Iran-Israel Conflict: യുഎസ്-ഇസ്രായേൽ ആക്രമണത്തിന് ഇറാന്റെ കനത്ത തിരിച്ചടി, യുഎഇയിലും ബഹ്‌റൈനിലും സ്ഫോടനങ്ങൾ
Iran Israel Conflict Latest Update: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി യുഎഇ വ്യോമപാത ഭാഗികമായി അടച്ചു. ഇറാന്റെ കടന്നുകയറ്റത്തെ യുഎഇ ശക്തമായി അപലപിച്ചു.

Iran Israel Conflict (4)
ദുബായ്: പശ്ചിമേഷ്യയിൽ പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും ഭീതിജനകമായ സാഹചര്യത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. ഇറാനിലെ ആണവ-മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെ, ഇറാൻ വിപ്ലവ ഗാർഡ് ഗൾഫ് മേഖലയിലാകെ പ്രത്യാക്രമണം അഴിച്ചുവിട്ടു. അറബ് ഉപദ്വീപിലെമ്പാടുമുള്ള അമേരിക്കൻ സൈനിക താവളങ്ങൾ ഇപ്പോൾ ഇറാന്റെ മിസൈൽ പരിധിയിലാണെന്ന് ടെഹ്‌റാൻ പ്രഖ്യാപിച്ചു.
മനാമയിലെ അമേരിക്കൻ നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനത്തിന് നേരെ ഇറാൻ നേരിട്ട് മിസൈൽ ആക്രമണം നടത്തി. ജുഫൈർ മേഖലയിൽ നിന്ന് പുക ഉയരുന്നത് ദൃശ്യമായിട്ടുണ്ട്. മിസൈൽ അവശിഷ്ടങ്ങൾ കാണുന്നവർ ജാഗ്രത പാലിക്കണമെന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി. അബുദാബിയിലെ അൽ ദാഫ്ര വ്യോമതാവളത്തിന് സമീപം ശക്തമായ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി യുഎഇ വ്യോമപാത ഭാഗികമായി അടച്ചു. ഇറാന്റെ കടന്നുകയറ്റത്തെ യുഎഇ ശക്തമായി അപലപിച്ചു.
Also Read – കൂടെ ഉള്ളവരിൽ 90 ശതമാനവും മലയാളികൾ, ദുബായിൽ കുടുങ്ങിയവരിൽ പിന്നണിഗായകൻ ബിജുനാരായണനും
പതിനായിരത്തോളം അമേരിക്കൻ സൈനികർ കഴിയുന്ന ദോഹയിലെ അൽ ഉദൈദ് താവളത്തിൽ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ സജീവമായി. നിരവധി മിസൈലുകളെ തകർത്തതായി ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കുവൈത്തിന്റെ വ്യോമപാത ലംഘിച്ചുകൊണ്ട് മിസൈലുകൾ എത്തിയതായും സ്ഫോടന ശബ്ദങ്ങൾ കേട്ടതായും റിപ്പോർട്ടുകളുണ്ട്. രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണിതെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
തലസ്ഥാനമായ റിയാദിൽ മിസൈലുകൾ തകർക്കുന്നതിന്റെ ഭാഗമായി വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടു. യുഎഇ, ബഹ്‌റൈൻ, ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റത്തെ സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു. യുദ്ധം ഗൾഫ് മേഖലയെ ഗ്രസിച്ചതോടെ ആഗോള എണ്ണ വിതരണവും വിമാന ഗതാഗതവും പൂർണ്ണമായും തടസ്സപ്പെട്ടു. ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ ഉൾപ്പെടെ എട്ട് രാജ്യങ്ങളുടെ വ്യോമപാതകൾ അടച്ചതിനാൽ ആയിരക്കണക്കിന് യാത്രക്കാർ ദുരിതത്തിലാണ്.