കാണാതായ ബോയിങ് 737 വിമാനം അറബിക്കടലിൽ തകർന്നുവീണു; ഉള്ളിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചു
K2 Airways cargo plane crashes in Arabian Sea: ഷാർജയിൽനിന്ന് പാകിസ്താനിലെ കറാച്ചിയിലേക്ക് പോകുന്നതിനിടെ കാണാതായ ബോയിങ് 737 കാർഗോ വിമാനം അറബിക്കടലിൽ തകർന്നുവീണതായി കണ്ടെത്തി. വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും മരിച്ചു എന്നാണ് റിപ്പോർട്ട്. 12 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ ബലൂചിസ്താനിലെ ഒർമാര തീരത്തുനിന്നും ഏകദേശം 53 നോട്ടിക്കൽ മൈൽ അകലെ കടലിൽ നിന്നാണ് ഈ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തത്.

K2 Airways Cargo Plane Crashes In Arabian Sea
ഇസ്ലാമാബാദ്: കാണാതായ കെ2 എയർവേസ് (K2 Airways) കാർഗോ വിമാനത്തിന്റെ അവശിഷ്ടങ്ങൾ അറബിക്കടലിൽ കണ്ടെത്തി. വിമാനത്തിൽ ഉണ്ടായിരുന്ന അഞ്ചുപേരും മരിച്ചു എന്നാണ് റിപ്പോർട്ട്. ഷാർജയിൽനിന്ന് പാകിസ്താനിലെ കറാച്ചിയിലേക്ക് പോകുന്നതിനിടെയാണ് ബോയിങ് 737-400 ബി.ഡി.എസ്.എഫ് വിമാനം കാണാതായത്. പറന്നുയർന്ന് മണിക്കൂറുകൾ കഴിയുമ്പോൾ വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. പാകിസ്താൻ സിവിൽ ഏവിയേഷൻ അതോറിറ്റിയും നേവിയും നടത്തിയ 12 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ ബലൂചിസ്താനിലെ ഒർമാര തീരത്തുനിന്നും ഏകദേശം 53 നോട്ടിക്കൽ മൈൽ അകലെ കടലിൽ നിന്ന് ഈ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു.
ക്യാപ്റ്റൻ മുഹമ്മദ് റിസ്‌വാൻ ഇദ്‌രീസ് (പൈലറ്റ്), ഫൈസൽ (കോ-പൈലറ്റ്), മുഹമ്മദ് ഹാമിദ് (ഫ്ലൈറ്റ് എഞ്ചിനീയർ), മുഹമ്മദ് ആരിഫ് സിദ്ദിഖി (ഫ്ലൈറ്റ് എഞ്ചിനീയർ), മുഹമ്മദ് തൗഫീഖ് ഖാൻ (ലോഡർ) എന്നിങ്ങനെ അഞ്ച് ജീവനക്കാരാണ് ഈ കാർഗോ വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവർ അഞ്ചു പേരും മരിച്ചു എന്നാണ് റിപ്പോർട്ട്.
ALSO READ: ‘ഇറാനുമായുള്ള വെടിനിർത്തൽ കരാർ അവസാനിച്ചു, ചർച്ചകൾക്ക് അർത്ഥമില്ല’; പ്രഖ്യാപനവുമായി ഡൊണാൾഡ് ട്രംപ്
യുഎഇയിലെ ഷാർജ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് പാക്സ്താനിലെ ജിന്ന ഇന്റർനാഷണൽ എയർപോർട്ട്, കറാച്ചി ലക്ഷ്യമാക്കി പുറപ്പെട്ട വിമാനം ജൂലൈ 7, ചൊവ്വാഴ്ച രാത്രി 9:21ന് ആണ് കാണാതാകുന്നത്. കറാച്ചിക്ക് സമീപംവെച്ചാണ് വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടത്. പാകിസ്താൻ സമയം രാത്രി 9.18-ന് വിമാനത്തിന്റെ നാവിഗേഷൻ സംവിധാനത്തിൽ തകരാറുള്ളതായി പൈലറ്റ് എയർ ട്രാഫിക് കൺട്രോളിൽ അറിയിച്ചിരുന്നു. പിന്നീട് 9.21-ന് റഡാറിൽനിന്ന് വിമാനം അപ്രത്യക്ഷമായി.
വിമാനത്തെ സഹായിക്കാൻ കൺട്രോളർമാർ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. കറാച്ചിയിൽനിന്ന് ഏകദേശം 287 കിലോമീറ്റർ പടിഞ്ഞാറ് വെച്ചാണ് വിമാനവുമായുള്ള ബന്ധം നഷ്ടമായത്. ഫ്ലൈറ്റ് ട്രാക്കിങ് സൈറ്റായ Flightradar24 -ന്റെ ഡീറ്റെയിൽസ് പ്രകാരം മിനിറ്റിൽ 22,400 അടി എന്ന അസാധാരണ വേഗതയിലാണ് വിമാനം കടലിലേക്ക് പതിച്ചത്.
പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നിർദ്ദേശത്തെ തുടർന്ന് പാകിസ്താൻ നേവിയുടെ പി.എൻ.എസ് സുൽഫിക്കറും എയർഫോഴ്സിന്റെ വിമാനങ്ങളും തിരച്ചിലിനായി രംഗത്തിറങ്ങിയിരുന്നു. എന്നാൽ അറബിക്കടലിലെ ശക്തമായ കാറ്റും മൺസൂൺ കാലത്തെ ഉയർന്ന തിരമാലകളും രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളി ഉയർത്തി. അപകടം നടന്ന ഭാഗത്ത് കടലിന് ഏകദേശം 3,000 മീറ്ററോളം (9,800 അടി) ആഴമുണ്ട് എന്നാണ് റിപ്പോർട്ട്.
അപകടം നടന്ന മേഖലയിൽ കടലിന് ആഴമുള്ളതിനാലും മൺസൂൺ കാരണം കടൽ പ്രക്ഷുബ്ധമായതിനാലും വിമാനത്തിന്റെ ബ്ലാക്ക് ബോക്സും പ്രധാന ഭാഗങ്ങളും കണ്ടെത്തുക തിരച്ചിൽ സംഘത്തിന് കനത്ത വെല്ലുവിളിയാണ്. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘം രംഗത്തുണ്ട്. അപകടത്തിൽപ്പെട്ട കാർഗോ വിമാനത്തിന് ഏകദേശം 27 വർഷം പഴക്കമാണ് ഉണ്ടായിരുന്നത്.
English Summary
A Boeing 737 cargo plane that went missing while en route from Sharjah to Karachi, Pakistan, has been found crashed in the Arabian Sea. All five people on board are reported to have died. After a 12-hour search, the wreckage of the plane was found in the sea about 53 nautical miles off the coast of Ormara in Balochistan.