Donald Trump: യുദ്ധത്തില്‍ അമേരിക്ക വിജയിക്കുകയാണ്, ഇറാന്റെ നാവികസേനയെ ഇല്ലാതാക്കും: ട്രംപ്
US Winning War Against Iran Says Donald Trump: ഇസ്രായേലും ഗള്‍ഫ് രാഷ്ട്രങ്ങളും ഇറാനെതിരെയുള്ള യുദ്ധത്തില്‍ തങ്ങളോടൊപ്പം നിന്നുവെന്നും ഡൊണാള്‍ഡ് ട്രംപ്. അവര്‍ വളരെ മികച്ച സഹകരണമാണ് നല്‍കിയത്. അവരെ പരാജയപ്പെടുത്താനോ ഉപദ്രവിക്കാനോ ആരെയും ഞങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൊണാൾഡ് ട്രംപ്
വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ അമേരിക്ക വിജയിക്കുകയാണെന്ന് വീണ്ടും ആവര്‍ത്തിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മുമ്പ് കൈവരിച്ചതിനേക്കാള്‍ വലിയ വിജയമാണ് ഇറാനുമായുള്ള യുദ്ധത്തില്‍ അമേരിക്ക നേടുന്നത്. ഇറാന്‍ ആണവ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും ദീര്‍ഘദൂര മിസൈലുകള്‍ വികസിപ്പിച്ച് കൊണ്ടിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. ആണവായുധം വികസിപ്പിക്കുന്നതിന്റെ പടിവാതില്‍ക്കല്‍ ഇറാന്‍ എത്തിയെന്നാണ് ട്രംപിന്റെ വാദം.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ നേതൃത്വത്തില്‍ ആണവ കരാറുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകള്‍ ഒരു വലിയ തെറ്റായിരുന്നുവെന്ന അഭിപ്രായവും ട്രംപിനുണ്ട്. ആ കരാര്‍ അവസാനിപ്പിക്കാന്‍ സാധിച്ചതില്‍ തനിക്ക് അഭിമാനമുണ്ട്. ഇറാന്റെ ആണവ പദ്ധതിക്കെതിരെ 2025 ജൂണില്‍ താന്‍ ഉത്തരവിട്ട ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍ പോലുള്ള ഒന്ന് ആരും ഇതുവരെ കണ്ടിട്ടില്ല. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ പൂര്‍ണമായും നശിപ്പിച്ചെന്നും ട്രംപ്.
ഇസ്രായേലും ഗള്‍ഫ് രാഷ്ട്രങ്ങളും ഇറാനെതിരെയുള്ള യുദ്ധത്തില്‍ തങ്ങളോടൊപ്പം നിന്നുവെന്നും ഡൊണാള്‍ഡ് ട്രംപ്. അവര്‍ വളരെ മികച്ച സഹകരണമാണ് നല്‍കിയത്. അവരെ പരാജയപ്പെടുത്താനോ ഉപദ്രവിക്കാനോ ആരെയും ഞങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രംപിൻ്റെ സൂചന
യുദ്ധം ദിവസങ്ങള്‍ക്കുള്ളില്‍ പരിസമാപ്തിയിലേക്ക് എത്തുമെന്ന സൂചനയും ഡൊണാള്‍ഡ് ട്രംപ് നല്‍കുന്നുണ്ട്. താമസിയാതെ മേഖലയിലെ തങ്ങളുടെ ജോലി പൂര്‍ത്തിയാകുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ഇന്ധന വില വര്‍ധനവിന്റെ മുഖ്യ കാരണം ഇറാനാണെന്ന വാദവും ട്രംപിന്റെ ഉന്നയിക്കുന്നുണ്ട്. ഹോര്‍മുസ് കടലിടുക്കില്‍ കപ്പല്‍ ഗതാഗതം സുരക്ഷിതമാക്കാന്‍ ധൈര്യത്തോടെ പോരാടുക എന്ന് ട്രംപ് ആഹ്വാനം ചെയ്തു.
Also Read: Middle East Conflict: യുദ്ധമുനയില്‍ ഗള്‍ഫ് മേഖല; മരണസംഖ്യ ഉയരുന്നു, കനത്ത ജാഗ്രത
യുഎസ് വിദേശത്ത് നിന്നുള്ള എണ്ണ ആവശ്യമില്ല. മിഡില്‍ ഈസ്റ്റില്‍ നിന്ന് എണ്ണ ആവശ്യമുള്ള രാജ്യങ്ങള്‍ ഹോര്‍മുസ് കടലിടുക്ക് തുറന്നിടാന്‍ നേതൃത്വം നല്‍കണം. ഇന്ധനം ലഭിക്കാത്ത രാജ്യങ്ങള്‍ ഇറാനെ തകര്‍ക്കാനുള്ള ദൗത്യത്തില്‍ പങ്കാളികളാകണം, അതിനായി ധൈര്യം സംഭരിക്കണം. അമേരിക്കയില്‍ നിന്ന് എണ്ണ വാങ്ങിക്കാനുള്ള നിര്‍ദേശവും ട്രംപ് മുന്നോട്ടുവെക്കുന്നു.
അമേരിക്കന്‍ ജനതയ്ക്ക് മസൂദിന്റെ തുറന്ന കത്ത്
നയതന്ത്ര ഇടപെടലിനുള്ള സാധ്യത മുന്നോട്ടുവെച്ച് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍. അമേരിക്കന്‍ ജനതയെ അഭിസംബോധന ചെയ്ത് എഴുതിയ കത്തിലാണ് പെസെഷ്‌കിയന്‍ ഇക്കാര്യം സൂചിപ്പിക്കുന്നത്. അമേരിക്കക്കോട് തങ്ങള്‍ ശത്രുത പുലര്‍ത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്‍ ഒരിക്കലും ആക്രമണകാരിയായി മാറിയിട്ടില്ലെന്നും ആക്രമണത്തിന് മുതിര്‍ന്നവരെ ദൃഢനിശ്ചയത്തോടും ധീരതയോടും പിന്തിരിപ്പിച്ചുവെന്നും അദ്ദേഹം കുറിച്ചു.
To the people of the United States of America pic.twitter.com/3uAL4FZgY7
— Masoud Pezeshkian (@drpezeshkian) April 1, 2026