AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nigeria Mosque Blast : നൈജീരിയയിൽ പള്ളിയിൽ സ്ഫോടനം, ഏഴ് മരണം; മൂന്ന് വർഷത്തെ സമാധാനം തകർത്ത് വീണ്ടും ഭീകരാക്രമണം

Blast at Maiduguri Mosque: 2021-ന് ശേഷം നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ വലിയ ആക്രമണമാണിത്. നഗരത്തിൽ സൈനിക പട്രോളിംഗ് ശക്തമായി തുടരുന്നതിനിടയിലാണ് സുരക്ഷാ സംവിധാനങ്ങളെ വെട്ടിച്ച് ഈ സ്ഫോടനം നടന്നത്.

Nigeria Mosque Blast : നൈജീരിയയിൽ പള്ളിയിൽ സ്ഫോടനം, ഏഴ് മരണം; മൂന്ന് വർഷത്തെ സമാധാനം തകർത്ത് വീണ്ടും ഭീകരാക്രമണം
പ്രതീകാത്മക ചിത്രംImage Credit source: Unsplash
Aswathy Balachandran
Aswathy Balachandran | Published: 25 Dec 2025 | 06:35 AM

അബുജ: നൈജീരിയയുടെ വടക്കുകിഴക്കൻ നഗരമായ മൈഡുഗുരിയിൽ മുസ്ലീം പള്ളിയിലുണ്ടായ സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ബുധനാഴ്ച വൈകുന്നേരം സന്ധ്യാ നിസ്കാരത്തിനായി വിശ്വാസികൾ ഒത്തുകൂടിയ സമയത്താണ് ഗാംബോറു മാർക്കറ്റിന് സമീപമുള്ള പള്ളിയിൽ സ്ഫോടനമുണ്ടായത്.

പള്ളിക്കുള്ളിൽ സ്ഥാപിച്ചിരുന്ന ബോംബ് പ്രാർത്ഥനയ്ക്കിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതൊരു ചാവേറാക്രമണമാണെന്ന് സംശയിക്കുന്നതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏഴ് പേർ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. സംഭവസ്ഥലത്തെത്തിയ പോലീസ് പ്രദേശം വളയുകയും വിശദമായ പരിശോധനകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

 

സമാധാനം തകർന്ന് മൈഡുഗുരി

 

ദീർഘകാലമായി തീവ്രവാദി ഗ്രൂപ്പുകളുടെ കലാപ കേന്ദ്രമായ ബോർണോ സ്റ്റേറ്റിന്റെ തലസ്ഥാനമാണ് മൈഡുഗുരി. എന്നാൽ കഴിഞ്ഞ മൂന്ന് വർഷമായി നഗരം ഏറെക്കുറെ സമാധാനപരമായിരുന്നു. 2021-ന് ശേഷം നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ വലിയ ആക്രമണമാണിത്. നഗരത്തിൽ സൈനിക പട്രോളിംഗ് ശക്തമായി തുടരുന്നതിനിടയിലാണ് സുരക്ഷാ സംവിധാനങ്ങളെ വെട്ടിച്ച് ഈ സ്ഫോടനം നടന്നത്.

 

കലാപത്തിന്റെ പശ്ചാത്തലം

 

2009-ൽ ആരംഭിച്ച തീവ്രവാദി കലാപം നൈജീരിയയുടെ വടക്കുകിഴക്കൻ മേഖലയെ തകർത്തിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം കലാപത്തിൽ ഇതുവരെ കുറഞ്ഞത് 40,000 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. ഏകദേശം 20 ലക്ഷത്തോളം ആളുകൾക്ക് തങ്ങളുടെ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നു.

നൈജീരിയയ്ക്ക് പുറമെ അയൽരാജ്യങ്ങളായ നൈജർ, ചാഡ്, കാമറൂൺ എന്നിവിടങ്ങളിലേക്കും ഈ കലാപം വ്യാപിച്ചിട്ടുണ്ട്. വർഷങ്ങളായി സൈനിക കാവലിലായിരുന്ന നഗരത്തിൽ വീണ്ടും സ്ഫോടനം നടന്നത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.