North Korea: ട്രംപിന്റെ ഒരഭ്യാസവും ഇവിടെ വേണ്ട; ബാലിസ്റ്റിക് മിസൈല്‍ വര്‍ഷിച്ച് നോര്‍ത്ത് കൊറിയ
North Korea Fires More Than Ten Ballistic Missiles: ദക്ഷിണ കൊറിയയും അമേരിക്കയും നടത്തുന്ന വാര്‍ഷിക സൈനികാഭ്യാസങ്ങള്‍ക്ക് നേരെ ഭയാനകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് നോര്‍ത്ത് കൊറിയ നേരത്തെ മുന്നറിയിപ്പ് നല്‍കിയതാണ്.
യുഎസും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസത്തിന് വെല്ലുവിളിയായി ബാലിസ്റ്റിക് മിസൈല്‍ വര്‍ഷിച്ച് ഉത്തര കൊറിയ. ഉത്തര കൊറിയ കടലിലേക്ക് പത്തിലധികം ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതായി ദക്ഷിണ കൊറിയന്‍ സൈന്യം അറിയിച്ചു. ചില മിസൈലുകള്‍ തങ്ങളുടെ തീരത്തിന് സമീപം പതിച്ചതായി ജപ്പാന്‍ സ്ഥിരീകരിച്ചു.
ഉത്തര കൊറിയയുമായി ചര്‍ച്ചകള്‍ നടത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് മിസൈല്‍ ആക്രമണം. ഉത്തര കൊറിയയുടെ തലസ്ഥാനമായി പ്യോങ്‌യാങ്ങിന് സമീപത്ത് നിന്നും ഉച്ചയ്ക്ക് 1.20 ഓടെയാണ് രാജ്യത്തിന്റെ കിഴക്കന്‍ കടലിലേക്ക് മിസൈല്‍ വിക്ഷേപണം നടന്നതെന്ന് ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പ്രസ്താവനയില്‍ പറഞ്ഞു.
ദക്ഷിണ കൊറിയയും അമേരിക്കയും നടത്തുന്ന വാര്‍ഷിക സൈനികാഭ്യാസങ്ങള്‍ക്ക് നേരെ ഭയാനകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് നോര്‍ത്ത് കൊറിയ നേരത്തെ മുന്നറിയിപ്പ് നല്‍കിയതാണ്. ഫ്രീഡം ഷീല്‍ഡ് എന്നറിയപ്പെടുന്ന അഭ്യാസം കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്, മാര്‍ച്ച് 19ന് അവസാനിക്കും.
കമ്പ്യൂട്ടര്‍ സിമുലേറ്റഡ് ഡ്രില്ലുകളുടെ പ്രവര്‍ത്തന ശേഷി പരീക്ഷിക്കുന്നതിനൊപ്പം ആയിരക്കണക്കിന് സൈനികരെ ഉള്‍പ്പെടുത്തി ഫീല്‍ഡ് പരിശീല പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. ഇത് അധിനിവേശത്തിനായുള്ള റിഹേഴ്‌സലുകളാണെന്നാണ് ഉത്തര കൊറിയയുടെ അഭിപ്രായം. സമീപ വര്‍ഷങ്ങളില്‍ സഖ്യകക്ഷികള്‍ നടത്തിയ പല അഭ്യാസങ്ങള്‍ക്കും നേരെ മിസൈല്‍, പീരങ്കി ആക്രമങ്ങള്‍ ഉത്തര കൊറിയ നടത്തിയിരുന്നു.
Also Read: Iran Black Rain: എന്താണ് ഇറാനിൽ ഭീതി പടർത്തിയ കറുത്ത മഴ, മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും ഇതാ
രാജ്യത്തിന് നേരെ ഉയരുന്ന ഏതൊരു വെല്ലുവിളിക്കും എതിരെ ശക്തമായ ഭാഷയില്‍ തന്നെ തിരിച്ചടിക്കുമെന്ന് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് മുന്നറിയിപ്പ് നല്‍കി. ആഗോള സുരക്ഷ വഷളാകുകയും വിവിധ മേഖലകളില്‍ സംഘര്‍ഷങ്ങള്‍ വ്യാപിക്കുകയും ചെയ്യുന്ന സമയത്ത് എന്തിനാണ് അഭ്യാസമെന്നും അവര്‍ ചോദ്യമുയര്‍ത്തുന്നു.