David Golan: ‘ജോണീ, കൊതിയാ, വാപൊളിച്ചിരിക്കുന്നോ’; റിയൽ ലൈഫ് സുരേന്ദ്രൻ നായരെക്കണ്ട് അന്തംവിട്ട് സോഷ്യൽ മീഡിയ
David Golan Israeli Crocodile Feeder: ഡേവിഡ് ഗോലാൻ എന്ന ഇസ്രയേലി ക്രോക്കൊഡൈൽ ഫീഡറിൻ്റെ വിഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മുതലകൾക്ക് ഓരോരുത്തർക്കായി ഭക്ഷണം കൊടുക്കുന്ന വിഡിയോ ആണ് പ്രചരിച്ചത്.

വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ജോഷ് പ്രകാശിൻ്റെ ഒരു ഐക്കോണിക്ക് വേഷമാണ് 1979ൽ പുറത്തിറങ്ങിയ വിജയനും വീരനും എന്ന സിനിമയിലെ സുരേന്ദ്രൻ നായർ. പ്രേം നസീർ നായകനായ സിനിമയിൽ സുരേന്ദ്രൻ നായർ മുതലകളെ വളർത്തുന്നുണ്ട്. ഇവർക്ക് ഭക്ഷണം നൽകുന്ന വിഡിയോ പലപ്പോഴായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുമുണ്ട്. മുതലകളെ പേരെടുത്ത് വിളിച്ച്, സംസാരിച്ച് ഭക്ഷണം നൽകുന്ന സുരേന്ദ്രൻ നായരെപ്പോലൊരാൾ റിയൽ ലൈഫിലുണ്ട്, ഇസ്രയേലുകാരനായ ഡേവിഡ് ഗോലാൻ.
30 വർഷത്തെ പരിചയമാണ് ഈ രംഗത്ത് ഡേവിഡ് ഗോലാനുള്ളത്. വളരെ അടുത്തുനിന്ന് മുതലകൾക്ക് തീറ്റ കൊടുക്കുന്ന ഗോലാൻ്റെ വിഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇസ്രയേലിലെ ഹമാത് ഗാദർ റിസോർട്ടിലെ ജീവനക്കാരനാണ് ഗോലാൻ. റിസോർട്ടിലെ ക്രോക്കൊഡൈൽ ഫീഡറും പ്രധാന കെയർടേക്കറുമൊക്കെ ഇദ്ദേഹമാണ്. താനവരെ ഒരിക്കലും നിസ്സാരമായി കാണില്ലെന്ന് ഗോലാൻ പറയുന്നു. എപ്പോഴും താൻ അവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതൽ സമയങ്ങളിലും പ്രശ്നമുണ്ടാവാറില്ല എന്നും അദ്ദേഹം പറഞ്ഞു.
“മുതലകൾക്ക് തീറ്റകൊടുക്കാൻ വെറുതേ വേലിയ്ക്ക് മുകളിലൂടെ ഭക്ഷണമെറിയുകയല്ല വേണ്ടത്. അവർക്ക് ഭക്ഷണം കൊടുക്കാൻ ഒരു ചിട്ടയുണ്ട്. വെറുതെ ഭക്ഷണം എറിഞ്ഞുകൊടുത്താൽ മുന്നിലുള്ള, കരുത്തരായ മുതലകൾക്കേ അത് ലഭിക്കൂ. പിന്നിൽ നിൽക്കുന്ന, ദുർബലരായ മുതലകൾക്ക് ഭക്ഷണം ലഭിക്കില്ല. അതുകൊണ്ട് എല്ലാവർക്കും ഭക്ഷണം ലഭിക്കാനാണ് താൻ അടുത്തുപോയി ഭക്ഷണം നൽകുന്നത്.”- ഗോലാൻ വിശദീകരിച്ചു.
ഇങ്ങനെയൊക്കെയാണെങ്കിലും ജീവനും കൊണ്ട് ഓടേണ്ട അവസരങ്ങളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. തുടക്കസമയത്തായിരുന്നു ഇത് കൂടുതൽ. തീറ്റ കൊടുക്കുമ്പോൾ എപ്പോഴും ഒരാൾ അത് നിരീക്ഷിച്ചുകൊണ്ട് ഉണ്ടാവും. എനിക്ക് എന്തെങ്കിലും സഹായം വേണമെങ്കിൽ അവർ വരുമെന്നും ഗോലാൻ പറഞ്ഞു.
പതിറ്റാണ്ടുകൾക്ക് മുൻപ് ഹമാത് ഗാദർ റിസോർട്ടിലെത്തിയ ഗോലാൻ മുതല ഫാമിൽ ജോലി ആരംഭിച്ചു. സാവധാനത്തിൽ അദ്ദേഹം ക്രോക്കൊഡൈൽ ഫീഡറായി പേരെടുക്കുകയായിരുന്നു.