Tarique Rahman: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; മോദി പങ്കെടുക്കില്ല
Tarique Rahman Oath Ceremony: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ ഇന്ന് സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കും. പാർലമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് രാവിലെ 9:30 ന് പാർലമെന്റ് ഭവനിൽ നടക്കും. വൈകുന്നേരം 4.00 മണിക്ക് മന്ത്രിമാരുടെ സത്യപ്രതിജ്ഞ.
ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ ഇന്ന് സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കും. മുന്‍ പ്രസിഡന്റ് സിയാവുര്‍ റഹ്മാന്റെയും, മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെയും മകനാണ്. ഫെബ്രുവരി 12-ന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ ചെയർമാൻ താരിഖ് റഹ്മാന്റെ നേതൃത്വത്തില്‍ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎന്‍പി) വന്‍ വിജയം നേടിയിരുന്നു. 300 അംഗ പാർലമെന്റിൽ ബിഎന്‍പി 151-ലധികം സീറ്റുകൾ നേടി.
ബിഎൻപിയുടെ നേതൃത്വത്തിലുള്ള സഖ്യം 212 സീറ്റുകൾ നേടി. ജമാഅത്തെ ഇസ്ലാമി 77 സീറ്റുകളുമായി രണ്ടാമത്തെ വലിയ പാർട്ടിയായി. ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗിനെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു.
പാർലമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് രാവിലെ 9:30 ന് പാർലമെന്റ് ഭവനിൽ നടക്കുമെന്ന് തിരഞ്ഞെടുക്കപ്പെട്ട ബിഎൻപി എംപി എഎൻഐയോട് പറഞ്ഞു. വൈകുന്നേരം 4.00 മണിക്ക് മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്കായി വീണ്ടും ഒരു സെഷൻ ഉണ്ടാകും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എഎംഎം നാസിർ ഉദ്ദീൻ പാർലമെന്റിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങൾക്കും സത്യവാചകം ചൊല്ലിക്കൊടുക്കും.
ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക്‌സഭാ സ്പീക്കർ ഓം ബിർള ചടങ്ങിൽ പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും ലോക്‌സഭാ സെക്രട്ടറി ജനറൽ ഉത്പൽ കുമാർ സിങ്ങും ചടങ്ങില്‍ പങ്കെടുത്തേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ഉഭയകക്ഷി ചര്‍ച്ച നടത്തേണ്ടതിനാല്‍ അദ്ദേഹത്തിന് പോകാന്‍ സാധിച്ചില്ല. ക്ഷണമുണ്ടായിരുന്നെങ്കിലും പാക് പ്രധാനമന്ത്രിയും പങ്കെടുക്കില്ലെന്നാണ് സൂചന.
1990-ന് ശേഷം ഇതാദ്യമായാണ് ബംഗ്ലാദേശിന് ഒരു പുരുഷ പ്രധാനമന്ത്രിയെ ലഭിക്കുന്നത്. ബംഗ്ലാദേശിലുണ്ടായ പ്രക്ഷോഭത്തെ തുടര്‍ന്ന് 2024-ലാണ് ഷെയ്ഖ് ഹസീനയ്ക്ക് പ്രധാനമന്ത്രി സ്ഥാനം നഷ്ടമായത്. പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഹസീന നിലവില്‍ ഇന്ത്യയിലാണ് താമസിക്കുന്നത്. തുടര്‍ന്ന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റു.
പാർലമെന്ററി പാർട്ടി നേതാവിനെ തിരഞ്ഞെടുക്കാൻ ബിഎൻപി രാവിലെ 11:30 ന് പാർലമെന്റ് മന്ദിരത്തിൽ പാർലമെന്ററി പാർട്ടി യോഗം വിളിച്ചുചേർത്തിട്ടുണ്ട്. ബിഎൻപി ഏകദേശം 1,200 ആഭ്യന്തര, വിദേശ അതിഥികളെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, തുർക്കി അണ്ടർസെക്രട്ടറി ബെറിസ് എകിൻസി, ശ്രീലങ്കയുടെ ആരോഗ്യമന്ത്രി ഡോ. നളിന്ദ ജയതിസ്സ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.