Japan Earthquake-VIDEO: ജപ്പാനിൽ ശക്തമായ ഭൂചലനം; 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്
Japan Issues Tsunami Alert After Massive 7.1 Magnitude Earthquake Hits Kumamoto: പ്രാദേശിക സമയം വൈകുന്നേരം 5 മണിയോടെ തീരപ്രദേശങ്ങളിൽ ഒരു മീറ്റർ വരെ ഉയരത്തിൽ സുനാമി തിരമാലകൾ അടിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ചില പ്രദേശങ്ങളിൽ ഇതിനോടകം തന്നെ തിരമാലകളുടെ ശക്തി വർധിച്ചിട്ടുണ്ടാകാം എന്നും ജപ്പാനിലെ വാർത്താ ഏജൻസിയായ എൻ.എച്ച്.കെ റിപ്പോർട്ട് ചെയ്തു
ടോക്കിയോ: ജപ്പാനിലെ തെക്കൻ മേഖലയിലെ പ്രധാന ദ്വീപായ ക്യുഷുവിലെ കുമമോട്ടോ തീരത്ത് ശക്തമായ ഭൂചലനം. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ അതി ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത് എന്നാണ് പ്രാഥമിക വിവരം ഇതേ തുടർന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 4:27-നാണ് ഭൂചലനം അനുഭവപ്പെട്ടത്. കടലിനടിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം എന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു. ഭൂചലനത്തിൻ്റെ കാഠിന്യം അളക്കുന്ന ജപ്പാൻ്റെ ഷിന്ഡോ സീസ്മിക് സ്കെയിലിൽ പരമാവധി തീവ്രതയായ 7 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സംഭവത്തിൻ്റെ വീഡിയോ
【地震速報】熊本県熊本地方で震度7 津波注意報 気象庁https://t.co/fAoIlTGbTd pic.twitter.com/CrK9DjyYMX
— NHKニュース (@nhk_news) July 28, 2026
സുനാമി മുന്നറിയിപ്പ്
പ്രാദേശിക സമയം വൈകുന്നേരം 5 മണിയോടെ തീരപ്രദേശങ്ങളിൽ ഒരു മീറ്റർ വരെ ഉയരത്തിൽ സുനാമി തിരമാലകൾ അടിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ചില പ്രദേശങ്ങളിൽ ഇതിനോടകം തന്നെ തിരമാലകളുടെ ശക്തി വർധിച്ചിട്ടുണ്ടാകാം എന്നും ജപ്പാനിലെ വാർത്താ ഏജൻസിയായ എൻ.എച്ച്.കെ റിപ്പോർട്ട് ചെയ്തു. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ഉയർന്ന മേഖലകളിലേക്ക് മാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരന്ത നിവാരണത്തിത്തിനായി അടിയന്തര ഇടപെടലുകൾ നടത്തണമെന്ന് പ്രധാന മന്ത്രിയുടെ ഓഫീസ് അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നാശനഷ്ടങ്ങൾ ഉടൻ വിലയിരുത്താനും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
Also Read: Iran-US Conflict: യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടന പരമ്പര; വിറച്ച് ഇറാഖ്, കനത്ത നാശനഷ്ടം
ജൂൺ 25-ന് വടക്കൻ ജപ്പാനിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. എന്നാൽ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിരുന്നില്ല. എന്നാൽ ഈ വർഷം തന്നെ ഏപ്രിൽ മാസത്തിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 10 പേർക്ക് പരിക്കേൽക്കുകയും ടോക്കിയോയിലെ ഉയർന്ന കെട്ടിടങ്ങളിൽ വരെ കുലുക്കം അനുഭവപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ 8.0 തീവ്രതയ്ക്ക് മുകളിലുള്ള ഭൂചലനങ്ങൾക്ക് സാധ്യതയുണ്ടെന്ന് കാണിച്ച് ഒരാഴ്ചത്തേക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശയും നൽകിയിരുന്നു.
2011 മാർച്ചിൽ 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടർന്നുണ്ടായ സുനാമിയും ജപ്പാനിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നു. ഫുക്കുഷിമ ആണവ ദുരന്തത്തിന് കാരണമായ അന്നത്തെ ദുരന്തത്തിൽ ഏകദേശം 18,500 പേർക്കാണ് ജീവൻ നഷ്ടപ്പെടുകയോ, കാണാതാവുകയോ ചെയ്തത്. ലോകത്ത് ഏറ്റവും കൂടുതൽ ഭൂചലനങ്ങൾക്ക് സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാൻ. പസഫിക് സമുദ്രത്തിലെ ‘റിംഗ് ഓഫ് ഫയർ’എന്ന മേഖലയിലുള്ള നാല് പ്രധാന ടെക്റ്റോണിക് പ്ലേറ്റുകൾക്ക് മുകളിലാണ് ജപ്പാൻ സ്ഥിതിചെയ്യുന്നത്. ലോകത്ത് സംഭവിക്കുന്ന ഭൂകമ്പങ്ങളുടെ 18 ശതമാനവും ഈ മേഖലയിലാണ് ഉണ്ടാകുന്നത്. എല്ലാ വർഷവും നൂറുകണക്കിന് ഭൂചലനങ്ങൾ ഇവിടെ അനുഭവപ്പെടാറുണ്ട്.
English Summary
A powerful 7.1-magnitude earthquake struck off the coast of Kumamoto on Japan’s Kyushu island on Tuesday, triggering a tsunami advisory. The quake occurred at a depth of 10 kilometers. Authorities warned of potential one-meter-high waves reaching the coast, keeping the highly earthquake-prone nation on high alert.