപ്പ് ടിക്കറ്റുകള്‍ ഫിഫ റദ്ദാക്കി. പേയ്‌മെന്റ് തകരാര്‍ മൂലമാണ് ചില ആരാധകര്‍ക്ക് സൗജന്യമായി ടിക്കറ്റ് ലഭിച്ചത്.

FIFA World Cup 2026
FIFA World Cup: വെബ്‌സൈറ്റിലുണ്ടായ സാങ്കേതിക തകരാര്‍ മൂലം അറുപതോളം ആരാധകര്‍ക്ക് ലഭിച്ച സൗജന്യ ലോകകപ്പ് ടിക്കറ്റുകള്‍ ഫിഫ റദ്ദാക്കി. പേയ്‌മെന്റ് തകരാര്‍ മൂലമാണ് ചില ആരാധകര്‍ക്ക് സൗജന്യമായി ടിക്കറ്റ് ലഭിച്ചത്. സംഭവിച്ച പിഴവിലും, ആരാധകര്‍ക്കുണ്ടായ ബുദ്ധിമുട്ടിലും ഫിഫ ഖേദം പ്രകടിപ്പിച്ചു. റദ്ദാക്കിയ ഈ ടിക്കറ്റുകള്‍ മാറ്റിവെച്ചിട്ടുണ്ടെന്നും, പണമടയ്ക്കുമ്പോള്‍ ബുക്ക് ചെയ്ത ആരാധകര്‍ക്ക് അത് ലഭ്യമാക്കുമെന്നും ഫിഫ അറിയിച്ചു. എല്ലാ ലോകകപ്പ് മത്സരങ്ങളുടെയും ടിക്കറ്റുകൾ പൂർണ്ണമായും വിറ്റുതീർന്നതായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പ്രഖ്യാപിച്ച് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ഈ സംഭവം നടന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ടിക്കറ്റ് ബ്ലാക്ക് മാർക്കറ്റുകാരെയും ഏജന്റുമാരെയും വിപണിയിൽ നിന്ന് ഒഴിവാക്കുന്നതിനായി ഫിഫ സ്വന്തമായി ഒരു റീസെയിൽ പ്ലാറ്റ്‌ഫോമും പ്രവർത്തിപ്പിക്കുന്നുണ്ട്. ഇതിലൂടെ ടിക്കറ്റ് വാങ്ങുന്നവരിൽ നിന്നും വിൽക്കുന്നവരിൽ നിന്നും 15 ശതമാനം വീതം കമ്മീഷനാണ് ഫിഫ ഈടാക്കുന്നത്. എന്നാല്‍ ചില പ്ലാറ്റ്‌ഫോമുകളില്‍ വെള്ളിയാഴ്ചയും ടിക്കറ്റുകള്‍ ലഭ്യമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
മുന്‍ ലോകകപ്പുകളെ അപേക്ഷിച്ച് ഇത്തവണ ടിക്കറ്റ് നിരക്കുകള്‍ വളരെ കൂടുതലാണ്. ആഗോളതലത്തിൽ ഫുട്ബോൾ വികസിപ്പിക്കുന്നതിനായി അംഗരാജ്യങ്ങളിലെ ഫെഡറേഷനുകൾക്ക് നൽകാനുള്ള തുക കണ്ടെത്താനാണ് വിലവര്‍ധനവെന്നാണ് ഫിഫയുടെ ന്യായീകരണം.
വാട്ടര്‍ ബോട്ടിലുകള്‍ക്ക് നിയന്ത്രണം
അതേസമയം, സ്‌റ്റേഡിയങ്ങളില്‍ റീഫില്ലബിള്‍ വാട്ടര്‍ ബോട്ടിലുകള്‍ കൊണ്ടുവരുന്നതിന് ഫിഫ നിയന്ത്രണമേര്‍പ്പെടുത്തി. വ്യാഴാഴ്ചയാണ് ‘സ്റ്റേഡിയം കോഡ് ഓഫ് കണ്ടക്ട്’ (സ്റ്റേഡിയ പെരുമാറ്റച്ചട്ടം) ഫിഫ പരിഷ്‌കരിച്ചത്. ഇതിനെതിരെ ഇംഗ്ലീഷ് ആരാധക കൂട്ടായ്മയായ ‘ഫ്രീ ലയൺസ്’ വിമർശിച്ചു. കടുത്ത ചൂടും കഠിനമായ കാലാവസ്ഥയും പ്രതീക്ഷിക്കുന്ന ഈ ടൂർണമെന്റിൽ, സൗജന്യമായി ലഭ്യമാകുന്ന കുടിവെള്ളം നിറയ്ക്കുന്നതിനായി ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടുവരാൻ അനുവദിക്കുമെന്ന് ഫിഫ നേരത്തെ ഉറപ്പുനൽകിയിരുന്നതായി ആരാധക കൂട്ടായ്മ വാദിക്കുന്നു.
പണം വാരാനുള്ള ഫിഫയുടെ തന്ത്രമാണിതെന്നാണ് ആരാധക കൂട്ടായ്മയുടെ ആരോപണം. സ്റ്റേഡിയങ്ങളിൽ വിൽക്കുന്ന വെള്ളം, ജ്യൂസുകൾ എന്നിവയെല്ലാം ഫിഫയുടെ സ്പോൺസറായ കൊക്കകോള കമ്പനി മാത്രമായിരിക്കും വിതരണം ചെയ്യുന്നത്.
ഫിഫയുടെ ഈ തീരുമാനത്തെക്കുറിച്ച് ചർച്ചകൾ നടന്നു വരികയാണെന്ന് ഈ വർഷത്തെ ലോകകപ്പിനായുള്ള വൈറ്റ് ഹൗസ് ടാസ്‌ക് ഫോഴ്‌സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ആൻഡ്രൂ ജൂലിയാനി പറഞ്ഞു. ഒരു ലിറ്റർ വരെയുള്ള സുതാര്യമായ, റീഫില്ലബിള്‍ കുപ്പികൾ ആരാധകർക്ക് കൊണ്ടുവരാമെന്നായിരുന്നു ഫിഫയുടെ മുന്‍ ചട്ടങ്ങളിൽ പറഞ്ഞിരുന്നത്. എന്നാൽ ഏറ്റവും പുതിയ ചട്ടത്തില്‍ റീഫില്ലബിള്‍ വാട്ടർ ബോട്ടിലുകൾ സ്റ്റേഡിയത്തിലേക്ക് കൊണ്ടുവരാൻ പാടില്ലെന്ന് തിരുത്തിയിട്ടുണ്ട്.
എന്നാൽ കുപ്പികൾ എറിയപ്പെടാൻ സാധ്യതയുള്ളതിനാലാണ് അവ നിരോധിച്ചതെന്നും, താരങ്ങളുടെയും ആരാധകരുടെയും സുരക്ഷ ഉറപ്പാക്കാനാണ് ഈ തീരുമാനമെന്നും വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഫിഫ വ്യക്തമാക്കി. താരങ്ങള്‍, റഫറിമാർ, ആരാധകർ, വോളന്റിയർമാർ, ജീവനക്കാർ എന്നിവരുടെയെല്ലാം ആരോഗ്യവും സുരക്ഷയും സംരക്ഷിക്കാൻ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും ഫിഫ അറിയിച്ചു.
English Summary
FIFA mistakenly issued free 2026 World Cup tickets due to a website error. The football ruling body cancelled those tickets and asked fans to pay the correct amount. FIFA also introduced a late policy banning reusable water bottles inside stadiums. Fans criticized the ban as a money grab amid high expected temperatures.