ഇന്ത്യയുമായുള്ള ബന്ധം പുതുക്കാൻ ബംഗ്ലാദേശ്; പുതിയ ബന്ധത്തിന് നീക്കമെന്ന് വിദേശകാര്യ സഹമന്ത്രി
Bangladesh Moves to Reset India Ties, Seeks New Relationship with Delhi: ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ അവരുടെ സര്‍ക്കാരിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധം ഉയരുകയും 2024 ഓഗസ്റ്റില്‍ അവര്‍ പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞ് ഇന്ത്യയിലേക്ക് പോകുകയും ചെയ്തതോടെ ഇരുരാജ്യങ്ങളുടെയും ബന്ധം മറ്റൊരു തലത്തിലേക്ക് മാറി.

പ്രതീകാത്മക ചിത്രം
ധാക്ക: ഇന്ത്യയുമായുള്ള ബന്ധത്തില്‍ പുതിയ അധ്യായത്തിന് തുടക്കമിടാന്‍ ബംഗ്ലാദേശ് ആഗ്രഹിക്കുന്നുവെന്ന് വിദേശകാര്യ സഹമന്ത്രി ഹുമയൂണ്‍ കബീര്‍. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കാനും പരസ്പര താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി പുതിയ ബന്ധത്തിലേക്ക് നീങ്ങാനുമാണ് ബംഗ്ലാദേശ് ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യ സഹമന്ത്രി ഹുമയൂണ്‍ കബീര്‍ പറഞ്ഞു. ഷെയ്ഖ് ഹസീനയുടെ ഭരണകാലത്തെ ഇന്ത്യ-ബംഗ്ലാദേശ് ബന്ധം അസ്വസ്ഥതകള്‍ നിറഞ്ഞതായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ അവരുടെ സര്‍ക്കാരിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധം ഉയരുകയും 2024 ഓഗസ്റ്റില്‍ അവര്‍ പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞ് ഇന്ത്യയിലേക്ക് പോകുകയും ചെയ്തതോടെ ഇരുരാജ്യങ്ങളുടെയും ബന്ധം മറ്റൊരു തലത്തിലേക്ക് മാറി. നിലവില്‍ ഇന്ത്യയില്‍ തുടരുന്ന ഷെയ്ഖ് ഹസീനയുടെ വിഷയവും ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകളില്‍ പ്രധാനപ്പെട്ട ഘടകമാണ്.
ഇന്ത്യയുമായുള്ള ബന്ധത്തെ ബംഗ്ലാദേശ് ഇനി ഒരു പ്രത്യേക രീതിയില്‍ മാത്രം കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ഹുമയൂണ്‍ കബീറിന്റെ അഭിപ്രായം. മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം കൈകാര്യം ചെയ്യുന്നതുപോലെ ഇന്ത്യയുമായും പരസ്പര ബഹുമാനത്തിന്റെയും താല്‍പര്യങ്ങളുടെയും അടിസ്ഥാനത്തില്‍ മുന്നോട്ട് പോകാനാണ് ബംഗ്ലാദേശിന്റെ ആഗ്രഹിക്കുന്നത്. ഇരുരാജ്യങ്ങള്‍ക്കും ഗുണകരമാകുന്ന വിഷയങ്ങളില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബംഗ്ലാദേശിന്റെ വിദേശനയത്തില്‍ ഇന്ത്യയ്ക്ക് വലിയ പ്രാധാന്യമുണ്ടെങ്കിലും, ഒരു രാജ്യത്തെ മാത്രം കേന്ദ്രീകരിച്ചുള്ള സമീപനം ഒഴിവാക്കാനാണ് പുതിയ ഭരണകൂടം ശ്രമിക്കുന്നതെന്നും കബീര്‍ വ്യക്തമാക്കി. സാമ്പത്തിക സഹകരണം, വ്യാപാരം, അതിര്‍ത്തി വിഷയങ്ങള്‍, ഗതാഗതം തുടങ്ങിയ മേഖലകളില്‍ പരസ്പര താല്‍പര്യങ്ങള്‍ പരിഗണിച്ചുള്ള ചര്‍ച്ചകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് നീക്കം.
ഇതിനിടെ, ഇന്ത്യ ആതിഥേയത്വം വഹിച്ച ബ്രിക്‌സ് ഉച്ചകോടിയുമായി ബന്ധപ്പെട്ടും ബംഗ്ലാദേശിന്റെ നിലപാട് ശ്രദ്ധ നേടിയിരുന്നു. ബ്രിക്‌സ് അംഗരാജ്യങ്ങളിലെ നേതാക്കള്‍ക്ക് നല്‍കിയ പ്രത്യേക ക്ഷണം ലഭിക്കാത്ത സാഹചര്യത്തില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്‌മാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിക്കുകയായിരുന്നു. അതേസമയം, ബിംസ്‌ടെക് അധ്യക്ഷന്‍ എന്ന നിലയില്‍ ഇന്ത്യയുടെ ക്ഷണം ലഭിച്ചിരുന്നതായി ബംഗ്ലാദേശ് പിന്നീട് വ്യക്തമാക്കിയിരുന്നു.
ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കും
അന്താരാഷ്ട്ര വേദികളിലും ഇന്ത്യയുമായുള്ള ബന്ധം പുനഃക്രമീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നാണ് ബംഗ്ലാദേശിന്റെ നിലപാട്. സെപ്റ്റംബര്‍ 21ന് ന്യൂയോര്‍ക്കില്‍ ആരംഭിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ സമ്മേളനത്തില്‍ താരിഖ് റഹ്‌മാന്‍ പങ്കെടുക്കും. സെപ്റ്റംബര്‍ 26 വരെ അമേരിക്കയില്‍ തുടരാനാണ് പദ്ധതിയെന്നും ഹുമയൂണ്‍ കബീര്‍ അറിയിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി താരിഖ് റഹ്‌മാന്‍ കൂടിക്കാഴ്ച നടത്തുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. അതേസമയം, അന്താരാഷ്ട്ര വേദികളിലെ ഇടപെടലുകള്‍ ഉപയോഗപ്പെടുത്തി ബംഗ്ലാദേശിന്റെ വിദേശബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് വിവരം.
English Summary
Bangladesh wants to reset its ties with India and build a new relationship based on mutual interests and respect. The move reflects changes in Bangladesh’s foreign policy and its approach towards regional relations.