Iran War: സമാധാനം പുലരുമോ? ഇറാനെതിരായ യുദ്ധം രണ്ടാഴ്ചയ്ക്കുള്ളില്‍ അവസാനിച്ചേക്കാമെന്ന് ട്രംപ്
US Prepares for the End of Iran Conflict: ഇറാനെതിരായ സൈനിക നടപടികള്‍ രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളില്‍ അവസാനിപ്പിച്ചേക്കുമെന്ന് സൂചന നല്‍കി ഡൊണാള്‍ഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാന്‍ കരാറില്‍ ഏര്‍പ്പെടേണ്ടതില്ലെന്നും ട്രംപ്. പശ്ചിമേഷ്യയില്‍ സമാധാനം പുലരുമെന്ന പ്രത്യാശ നല്‍കുന്നതാണ് ഈ പരാമര്‍ശം. ഉടന്‍ തന്നെ പിന്മാറുമെന്ന് മാധ്യമപ്രവര്‍ത്തകരോട് ട്രംപ് വ്യക്തമാക്കി.
വാഷിങ്ടണ്‍: ഇറാനെതിരായ സൈനിക നടപടികള്‍ രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളില്‍ അവസാനിപ്പിച്ചേക്കുമെന്ന് സൂചന നല്‍കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാന്‍ കരാറില്‍ ഏര്‍പ്പെടേണ്ടതില്ലെന്നും ട്രംപ് പറഞ്ഞു. പശ്ചിമേഷ്യയില്‍ ഉടന്‍ സമാധാനം പുലരുമെന്ന പ്രത്യാശ നല്‍കുന്നതാണ് ട്രംപിന്റെ ഈ പരാമര്‍ശം.
തങ്ങള്‍ ഉടന്‍ തന്നെ പിന്മാറുമെന്ന് ചൊവ്വാഴ്ച വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ ട്രംപ് വ്യക്തമാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളില്‍ പിന്മാറ്റം നടന്നേക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു.
‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ അവസാനിപ്പിക്കാന്‍ ഇറാനുമായുള്ള നയതന്ത്ര ചര്‍ച്ചകള്‍ വിജയിക്കേണ്ടതുണ്ടോയെന്ന ചോദ്യത്തിന്, അതിന്റെ ആവശ്യമില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി. ഇറാൻ കരാറില്‍ ഏര്‍പ്പെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: Middle East Conflict: ദുബായ് തുറമുഖത്ത് കനത്ത ആക്രമണം; കുവൈറ്റ് എണ്ണ ടാങ്കറിന് തീപിടിച്ചു
നിര്‍ണായക പ്രഖ്യാപനം നടത്താന്‍ ട്രംപ്
അതേസമയം, ഇറാനെക്കുറിച്ച് ഒരു പ്രധാന അപ്‌ഡേറ്റ് നൽകുന്നതിനായി ബുധനാഴ്ച രാത്രി 9 മണിക്ക് (EDT) ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന ലീവിറ്റ് എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
TUNE IN: Tomorrow night at 9PM ET, President Trump will give an Address to the Nation to provide an important update on Iran.
— Karoline Leavitt (@PressSec) March 31, 2026
മുന്‍നിലപാട്
നേരത്തെ, ഇറാന്‍ 15 നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചില്ലെങ്കില്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആണവ പദ്ധതികള്‍ ഉപേക്ഷിക്കണം, യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തണം, ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളായിരുന്നു യുഎസ് നേരത്തെ മുന്നോട്ടുവച്ചിരുന്നത്.