Ebola Fake news: എബോള: വ്യാജ പ്രചാരണങ്ങളിൽ വീഴരുത്; വസ്തുതകൾ വ്യക്തമാക്കി യുഎഇ ആരോഗ്യ മന്ത്രാലയം
Ebola Outbreak, UAE Health Ministry Warns Against Fake News: രോഗലക്ഷണങ്ങൾ കാണിക്കുന്നതിന് മുൻപ് തന്നെ രോഗബാധിതരിൽ നിന്ന് മറ്റുള്ളവരിലേക്ക് എബോള പകരുമെന്നത് വ്യാജമാണ്. ലക്ഷണങ്ങൾ പ്രകടപ്പിച്ചു തുടങ്ങുന്നത് വരെ ഇവരിൽ നിന്ന് രോഗം പകരില്ല. എബോള സാധാരണയായി ലോകം മുഴുവൻ പടരുന്ന ഒരു ആഗോള മഹാമാരിയായി മാറാറുണ്ട് എന്ന പ്രചരണവും വസ്തുതാവിരുദ്ധമാണ്. ചരിത്രത്തിൽ ഇന്നേവരെ ഒരു എബോള വ്യാപനവും ആഗോള മഹാമാരിയായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.
ദുബായ്: ചില ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള രോഗബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ, പൊതുജനങ്ങൾക്കിടയിൽ ഭീതി പരത്തുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ കർശന മുന്നറിയിപ്പുമായി യുഎഇ ആരോഗ്യ അധികൃതർ. രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ, നിലവിൽ പ്രചരിക്കുന്ന അഞ്ച് പ്രധാന വ്യാജ വാർത്തകളും അതിന് പിന്നിലെ യഥാർത്ഥ വസ്തുതകളും ആരോഗ്യ മന്ത്രാലയം (MoHAP) പങ്കുവെച്ചു.
പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ട പ്രധാന വസ്തുതകൾ
കോവിഡ്-19 പോലെ എബോളയും വായുവിലൂടെ പകരുന്ന രോഗമാണെന്ന പ്രചാരണം തെറ്റാണ്. രോഗബാധിതനായ ഒരാളുടെ ശരീരസ്രവങ്ങളുമായോ (ഉമിനീര്, രക്തം തുടങ്ങിയവ), അവർ ഉപയോഗിച്ച സാധനങ്ങളുമായോ നേരിട്ടുള്ള സമ്പർക്കത്തിലൂടെ മാത്രമേ എബോള പകരുകയുള്ളൂ. അന്താരാഷ്ട്ര യാത്ര ചെയ്യുന്ന എല്ലാവർക്കും രോഗബാധയുണ്ടാകാൻ വലിയ സാധ്യതയുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. സമ്പർക്കത്തിലൂടെ മാത്രം പകരുന്നതിനാൽ സാധാരണ യാത്രക്കാർക്ക് രോഗസാധ്യത വളരെ കുറവാണ്.
രോഗലക്ഷണങ്ങൾ കാണിക്കുന്നതിന് മുൻപ് തന്നെ രോഗബാധിതരിൽ നിന്ന് മറ്റുള്ളവരിലേക്ക് എബോള പകരുമെന്നത് വ്യാജമാണ്. ലക്ഷണങ്ങൾ പ്രകടപ്പിച്ചു തുടങ്ങുന്നത് വരെ ഇവരിൽ നിന്ന് രോഗം പകരില്ല. എബോള സാധാരണയായി ലോകം മുഴുവൻ പടരുന്ന ഒരു ആഗോള മഹാമാരിയായി മാറാറുണ്ട് എന്ന പ്രചരണവും വസ്തുതാവിരുദ്ധമാണ്. ചരിത്രത്തിൽ ഇന്നേവരെ ഒരു എബോള വ്യാപനവും ആഗോള മഹാമാരിയായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.
യുഎഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും (NCEMA) ആരോഗ്യ മന്ത്രാലയവും സംയുക്തമായാണ് പൊതുജനങ്ങൾക്കായി ഈ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. രാജ്യത്തെ പൊതുജനാരോഗ്യ സാഹചര്യം പൂർണ്ണമായും സുരക്ഷിതവും സുസ്ഥിരവുമാണെന്ന് അധികൃതർ വ്യക്തമാക്കി. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.
എബോള വൈറസ് , അറിയേണ്ടതെല്ലാം
എബോള എന്നത് എബോള വൈറസ് മൂലമുണ്ടാകുന്ന, മനുഷ്യരിലും മറ്റ് പ്രൈമേറ്റുകളിലും (കുരങ്ങൻമാർ, ചിമ്പാൻസികൾ) മാരകമായ രോഗാവസ്ഥ സൃഷ്ടിക്കുന്ന ഒരു പകർച്ചവ്യാധിയാണ്. എബോള വായുവിലൂടെയോ വെള്ളത്തിലൂടെയോ പകരുന്ന രോഗമല്ല. രോഗബാധിതരായ മനുഷ്യരുടെയോ മൃഗങ്ങളുടെയോ ശരീരസ്രവങ്ങളുമായി (രക്തം, ഉമിനീര്, വിയർപ്പ്, മൂത്രം തുടങ്ങിയവ) നേരിട്ട് സമ്പർക്കമുണ്ടായാൽ മാത്രമേ രോഗം പകരുകയുള്ളൂ.രോഗി ഉപയോഗിച്ച വസ്ത്രങ്ങൾ, സൂചികൾ, മറ്റ് വസ്തുക്കൾ എന്നിവ ഉപയോഗിക്കുന്നതിലൂടെയും രോഗം പകരാം.
രോഗാണു ശരീരത്തിൽ പ്രവേശിച്ച് 2 മുതൽ 21 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങും. പെട്ടെന്നുണ്ടാകുന്ന ശക്തമായ പനി, കടുത്ത തലവേദനയും ശരീരവേദനയും, കഠിനമായ ക്ഷീണവും തൊണ്ടവേദനയും, ഛർദ്ദി, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
രോഗം മൂർച്ഛിക്കുന്ന അവസ്ഥയിൽ ശരീരത്തിന്റെ ആന്തരികവും ബാഹ്യവുമായ ഭാഗങ്ങളിൽ നിന്ന് രക്തസ്രാവം ഉണ്ടാകാം. എബോളയ്‌ക്കെതിരെ ഫലപ്രദമായ വാക്സിനുകൾ നിലവിലുണ്ട്. രോഗവ്യാപനമുള്ള പ്രദേശങ്ങളിൽ ഇത് പ്രതിരോധത്തിനായി നൽകാറുണ്ട്. പ്രത്യേകമായി ഒരു ആന്റിവൈറൽ മരുന്ന് എന്നതിനേക്കാൾ, രോഗിക്ക് ആവശ്യമായ സപ്പോർട്ടീവ് കെയർ (ശരീരത്തിൽ ദ്രാവകങ്ങളുടെ അളവ് നിലനിർത്തുക, രക്തസമ്മർദ്ദം ക്രമീകരിക്കുക) നൽകുകയാണ് ചെയ്യുന്നത്.
English Summary
The UAE Ministry of Health and Prevention (MoHAP) has dismissed rumors regarding Ebola, clarifying that the virus is not airborne and only spreads through direct contact with infected bodily fluids. Authorities reassured the public that the country’s health situation remains safe and stable, advising citizens to rely solely on official sources for information.