Gaza-Egypt border: ഗാസ-ഈജിപ്ത് അതിർത്തിയിലെ ബഫർ സോൺ പിടിച്ചെടുത്ത് ഇസ്രായേൽ; യുദ്ധം നീളും
Israel captures Gaza-Egypt border: റാഫയുടെ മധ്യഭാഗത്തേക്ക് ചൊവ്വാഴ്ച ഇസ്രയേൽ യുദ്ധടാങ്കുകൾ കടന്നതായി വിവരം പുറത്തു വന്നിരുന്നു. ഒരു മാസത്തോളമായി റാഫയിൽ കരയുദ്ധം നടക്കുകയാണ്.
ഗാസ-ഈജിപ്ത് അതിർത്തിയിലുള്ള ഒരു ബഫർ സോൺ തങ്ങൾ പിടിച്ചെടുത്തതായി ഇസ്രായേൽ അറിയിച്ചു. ഈജിപ്തുമായുള്ള ഗാസയുടെ അതിർത്തിയിലെ ഇടനാഴിയിലാണ് ഇസ്രായേൽ സൈന്യം നിയന്ത്രണം നേടിയതായി പറയപ്പെടുന്നത്. യുദ്ധത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ഗാസ മുനമ്പിലെ ദശലക്ഷക്കണക്കിനു വരുന്ന ജനങ്ങളാണ് തെക്കൻ ഗാസയിൽ അഭയം തേടിയത്. ആക്രമണങ്ങൾ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടിട്ടും ഇസ്രായേൽ റാഫയുടെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്തുന്നത് ലോക ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്.
റാഫയുടെ മധ്യഭാഗത്തേക്ക് ചൊവ്വാഴ്ച ഇസ്രയേൽ യുദ്ധടാങ്കുകൾ കടന്നതായി വിവരം പുറത്തു വന്നിരുന്നു. ഒരു മാസത്തോളമായി റാഫയിൽ കരയുദ്ധം നടക്കുകയാണ്. എന്നാൽ ഉള്ളിലേക്ക് സൈന്യംം പ്രവേശിച്ചിരുന്നില്ല. അത് ഇപ്പോഴാണ് നടക്കുന്നത്. ഗാസയിൽ 36,096 പേരാണ് ഇതുവരെ കൊല്ലപ്പെട്ടതായി കണക്കുകൾ പുറത്തു വരുന്നത്.
“ഓൾ ഐസ് ഓൺ റഫ”
ഇപ്പോൾ സോഷ്യൽ മീഡിയ ഭരിച്ചുകൊണ്ടിരിക്കുന്ന ക്യാമ്പയിനാണിത്. റഫയിൽ താമസിക്കുന്ന ഫലസ്തീനികളെ പിന്തുണച്ച് ലോകത്തിൻ്റെ പല കോണിലുള്ളവർ ശബ്ദമുയർത്തുകയാണ് ഇതിലൂടെ. കഴിഞ്ഞ ദിവസം നടന്ന ഇസ്രായേലിൻ്റെ ഷെല്ലാക്രമണത്തിലും വ്യോമാക്രമണത്തിലും നിരവധിപ്പേർ മരിച്ചിരുന്നു. അവരിൽ ഭൂരിഭാഗവും റഫയിൽ കൂടാരങ്ങളിൽ പാർത്തിരുന്നവരാണ്. തുടർച്ചയായുള്ള ഇത്തരം ആക്രമണം ഇസ്രായേലിനെതിരെയുള്ള ജനവികാരം ഉയരാൻ കാരണമാക്കിയിട്ടുണ്ട്.
ALSO READ – സർപ്രൈസിന് തയ്യറായിക്കോളൂ’; ഇസ്രയേലിനെതിരെ വെല്ലുവിളിയുമായി ഹിസ്ബുള്ള
ഇതിനെതിരേ നിരവധിപ്പേരാണ് സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ പ്രതിഷേധിച്ചത്. റഫയിൽ നടക്കുന്ന ഈ കൂട്ടക്കുരുതിയെ കുറിക്കുന്ന വാക്യമാണ് “ഓൾ ഐസ് ഓൺ റഫ”. എെഎ നിർമ്മിത ചിത്രത്തിൽ “എല്ലാ കണ്ണുകളും റഫയിലേക്ക്” എന്ന് എഴുതിയാണ് പ്രതിഷേധം.
കേരളത്തിൽ ഇതിനെ പിൻതുണച്ചു രംഗത്തെത്തിയ ശ്രദ്ധേയനായ വ്യക്തി ചലച്ചിത്രതാരം ദുൽഖർ സൽമാനാണ്.
പിന്നാലെ പാർവതി തിരുവോത്ത്, നിഖില വിമൽ, ഭാവന എന്നിവരും ഇതിൻ്റെ ഭാഗമായി രംഗത്തെത്തി. ലക്ഷക്കണക്കിന് ആളുകളാണ് ഇൻസ്റ്റഗ്രാമിൽ “ഓൾ ഐസ് ഓൺ റഫ” പോസ്റ്ററുകൾ ഷെയർ ചെയ്ത് പ്രതിഷേധം അറിയിച്ചത്.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നഗരം ഒഴിപ്പിക്കാനുള്ള പദ്ധതിക്ക് ഉത്തരവിട്ടിരുന്നു. തുടർന്ന് ഈ വിഷയത്തെപ്പറ്റി ഡബ്ല്യുഎച്ച്ഒയുടെ അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളുടെ ഓഫീസ് ഡയറക്ടർ റിക്ക് പീപ്പർകോൺ നടത്തിയ അഭിപ്രായത്തിൽ നിന്നാണ് “എല്ലാ കണ്ണുകളും റഫയിലേക്ക്” വാക്യം രൂപം കൊണ്ടത്.