ATF prices Hike: ചരിത്രത്തിലാദ്യമായി വിമാന ഇന്ധനവില ഇരട്ടി, ആഭ്യന്തര കമ്പനികൾക്ക് ആശ്വാസം
ATF Prices Double Hit All-Time High: ലോകത്ത് തന്നെ വിമാന ഇന്ധനത്തിന് ഏറ്റവും ഉയർന്ന നിരക്ക് ഈടാക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. സാധാരണഗതിയിൽ ഒരു വിമാനക്കമ്പനിയുടെ ആകെ പ്രവർത്തനച്ചെലവിന്റെ 40% മുതൽ 45% വരെ ഇന്ധനത്തിനാണ് ചെലവാകുന്നത്. പുതിയ വിലവർദ്ധനവ് ഈ അനുപാതത്തിൽ വലിയ മാറ്റമുണ്ടാക്കും. ഇത് വിമാനക്കമ്പനികളുടെ ലാഭോമക്ഷമതയെ ബാധിക്കുമെന്നും പ്രത്യേകിച്ച് ചെറുകിട കമ്പനികളുടെ നിലനിൽപ്പ് അപകടത്തിലാക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Flight
ന്യൂഡൽഹി: രാജ്യാന്തര വിപണിയിലെ അസ്ഥിരതയെത്തുടർന്ന് രാജ്യത്ത് വിമാന ഇന്ധന (ATF) വിലയിൽ റെക്കോർഡ് വർദ്ധനവ്. ചരിത്രത്തിലാദ്യമായി വിമാന ഇന്ധനവില ഇരട്ടിയിലധികം വർദ്ധിച്ച് കിലോലിറ്ററിന് 2.07 ലക്ഷം രൂപ എന്ന നിരക്കിലെത്തി. എന്നാൽ ആഭ്യന്തര വിമാനക്കമ്പനികൾക്ക് വലിയ ആഘാതം ഏൽപ്പിക്കാതെ, വർദ്ധനവിന്റെ ഒരു ചെറിയ ഭാഗം മാത്രമേ സർക്കാർ എണ്ണക്കമ്പനികൾ നിലവിൽ ഈടാക്കുന്നുള്ളൂ.
പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരുന്നത് തടയാനാണ് സർക്കാർ ഈ നീക്കം നടത്തിയത്. ആഭ്യന്തര വിമാനക്കമ്പനികൾക്ക് കിലോലിറ്ററിന് 8.56 ശതമാനം മാത്രമാണ് വർദ്ധിപ്പിച്ചത്. അതായത് 8,289.04 രൂപയാണ് കൂടിയിട്ടുള്ളത്. ഇതോടെ ഡൽഹിയിൽ പുതുക്കിയ നിരക്ക് 1,04,927.18 രൂപയായി. കഴിഞ്ഞ മാസം ഇത് 96,638.14 രൂപയായിരുന്നു.
Also read – ബഹ്‌റൈൻ വ്യോമാതിർത്തി അടച്ചു; വിമാന സർവീസുകൾ ദമ്മാം വഴി പുനഃക്രമീകരിച്ച് ഗൾഫ് എയർ
വിദേശ എയർലൈനുകൾക്ക് കനത്ത പ്രഹരം
വിദേശ വിമാനക്കമ്പനികൾക്കും ചാർട്ടർ വിമാനങ്ങൾക്കും നൽകുന്ന ഇന്ധനവിലയിൽ 114.5 ശതമാനത്തിന്റെ ഭീമമായ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഇവർക്ക് കിലോലിറ്ററിന് 2,07,341.22 രൂപ നൽകേണ്ടി വരും. ആഭ്യന്തര കമ്പനികൾ നൽകുന്നതിന്റെ ഇരട്ടി തുകയാണ് വിദേശ കമ്പനികൾക്ക് ഈടാക്കുന്നത്.
ലോകത്ത് തന്നെ വിമാന ഇന്ധനത്തിന് ഏറ്റവും ഉയർന്ന നിരക്ക് ഈടാക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. സാധാരണഗതിയിൽ ഒരു വിമാനക്കമ്പനിയുടെ ആകെ പ്രവർത്തനച്ചെലവിന്റെ 40% മുതൽ 45% വരെ ഇന്ധനത്തിനാണ് ചെലവാകുന്നത്. പുതിയ വിലവർദ്ധനവ് ഈ അനുപാതത്തിൽ വലിയ മാറ്റമുണ്ടാക്കും. ഇത് വിമാനക്കമ്പനികളുടെ ലാഭോമക്ഷമതയെ ബാധിക്കുമെന്നും പ്രത്യേകിച്ച് ചെറുകിട കമ്പനികളുടെ നിലനിൽപ്പ് അപകടത്തിലാക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.