Iran Protest: ഇറാൻ ചോരക്കളമാകുന്നു! 12,000 പേർ കൊല്ലപ്പെട്ടു? ഞെട്ടിക്കുന്ന വിവരങ്ങൾ
Civil unrest in Iran: ഇറാനിൽ ഭരണകൂടത്തിനെതിരെ തുടരുന്ന പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 12,000 കടന്നതായി റിപ്പോർട്ടുകൾ.
ടെഹ്‌റാൻ: ഇറാനിൽ ഭരണകൂടത്തിനെതിരെ തുടരുന്ന പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 12,000 കടന്നതായി റിപ്പോർട്ടുകൾ. സുരക്ഷാ സേനയുടെ ആക്രമണത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കുറഞ്ഞത് 12,000 പേർ കൊല്ലപ്പെട്ടതായി ഇറാൻ ഇന്റർനാഷണലാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇറാൻ്റെ ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയാണിതെന്നും ഇറാൻ ഇന്റർനാഷണല്‍ അവകാശപ്പെട്ടു. എന്നാല്‍ ഇറാന്‍ ഭരണകൂടം ഇത് സ്ഥിരീകരിച്ചിട്ടില്ല. നിരവധി പേര്‍ മരിച്ചതായി മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു.
ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ, ഇറാനിയൻ പ്രസിഡൻഷ്യൽ ഓഫീസ്, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് അംഗങ്ങൾ, മെഡിക്കൽ ഉദ്യോഗസ്ഥർ, ദൃക്‌സാക്ഷികൾ എന്നിവരുൾപ്പെടെ നിരവധി സ്രോതസ്സുകളിൽ നിന്നാണ് വിവരങ്ങള്‍ ലഭിച്ചതെന്നും ഇറാൻ ഇന്റർനാഷണല്‍ അവകാശപ്പെട്ടു.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഉത്തരവ് പ്രകാരം പ്രവർത്തിക്കുന്ന റെവല്യൂഷണറി ഗാർഡുകളും ബാസിജ് സേനകളുമാണ് കൊലപാതകങ്ങൾ കൂടുതലും നടത്തിയതെതെന്നും ജനുവരി 8, 9 തീയതികളിലെ രാത്രികളിലാണ് മിക്ക മരണങ്ങളും സംഭവിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.
Also Read: Donald Trump: വീണ്ടും തന്ത്രവുമായി ട്രംപ്; ഇറാനുമായി വാണിജ്യ ബന്ധമുള്ള രാജ്യങ്ങൾക്ക് 25% അധിക തീരുവ
മരിച്ചവരില്‍ ഭൂരിഭാഗവും 30 വയസ്സിന് താഴെയുള്ളവരാണെന്ന് ഇറാൻ ഇന്റർനാഷണൽ പറഞ്ഞു. ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് ഇറാനിയന്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. ഡിസംബർ 28 ന് ടെഹ്‌റാനിലെ ചരിത്രപ്രസിദ്ധമായ ബസാറിൽ നടന്ന സമരങ്ങളിലൂടെയാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. തുടര്‍ന്ന് ഇത് പലയിടങ്ങളിലേക്കും വ്യാപിച്ചു.
സാമ്പത്തിക തകർച്ച, കടുത്ത വിലക്കയറ്റം തുടങ്ങിയവയ്‌ക്കെതിരെയായിരുന്നു പ്രക്ഷോഭം. ഇറാനില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സമ്പൂർണ്ണ ഇൻ്റർനെറ്റ് നിരോധനം കാരണം വിവരങ്ങൾ പുറംലോകത്ത് ഏറെ വൈകിയാണ് അറിയുന്നത്. കൊല്ലപ്പെട്ടവരുടെ കൃത്യമായ കണക്കുകൾ മറച്ചുവെക്കാൻ ഭരണകൂടം ശ്രമിക്കുന്നുവെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ ആരോപണം.
രാജ്യാന്തര സമൂഹത്തിൻ്റെ പ്രതിഷേധങ്ങൾക്കിടയിലും ഇറാനിലെ സ്ഥിതിഗതികൾ ഗുരുതരമായി തുടരുകയാണ്. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള ലോകനേതാക്കൾ ഇറാൻ്റെ നടപടിയെ അപലപിച്ച് രംഗത്തെത്തിയിരുന്നു.