India-Russia: റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തിയോ? പ്രതികരിച്ച് മോസ്‌കോ; ട്രംപിന്റെ അവകാശവാദത്തില്‍ ‘ഒന്നുമില്ല’
India Russia Oil Import: എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തിയെന്ന് വിശ്വസിക്കാന്‍ ഒരു കാരണവുമില്ലെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രാലയം. എണ്ണ ഇടപാട് ഇരുരാജ്യങ്ങള്‍ക്കും ഗുണകരമാണെന്നും, ആഗോള ഹൈഡ്രോകാർബൺ വിപണിയിൽ ഇത് സ്ഥിരത നിലനിര്‍ത്തുമെന്നും റഷ്യ.
മോസ്‌കോ: റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തിയെന്ന് വിശ്വസിക്കാന്‍ ‘ഒരു കാരണവു’മില്ലെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രാലയം. എണ്ണ ഇടപാട് ഇരുരാജ്യങ്ങള്‍ക്കും ഗുണകരമാണെന്നും, ആഗോള ഹൈഡ്രോകാർബൺ വിപണിയിൽ ഇത് സ്ഥിരത നിലനിര്‍ത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. റഷ്യയിൽ നിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതി നിർത്താൻ ഇന്ത്യ സമ്മതിച്ചെന്ന യുഎസിന്റെ അവകാശവാദത്തിന് പിന്നാലെയാണ് റഷ്യന്‍ വിദേശകാര്യമന്ത്രാലയം ഇക്കാര്യത്തില്‍ പ്രതികരിച്ചത്.
വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ പ്രതിവാര പത്രസമ്മേളനത്തിലാണ് നിലപാട് വ്യക്തമാക്കിയത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെയും അവകാശവാദങ്ങളിൽ പുതുമയൊന്നുമില്ലെന്നും അവര്‍ വിമര്‍ശിച്ചു.
Also Read: Russia Knife Attack: റഷ്യയില്‍ നടന്ന ആക്രമണത്തില്‍ നാല് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ അടുത്തിടെ നടത്തിയ ഫോൺ സംഭാഷണത്തെത്തുടർന്ന്, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 50% ൽ നിന്ന് 18% ആയി കുറയ്ക്കുന്നതായി യുഎസ് പ്രഖ്യാപിച്ചിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് മാർക്കോ റൂബിയോ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.
ഇന്ത്യ റഷ്യയിൽ നിന്ന് അസംസ്കൃത എണ്ണ വാങ്ങില്ലെന്ന് സമ്മതിച്ചതായി ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ യുഎസിന്റെ ഈ അവകാശവാദം ഇന്ത്യ ഇതുവരെ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ഇന്ത്യയും മറ്റ് രാജ്യങ്ങളും റഷ്യൻ എണ്ണ വാങ്ങുന്നത് തടയാൻ അമേരിക്ക ശ്രമിക്കുന്നതായി റഷ്യ നേരത്തെ ആരോപിച്ചിരുന്നു. താരിഫ്, ഉപരോധം തുടങ്ങിയ നിരവധി മാര്‍ഗങ്ങള്‍ യുഎസ് ഇതിനായി ഉപയോഗിക്കുന്നുവെന്നും റഷ്യ വിമര്‍ശിച്ചു.