Pakistan Earthquake: പാകിസ്ഥാനിൽ ഭൂകമ്പം; ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല
Pakistan Hit by Earthquake in Central Region: ഇന്ന് (ഞായറാഴ്ച) പുലർച്ചെ 3.45ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രതരേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് വ്യക്തമാക്കി.
ഇസ്ലാമബാദ്: മധ്യ പാകിസ്ഥാനില്‍ ഭൂചലനം. ഇന്ന് (ഞായറാഴ്ച) പുലർച്ചെ 3.45ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രതരേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് വ്യക്തമാക്കി. മുൾട്ടാനിൽ നിന്ന് ഏകദേശം 149 കിലോമീറ്റർ പടിഞ്ഞാറാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുറോ-മെഡിറ്റനേറിയന്‍ സീസ്‌മോളജിക്കല്‍ സെന്ററിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാന്‍. ഇന്ത്യന്‍, യൂറേഷ്യന്‍ ടെക്‌റ്റോണിക് പ്ലേറ്റുകള്‍ക്കിടയിലുള്ള കൂട്ടിയിടിക്കുന്ന മേഖലയുള്ളതാണ് കാരണം. പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍, ഗില്‍ഗിറ്റ്-ബാള്‍ട്ടിസ്ഥാന്‍, ഖൈബര്‍ പഖ്തൂണ്‍ഖ്വ തുടങ്ങിയവ അപകട സാധ്യത കൂടുതലുള്ള പ്രദേശങ്ങളാണ്.
അതേസമയം, കഴിഞ്ഞ ദിവസം പാകിസ്ഥാനിൽ മിന്നൽ പ്രളയവുമുണ്ടായി. മിന്നൽ പ്രളയത്തിൽ വിനോദസഞ്ചാരികളുടെ സംഘത്തിൽ ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ 18 പേർ ഒഴുകിപ്പോയിരുന്നു. ഖൈബർ പത്തൂൻഖ്വ പ്രവിശ്യയിലെ സ്വാത് നദിയിലാണ് അപകടം. 12 മൃതദേഹങ്ങൾ സ്വാത് ബൈപാസിനടുത്തുള്ള ഹോട്ടലിനു സമീപത്തു നിന്ന് കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ.
ALSO READ: പാകിസ്താനിൽ ചാവേർ ബോംബ് ആക്രമണം; 13 സൈനികർ കൊല്ലപ്പെട്ടു
സ്വാത് താഴ്വരയിലെ വിനോദ കേന്ദ്രത്തിൽ നദീതീരത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് നദിയിലേക്ക് വെള്ളം ഇരച്ചെത്തിയത്. അതുകൊണ്ട് തന്നെ ആളുകൾക്ക് ഓടി രക്ഷപ്പെടാൻ കഴിഞ്ഞില്ല. മിന്നൽ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ രക്ഷാ പ്രവർത്തനങ്ങൾക്കായി ക്രമീകരണങ്ങൾ നടത്തി.