Iran War: ചര്‍ച്ച സ്തംഭിക്കാന്‍ കാരണം നെതന്യാഹു; യുഎസിനെ കടന്നാക്രമിച്ച് ഇറാന്‍
US–Iran Talks Fail in Pakistan: Iran Points to Netanyahu: 21 മണിക്കൂര്‍ നീണ്ട ചര്‍ച്ചകളാണ് പാകിസ്ഥാന്റെ തലസ്ഥാനത്ത് വെച്ചുനടന്നത്. എന്നിട്ടും ഒരു കരാറുമില്ലാതെ വാന്‍സ് ഇസ്ലാമാബാദ് വിട്ടുപോയതിന് കാരണം നെതന്യാഹുവാണ്. കൂടിക്കാഴ്ചയ്ക്ക് ശേഷം വാന്‍സ് നടത്തിയ വാര്‍ത്താസമ്മേളനം അനാവശ്യമായിരുന്നുവെന്നും അരാഗ്ചി പറഞ്ഞു.

ബെഞ്ചമിൻ നെതന്യാഹു
ടെഹ്‌റാന്‍: ഇറാനും യുഎസും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാനായി നടത്തിയ ചര്‍ച്ച പരാജയപ്പെടാന്‍ കാരണം ഇസ്രായേല്‍ എന്ന് ഇറാന്‍. ചര്‍ച്ചകള്‍ക്കിടയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സുമായി നടത്തിയ ഫോണ്‍ കോളിന് പിന്നാലെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. യുദ്ധത്തില്‍ നേടാന്‍ സാധിക്കാതെ പോയ ആധിപത്യം യുഎസ് ചര്‍ച്ചയില്‍ നേടാന്‍ ശ്രമിച്ചുവെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി കുറ്റപ്പെടുത്തി.
21 മണിക്കൂര്‍ നീണ്ട ചര്‍ച്ചകളാണ് പാകിസ്ഥാന്റെ തലസ്ഥാനത്ത് വെച്ചുനടന്നത്. എന്നിട്ടും ഒരു കരാറുമില്ലാതെ വാന്‍സ് ഇസ്ലാമാബാദ് വിട്ടുപോയതിന് കാരണം നെതന്യാഹുവാണ്. കൂടിക്കാഴ്ചയ്ക്ക് ശേഷം വാന്‍സ് നടത്തിയ വാര്‍ത്താസമ്മേളനം അനാവശ്യമായിരുന്നുവെന്നും അരാഗ്ചി പറഞ്ഞു.
“കൂടിക്കാഴ്ചയ്ക്കിടെ നെതന്യാഹുവും വാന്‍സും തമ്മില്‍ ഫോണിലൂടെ സംസാരിച്ചു. പിന്നീടുള്ള വാന്‍സിന്റെ ആഹ്വാനങ്ങള്‍ യുഎസ്-ഇറാന്‍ ചര്‍ച്ചകളില്‍ നിന്ന് ഇസ്രായേലിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിലേക്കാണ് കാര്യങ്ങളെത്തിച്ചത്. യുദ്ധത്തിലൂടെ നേടാന്‍ കഴിയാത്തത്, ചര്‍ച്ചയില്‍ നേടാന്‍ യുഎസ് ശ്രമിച്ചു,” എന്നും വിദേശകാര്യമന്ത്രി ആരോപിച്ചു.
പാകിസ്ഥാന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളില്‍ ഇറാന്‍ പങ്കെടുത്തത് വലിയ ആത്മവിശ്വാസത്തോടെയാണ്. എന്നാല്‍ അതുകഴിഞ്ഞ് മടങ്ങിപ്പോകുന്നതിന് മുമ്പ് വാന്‍സ് നടത്തിയ വാര്‍ത്താസമ്മേളനം അനാവശ്യമായിരുന്നു. തന്റെ രാജ്യത്തിന്റെ എല്ലാ താത്പര്യവും പരമാധികാരവും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധവും സജ്ജവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: Iran vs US: ഇറാനെ മുച്ചൂടും മുടിക്കും; ഹോര്‍മുസ് കടലിടുക്ക് തടയും; തീരുമാനിച്ചുറപ്പിച്ച് ട്രംപ്?
എന്നാല്‍ ചര്‍ച്ചയില്‍ നെതന്യാഹുവിന് പങ്കുണ്ടായിരുന്നോ എന്ന കാര്യം യുഎസ് സ്ഥിരീകരിച്ചിട്ടില്ല. ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ ഇറാനെ പൂര്‍ണമായി നശിപ്പിക്കുമെന്ന് ആഹ്വാനം ചെയ്തിരിക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്നും ഇവിടേക്ക് എത്തുന്ന എല്ലാ രാജ്യത്തിന്റെയും കപ്പലുകളെ തടയുന്നതിനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.