Donald Trump: ട്രംപ് ഇന്ത്യയ്‌ക്കെതിരെ ചുമത്തിയ തീരുവ നീക്കണമെന്ന് ഡെമോക്രാറ്റുകള്‍; പ്രമേയം അവതരിപ്പിച്ചു
US lawmakers move to end Trump's 50% tariffs on India: ട്രംപ് ഇന്ത്യയ്‌ക്കെതിരെ ചുമത്തിയ 50% താരിഫ് അവസാനിപ്പിക്കണമെന്ന ആവശ്യവുമായി മൂന്ന് ഡെമോക്രാറ്റുകള്‍ യുഎസ് കോണ്‍ഗ്രസില്‍ പ്രമേയം അവതരിപ്പിച്ചു
വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്‌ക്കെതിരെ ചുമത്തിയ 50% താരിഫ് അവസാനിപ്പിക്കണമെന്ന ആവശ്യവുമായി മൂന്ന് ഡെമോക്രാറ്റുകള്‍ യുഎസ് കോണ്‍ഗ്രസില്‍ പ്രമേയം അവതരിപ്പിച്ചു. ഇന്ത്യ നിര്‍ണായകമായ പങ്കാളിയാണെന്നും, എന്നാല്‍ നിരുത്തരവാദപരമായ താരിഫിലൂടെ ആ ബന്ധം ദുര്‍ബലപ്പെടുത്തുകയാണെന്നും ഡെമോക്രാറ്റുകള്‍ വിമര്‍ശിച്ചു. നോർത്ത് കരോലിനയിലെ പ്രതിനിധിയായ ഡെബോറ റോസ്, ടെക്സസിലെ മാർക്ക് വീസി, ഇല്ലിനോയിസിലെ രാജ കൃഷ്ണമൂർത്തി എന്നിവരാണ് പ്രതിനിധിസഭയില്‍ പ്രമേയം അവതരിപ്പിച്ചത്.
ഏറ്റവും ഉയർന്ന നിരക്കായ 50% തീരുവയാണ് ട്രംപ് ഇന്ത്യയ്ക്ക് മേൽ ചുമത്തിയിരിക്കുന്നത്. ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് (IEEPA) പ്രകാരം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് വൻതോതിലുള്ള തീരുവ ചുമത്തിയ തീരുമാനം പിന്‍വലിക്കണമെന്ന് ഡെബോറ റോസ് പറഞ്ഞു.
ട്രംപിന്റെ ഇന്ത്യയോടുള്ള നിരുത്തരവാദപരമായ താരിഫ് നയം ഒരു നിർണായക പങ്കാളിത്തത്തെ ദുർബലപ്പെടുത്തുന്നുവെന്ന് രാജ കൃഷ്ണമൂർത്തി പറഞ്ഞു. ഈ തീരുവകൾ വിതരണ ശൃംഖലകളെ തടസ്സപ്പെടുത്തുകയും അമേരിക്കൻ തൊഴിലാളികളെ ദോഷകരമായി ബാധിക്കുകയും ഉപഭോക്താക്കൾക്ക് ചെലവ് വർധിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
വ്യാപാരം, നിക്ഷേപം തുടങ്ങിയവയിലൂടെ നോർത്ത് കരോലിനയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഡെബോറ റോസ് വ്യക്തമാക്കി. ഇന്ത്യൻ കമ്പനികൾ സംസ്ഥാനത്ത് ഒരു ബില്യൺ ഡോളറിലധികം നിക്ഷേപിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ടെന്ന് അവർ പറഞ്ഞു.
നോർത്ത് കരോലിനയിലെ മാനുഫാക്‌ചേഴ്‌സ് എല്ലാ വർഷവും ഇന്ത്യയിലേക്ക് കോടിക്കണക്കിന് ഡോളറിന്റെ സാധനങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. നിയമവിരുദ്ധമായ താരിഫുകൾ ഉപയോഗിച്ച് ട്രംപ് ഈ ബന്ധം അസ്ഥിരപ്പെടുത്തുമ്പോൾ നോർത്ത് കരോലിനയിലെ തൊഴിലവസരങ്ങളെയും നവീകരണത്തെയും അപകടത്തിലാവുകയാണെന്നും അവര്‍ വിമര്‍ശിച്ചു.
ഇന്ത്യ ഒരു പ്രധാന സാംസ്കാരിക, സാമ്പത്തിക പങ്കാളിയാണ്. എല്ലാ തലങ്ങളിലും ബുദ്ധിമുട്ടുന്ന നോർത്ത് ടെക്സസിലെ ജനങ്ങള്‍ക്ക് ഈ നിയമവിരുദ്ധ താരിഫുകള്‍ ഒരു നികുതി പോലെയാണ് അനുഭവപ്പെടുന്നതെന്നും മാർക്ക് വീസി ചൂണ്ടിക്കാട്ടി.