Donald Trump: വീണ്ടും തന്ത്രവുമായി ട്രംപ്; ഇറാനുമായി വാണിജ്യ ബന്ധമുള്ള രാജ്യങ്ങൾക്ക് 25% അധിക തീരുവ
Donald Trump Tariffs: ഇറാന്റെ പ്രധാന വ്യാപാര പങ്കാളികൾ ചൈന, തുർക്കി, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഇറാഖ് എന്നീ രാജ്യങ്ങളാണ്. പ്രതിഷേധങ്ങളുടെ പേരിൽ ഇറാനെതിരെ സൈനിക നടപടിയെടുക്കാൻ മടിക്കില്ലെന്ന ട്രംപിൻ്റെ പ്രതികരണത്തിനിടെയാണ് തീരുവ പ്രഖ്യാപനം.
വാഷിംങ്ടൺ: വീണ്ടും താരിഫ് പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനുമായി വാണിജ്യ ബന്ധമുള്ള രാജ്യങ്ങൾക്ക് 25 ശതമാനം തീരുവ പ്രഖ്യാപിച്ചു. ഇറാനിൽ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ മൂന്നാം ആഴ്ചയിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് ട്രംപിൻ്റെ തന്ത്രപരമായ നീക്കം. അധിക തീരുവ പ്രഖ്യാപനം ഉടൻ പ്രാബല്യത്തിൽ വരുമെന്നും ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
ട്രേഡിംഗ് ഇക്കണോമിക്സ് എന്ന സാമ്പത്തിക ഡാറ്റാബേസിന്റെ കണക്കനുസരിച്ച്, ഇറാന്റെ പ്രധാന വ്യാപാര പങ്കാളികൾ ചൈന, തുർക്കി, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഇറാഖ് എന്നീ രാജ്യങ്ങളാണ്. പ്രതിഷേധങ്ങളുടെ പേരിൽ ഇറാനെതിരെ സൈനിക നടപടിയെടുക്കാൻ മടിക്കില്ലെന്ന ട്രംപിൻ്റെ പ്രതികരണത്തിനിടെയാണ് തീരുവ പ്രഖ്യാപനം.
ALSO READ: സ്വയം അങ്ങോട്ട് പ്രഖ്യാപിച്ചു; വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ് താനാണെന്ന് ട്രംപ്
അതേസമയം, അമേരിക്കയുമായി യുദ്ധത്തിന് പോലും തയ്യാറാണെങ്കിലും ചർച്ചകൾക്കും സന്നദ്ധമാണെന്നാണ് ഇറാൻ അറിയിച്ചത്. പരസ്പര ബഹുമാനത്തോടെയാകണം ചർച്ചകൾ നടത്താനെന്നും ഇറാൻ അറിയിച്ചിരുന്നു. സൈനിക നടപടിയെടുക്കാൻ ആലോചനയുണ്ടെന്ന അമേരിക്കൻ പ്രസിഡൻറിൻറെ പ്രസ്താവനയോട് പ്രതികരിക്കവെയാണ് ഇറാൻ നിലപാട് അറിയിച്ചത്.
ട്രംപിൻ്റെ പ്രസ്താവനകൾ പ്രക്ഷോഭകാരികൾക്ക് പ്രോത്സാഹനം നൽകുന്നതാണെന്നാണ് ആരോപണം. ഇതിനിടെ, ഇറാനിലെ പ്രക്ഷോഭം കടുക്കുകയാണ്. കഴിഞ്ഞ ദിവസം ഇറാനിൽ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ അനുസ്മരിച്ച് ദേശീയ ദുഃഖാചരണം നടത്തുമെന്ന് സർക്കാർ അറിയിച്ചിരുന്നു. പ്രക്ഷോഭത്തിനിടെ സുരക്ഷാ സേനയിലെ നൂറിലേറെ പേർ കൊല്ലപ്പെട്ടതായാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.
പ്രക്ഷോഭത്തിൻ്റെ പശ്ചാതലത്തിൽ തലസ്ഥാനമായ ടെഹ്റാനിലുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രധാന കേന്ദ്രങ്ങളിലും പ്രദേശങ്ങളിലുമായി പോലീസ് പട്രോളിംഗ് വർധിപ്പിച്ചിരിക്കുകയാണ്. ഇറാനിലെ പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ലണ്ടനിലെ ഇറാൻ എംബസിക്ക് പുറത്ത് പ്രതിഷേധം അരങ്ങേറിയിരുന്നു.