WPL 2025: വനിതാ പ്രീമിയർ ലീഗിന് ഇനി വെറും നാല് ദിവസം; ടീമുകൾ, വേദികൾ, മത്സരക്രമം
WPL 2025 Starts At February 14th: വനിതാ പ്രീമിയർ ലീഗ് ഈ മാസം 14ന് ആരംഭിക്കും. നിലവിലെ ജേതാക്കളായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഗുജറാത്ത് ജയൻ്റ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. മാർച്ച് 15ന് ഡബ്ല്യുപിഎൽ ഫൈനൽ നടക്കും.

വനിതാ പ്രീമിയർ ലീഗിന് ഇനി നാല് ദിവസം. ഈ മാസം 14ന് വാലൻ്റൈൻ ദിനത്തിലാണ് വനിതാ പ്രീമിയർ ലീഗിൻ്റെ മൂന്നാം സീസൺ ആരംഭിക്കുക. ആദ്യ മത്സരത്തിൽ നിലവിലെ ജേതാക്കളായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഗുജറാത്ത് ജയൻ്റ്സിനെ നേരിടും. ഫെബ്രുവരി 15ന് നടക്കുന്ന രണ്ടാം മത്സരത്തിൽ പ്രഥമ സീസൺ ജേതാക്കളായ മുംബൈ ഇന്ത്യൻസ് തുടരെ രണ്ട് തവണ റണ്ണേഴ്സ് അപ്പായ ഡൽഹി ക്യാപിറ്റൽസിനെതിരെ കളിക്കും.
വനിതാ പ്രീമിയർ ലീഗിനെപ്പറ്റി
2023ലാണ് വനിതാ പ്രീമിയർ ലീഗ് ആരംഭിച്ചത്. ആകെ അഞ്ച് ടീമുകളടങ്ങുന്ന ലീഗിൻ്റെ പ്രാഥമിക മത്സരങ്ങൾ റൗണ്ട് റോബിൻ രീതിയിലാണ്. എല്ലാ ടീമുകളും ഹോം, എവേ രീതിയിൽ പരസ്പരം രണ്ട് തവണ ഏറ്റുമുട്ടും. ലീഗ് ഘട്ടം അവസാനിക്കുമ്പോൾ ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ പ്ലേ ഓഫ് യോഗ്യത നേടും. ആദ്യ സീസണിൽ ഡൽഹി ക്യാപ്റ്റൽസിനെ വീഴ്ത്തി മുംബൈ ഇന്ത്യൻസ് ജേതാക്കളായപ്പോൾ രണ്ടാം സീസണിൽ ഡൽഹി ക്യാപ്റ്റൽസിനെ മറികടന്ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു കിരീടം നേടി.
നിലവിലെ സീസണിൽ ചില പ്രമുഖ രാജ്യാന്തര താരങ്ങൾ ലീഗിൽ നിന്ന് വിശ്രമം എടുത്തിട്ടുണ്ട്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരങ്ങളായ കേറ്റ് ക്രോസ്, സോഫി ഡിവൈൻ തുടങ്ങിയവരും യുപി വാരിയേഴ്സ് ക്യാപ്റ്റൻ അലിസ ഹീലിയും ഉൾപ്പെടെയുള്ളവർ ഈ സീസണിൽ കളിക്കില്ല. ഓസ്ട്രേലിയൻ ക്യാപ്റ്റനായ അലിസ ഹീലിയ്ക്ക് പകരം ഈ സീസണിൽ ഇന്ത്യൻ സീനിയർ താരം ദീപ്തി ശർമ്മ യുപിയെ നയിക്കും. കഴിഞ്ഞ രണ്ട് സീസണുകളിൽ ഗുജറാത്ത് ജയൻ്റ്സിനെ നയിച്ച ബെത്ത് മൂണിയ്ക്ക് ക്യാപ്റ്റൻസി നഷ്ടമായി. ഈ സീസണിൽ ഓസീസ് വൈസ് ക്യാപ്റ്റൻ ആഷ്ലി ഗാർഡ്നർ ആവും യുപി ക്യാപ്റ്റൻ.
ടീമുകൾ
ഐപിഎൽ ഫ്രാഞ്ചൈസികളുടെ മൂന്ന് ടീമുകൾ ഉൾപ്പെടെ ആകെ അഞ്ച് ടീമുകളാണ് വനിതാ പ്രീമിയർ ലീഗിൽ കളിയ്ക്കുക. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, ഡൽഹി ക്യാപിറ്റൽസ്, മുംബൈ ഇന്ത്യൻസ് എന്നീ ഫ്രാഞ്ചൈകളാണ് ഇത്. ഈ മൂന്ന് ടീമുകളും ഫൈനൽ കളിക്കുകയും രണ്ട് ടീമുകൾ കിരീടം നേടുകയും ചെയ്തിട്ടുണ്ട്. ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള ടീമാണ് ഗുജറാത്ത് ജയൻ്റ്സ്. കാപ്രി ഗ്ലോബളിൻ്റെ ഉടമസ്ഥതയിലുള്ള യുപി വാരിയേഴ്സാണ് ലീഗിലെ അഞ്ചാമത്തെ ടീം. ഗുജറാത്ത് ജയൻ്റ്സ് കഴിഞ്ഞ രണ്ട് തവണയും അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
വേദികൾ
വഡോദര, ബെംഗളൂരു, ലക്നൗ, മുംബൈ എന്നീ വേദികളിലായാണ് മത്സരങ്ങൾ. പ്ലേ ഓഫ് മത്സരങ്ങൾ മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ നടക്കും. വഡോദര കോടംബി സ്റ്റേഡിയം, ബെംഗളൂരു എം ചിന്നസ്വാമി സ്റ്റേഡിയം, ലക്നൗ ഏകന സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മറ്റ് മത്സരങ്ങൾ. 14 ന് ആരംഭിക്കുന്ന ലീഗ് മാർച്ച് 15ന് അവസാനിക്കും. മാർച്ച് 11നാണ് ലീഗ് മത്സരങ്ങൾ അവസാനിക്കുക. 13ന് എലിമിനേറ്റർ, 15ന് ഫൈനൽ.